എറണാകുളം: എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ എസ്ഡിപിഐ തീവ്രവാദികള്‍ കൊലപ്പെടുത്തിയ കേസ് സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നു. രണ്ട് വര്‍ഷമായിട്ടും അഭിമന്യുവിനെ കുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെത്താനായില്ല. ഇത് വിചാരണ വേളയില്‍ പ്രതികള്‍ക്ക് അനുകൂലമാകും. കേസിലെ ഏറ്റവും പ്രധാനപ്പെട്ട തെളിവാണ് കത്തി. മുറിവിന്റെ ആഴവും വ്യാപ്തിയും കത്തിയുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. കത്തി ഹാജരാക്കാന്‍ സാധിച്ചില്ലെങ്കില്‍ പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാനും കഴിയില്ല. രണ്ട് വര്‍ഷമായതിനാല്‍ ആയുധം നഷ്ടപ്പെട്ടുപോകാനാണ് സാധ്യത.
തുടക്കം മുതല്‍ സംസ്ഥാന സര്‍ക്കാരും സിപിഎം നേതാക്കളും കൊലപാതകത്തെ സമീപിച്ച രീതി വിമര്‍ശിക്കപ്പെട്ടിരുന്നു. കൊല നടത്തിയ എസ്ഡിപിഐയെ പേരെടുത്ത് പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെ തയ്യാറായിരുന്നില്ല. മുസ്ലിം തീവ്രവാദികളുമായി ഒത്തുതീര്‍പ്പുണ്ടാക്കിയതായി പാര്‍ട്ടിക്കുള്ളില്‍ മുറുമുറുപ്പുയര്‍ന്നു. പ്രധാന പ്രതികളെ പിടിക്കാന്‍ വൈകിയതും പ്രതിഷേധത്തിനിടയാക്കി. അഭിമന്യുവിന്റെ നെഞ്ചില്‍ കുത്തിയ സഹലിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ല. ഏതാനും ദിവസം മുന്‍പ് സഹല്‍ കോടതിയിലെത്തി കീഴടങ്ങുകയായിരുന്നു. ഗൂഡാലോചന അന്വേഷിക്കുകയോ നേതാക്കളെ പ്രതിചേര്‍ക്കുകയോ ചെയ്തില്ല. ഇതിന് പിന്നാലെയാണ് പ്രധാന തെളിവായ കത്തി കണ്ടെത്താതെ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സര്‍ക്കാര്‍ അവസരം നല്‍കുന്നത്.
വെണ്ടുരുത്തി പാലത്തിലെത്തിയപ്പോള്‍ കത്തി കായലിലെറിഞ്ഞെന്നാണ് സാക്ഷി മൊഴി. അഭിമന്യുവിന്റെ രക്തം പുരണ്ട സ്വന്തം വസ്ത്രവും സഹല്‍ കായലിലേക്ക് എറിഞ്ഞു. കഴിഞ്ഞ ദിവസം വേമ്പനാട്ട് കായലില്‍ രണ്ട് മണിക്കൂറോളം തിരഞ്ഞെങ്കിലും കത്തി കണ്ടെത്തിയില്ലെന്നാണ് പോലീസ് ഭാഷ്യം. രണ്ട് വര്‍ഷമായപ്പോഴാണ് കുത്തിയ കത്തി തിരഞ്ഞതെന്നതാണ് അവിശ്വസനീയം. ഇനി ഇത് കണ്ടെടുക്കാന്‍ സാധിക്കില്ലെന്നും പോലീസ് സൂചിപ്പിക്കുന്നു. കൊലപാതകത്തിന്റെ രണ്ടാം വര്‍ഷത്തില്‍ നേതാക്കള്‍ അനുശോചനം അര്‍പ്പിക്കുന്ന തിരക്കിലും തീവ്രവാദികള്‍ക്ക് രക്ഷപ്പെടാനുള്ള വഴിയും ഒരുക്കുകയാണ്.
Discussion about this post