ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശ് പോലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ വികാസ് ദുബെ കൊടും ക്രിമിനല്‍. എട്ടുപോലീസുകാരെ വെടിവെച്ചു കൊന്ന കേസിലെ മുഖ്യപ്രതിയായ വികാസ് ദുബേ മധ്യപ്രദേശിലെ ഉജ്ജയിനില്‍വെച്ച് വ്യാഴാഴ്ചയാണ് അറസ്റ്റിലായത്. തുടര്‍ന്ന് ഇയാളെയും കൊണ്ട് സ്പെഷല്‍ ടാസ്ക് ഫോഴ്സ് ഉത്തര്‍പ്രദേശിലേക്ക് യാത്ര തിരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ഇവര്‍ സഞ്ചരിച്ച വാഹനം കാണ്‍പുറില്‍ വെച്ച് മറിഞ്ഞു. കാര്‍ മറിഞ്ഞതിനു പിന്നാലെ, പരിക്കേറ്റ പോലീസുകാരന്റെ തോക്ക് തട്ടിയെടുത്ത് വികാസ് രക്ഷപ്പെടാന്‍ ശ്രമിച്ചതായി കാണ്‍പുര്‍ വെസ്റ്റ് എസ്.പി. മാധ്യമങ്ങളോടു പറഞ്ഞു. പോലീസ് അദ്ദേഹത്തോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതിനിടെ വികാസ് പോലീസിനു നേര്‍ക്ക് വെടിയുതിര്‍ത്തു. പോലീസ് തിരിച്ചു നടത്തിയ വെടിവെപ്പില്‍ വികാസ് കൊല്ലപ്പെട്ടു.
അഞ്ച് കൊലക്കേസുകള്‍ ഉള്‍പ്പെടെ 62 ക്രിമിനല്‍ കേസുകളാണ് ദുബെക്കെതിരെയുള്ളത്. ഒരു കേസില്‍ എട്ട് പോലീസുകാരാണ് കൊല്ലപ്പെട്ടത്. എട്ട് വധശ്രമ കേസുകളും. മുപ്പത് വര്‍ഷത്തിലധികമായി വിലസിയ കൊടുംക്രിമിനലിനെയാണ് യോഗിയുടെ പോലീസ് അവസാനിപ്പിച്ചത്. 2001ല്‍ ബിജെപി മന്ത്രിയായിരുന്ന സന്തോഷ് ശുക്ലയെ കാണ്‍പൂരിലെ പോലീസ് സ്റ്റേഷനുള്ളില്‍ വെടിവെച്ച് കൊലപ്പെടുത്തിയതോടെയാണ് ദുബെയുടെ കുപ്രസിദ്ധി വര്‍ദ്ധിച്ചത്. ആറ് മാസത്തിന് ശേഷം ദുബെ കീഴടങ്ങിയെങ്കിലും നാല് വര്‍ഷത്തിന് ശേഷം കുറ്റവിമുക്തനായി. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് ഉള്‍പ്പെടെ ദുബെക്ക് അനുകൂലമായി മൊഴി നല്കി. കേസില്‍ പോലീസുകാരും പ്രതികളായിരുന്നു. 1999ല്‍ ഭൂമിയും സ്വത്തും പിടിച്ചടക്കുന്നതിനായി ഝുന്ന ബാബയെയും 2000ല്‍ വിരമിച്ച കോളേജ് പ്രിന്‍സിപ്പലിനെയും അധ്യാപകനെയും കൊലപ്പെടുത്തി. ഈ കേസുകളില്‍ കുറച്ചുകാലം ജയിലില്‍ കിടന്നിരുന്നു.
മന്ത്രിയുടെ കൊലപാതകത്തിന് ശേഷം രാഷ്ട്രീയ പിന്തുണയും ദുബെക്ക് ലഭിച്ചുതുടങ്ങി. സമാജ്വാദി പാര്‍ട്ടിയുമായി ബന്ധം ആരംഭിച്ചു. പത്ത് വര്‍ഷത്തിലധികം ബിക്രു ഗ്രാമത്തിലെ പ്രധാനായിരുന്നുവെന്ന് ദുബെ അവകാശപ്പെട്ടിരുന്നു. പിന്നീട് ജില്ലാ പഞ്ചായത്ത് അംഗമായി. ദുബെയുടെ സഹോദരന് എതിരില്ലാതെ ഭിദി ഗ്രാമത്തിലെ പ്രധാനായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സഹോദരന്റെ ഭാര്യ ജില്ലാ പഞ്ചായത്ത് അംഗമായി. കാണ്‍പൂരിനടുത്തുള്ള ബിക്രു ഗ്രാമമാണ് ദുബെയുടെ സ്ഥലം. ഇവിടെ ഇയാളെ അറസ്റ്റ് ചെയ്യാനെത്തിയപ്പോഴാണ് എട്ട് പോലീസുകാരെ വെടിവെടച്ച് കൊലപ്പെടുത്തിയത്. കഴിഞ്ഞ എസ്പി സര്‍ക്കാരിന്റെ കാലത്ത് ക്രിമിനലുകളുടെ സമാന്തര ഭരണമാണ് യുപിയില്‍ നടന്നത്. 2017ല്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റ ഉടന്‍ ഗുണ്ടകളെ അമര്‍ച്ച ചെയ്യാനുള്ള കര്‍മ്മ പദ്ധതി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു. നിരവധി ക്രിമിനലുകള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ജാമ്യം ലഭിച്ചിട്ടും ജീവഭയം കാരണം ക്രിമിനലുകള്‍ ജിയിലില്‍നിന്ന് പുറത്തിറങ്ങാതിരുന്നതും നേരത്തെ വാര്‍ത്തയായിരുന്നു.
Discussion about this post