തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് ആളിപ്പടരവെ പാര്‍ട്ടിയിലും മുന്നണിയിലും ഒറ്റപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്. മുഖ്യമന്ത്രിക്കെതിരെ മുഖപത്രത്തിലൂടെ സിപിഐ പരസ്യമായി രംഗത്തെത്തി. ഏറെ പ്രതിരോധത്തിലായ വിഷയത്തില്‍ സിപിഎമ്മിന്റെ തണുപ്പന്‍ പ്രതികരണങ്ങളും പിണറായിക്ക് അനുകൂലമല്ല. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രി ഇ.പി. ജയരാജനും മുഖ്യമന്ത്രിയെ പിന്തുണച്ച് രംഗത്തുവന്നെങ്കിലും പ്രതിരോധത്തിന് വീര്യമില്ലെന്ന് അണികള്‍ ചൂണ്ടിക്കാട്ടുന്നു. മുതിര്‍ന്ന നേതാക്കള്‍ പലരും പിന്തുണക്കുന്നുണ്ടെന്ന് ബോധിപ്പിക്കുന്നതിനായി മാത്രം പ്രതികരണങ്ങള്‍ നടത്തുകയാണ്. സര്‍ക്കാരിന് അഗ്നിശുദ്ധി വരുത്തേണ്ട ഉത്തരവാദിത്വം മുന്നണിയോ പാര്‍ട്ടിയോ ഏറ്റെടുക്കുന്നില്ല. സിപിഎമ്മില്‍ സര്‍വ്വപ്രതാപിയായി വാഴുന്ന പിണറായിക്ക് ഒറ്റക്ക് പോരാടേണ്ട അവസ്ഥയായി. മുഖ്യമന്ത്രിയുടെ ഏകാധിപത്യത്തിനെതിരെ വീണുകിട്ടിയ അവസരമായി വിഷയത്തെ മറ്റു നേതാക്കളും ഉപയോഗപ്പെടുത്തുകയാണ്.
സിപിഐയും മുഖ്യമന്ത്രിയും പരസ്യമായി ഏറ്റുമുട്ടിയതിന് പിന്നാലെയാണ് സ്വര്‍ണക്കടത്ത് വിവാദം ഉയര്‍ന്നത്. ഇതും സിപിഐയുടെ നിലപാടിന് പിന്നിലുണ്ട്. മുഖ്യമന്ത്രിയും ഐ.ടി. സെക്രട്ടറിയും തമ്മിലുള്ള ബന്ധം സര്‍ക്കാരിന് വരാനിരിക്കുന്ന ആപത്തിന്റെ വഴിയാണെന്ന് സ്പ്രിംകഌ വിവാദത്തില്‍ സി.പി.ഐ. നിലപാടെടുത്തിരുന്നു. അദ്ദേഹത്തെ മാറ്റിനിര്‍ത്തേണ്ടത് അനിവാര്യമാണെന്നും സി.പി.ഐ. സര്‍ക്കാരിനെയും സി.പി.എമ്മിനെയും അറിയിച്ചതാണ്. ഇത് പാലിക്കപ്പെടാത്തതിന്റെ പരിണിതിയാണ് ഇപ്പോള്‍ സര്‍ക്കാര്‍ പേറേണ്ടിവരുന്നതെന്നാണ് സി.പി.ഐ. നിലപാട്. അതിനാല്‍, ഈ പ്രശ്നത്തില്‍ മുഖ്യമന്ത്രിക്കൊപ്പം സി.പി.ഐ. ഉണ്ടാകില്ല. പാര്ട്ടിപ്പത്രത്തിലൂടെത്തന്നെ ഈ നിലപാട് അവരറിയിച്ചു.
സ്വര്‍ണക്കടത്ത് കേസ് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണ പരിധിയിലാണെന്നതാണ് സി.പി.എമ്മിനെയും എല്‍.ഡി.എഫിനെയും കുഴക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറികൂടിയായ ഐ.ടി. സെക്രട്ടറി ശിവശങ്കരനെ പൊടുന്നനെ തത്സ്ഥാനത്തുനിന്ന് മാറ്റിയതിന് പിന്നിലും ഈ ഭയമാണ്. വിദേശകാര്യമന്ത്രാലയത്തിന് ഇടപെടാന്‍ ഏറെപഴുതുള്ള കേസാണിത്. ആ വകുപ്പിലെ സഹമന്ത്രിയാണ് വി. മുരളീധരന്. പ്രവാസി വിഷയത്തില്‍ മുരളീധരനും മുഖ്യമന്ത്രിയും പലതവണ പരസ്യമായി ഇടഞ്ഞതാണ്. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനംപോലും അറിയാത്ത സഹമന്ത്രി എന്നാണ് മുഖ്യമന്ത്രി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. അതല്ല, കാര്യങ്ങള്‍ അറിയുന്നുണ്ടെന്ന് ബോധ്യപ്പെടുത്താന്‍ ഈ കേസ് ആയുധമാക്കി മുരളീധരന് ഒരുങ്ങിയിറങ്ങുമോയെന്നതും ഇടതുകേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നുണ്ട്.
കേന്ദ്രസര്‍ക്കാരിന്റെ കൈയിലാണ് കേസിന്റെ ഭാവി. കേസില്‍ കേന്ദ്രസര്‍ക്കാര്‍ പിടിമുറുക്കിയിട്ടുണ്ട്. കേന്ദ്രത്തിനുകീഴിലുള്ള കസ്റ്റംസിനുപുറമേ വിവിധ അന്വേഷണ ഏജന്‍സികള്‍ അന്വേഷണം തുടങ്ങി. സി.ബി.ഐ. അന്വേഷണത്തിനും സാധ്യതയേറി. സി.ബി.ഐ. ഉദ്യോഗസ്ഥര്‍ ബുധനാഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തി പ്രാഥമികവിവരങ്ങള്‍ ശേഖരിച്ചു. സി.ബി.ഐ. ആസ്ഥാനത്തേക്ക് അയക്കുന്ന പ്രാഥമിക അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും കേസെടുക്കണമോയെന്ന് തീരുമാനിക്കുന്നത്. ആവശ്യമെങ്കില്‍ എന്‍.ഐ.എ., എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് എന്നിവ ഉള്‍പ്പെടെ കൂടുതല്‍ അന്വേഷണ ഏജന്‍സികള്‍ പങ്കെടുക്കും. എല്ലാവശങ്ങളും പഴുതടച്ച് അന്വേഷിക്കാനാണ് കേന്ദ്രനിര്‍ദേശം.മന്ത്രി മുരളീധരന് ചൊവ്വാഴ്ച വൈകീട്ട് ധനമന്ത്രി നിര്‍മലാ സീതാരാമനെക്കണ്ട് വിഷയം ചര്‍ച്ചചെയ്തു.
Discussion about this post