കാസര്‍കോട്: മുസ്ലിം മതമൗലികവാദ സംഘടനകളുടെ ഭീഷണിക്ക് വഴങ്ങി സംസ്ഥാന സര്‍ക്കാര്‍. മുസ്ലിം മതസ്ഥാപനങ്ങള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്രസകളില്‍ നിയമിക്കുന്ന അധ്യാപകര്‍ അടക്കമുള്ളവരുടെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിച്ച് ഉറപ്പുവരുത്തണമെന്ന നിര്‍ദേശം പൊലിസ് പിന്‍വലിച്ചു. നോട്ടീസ് കൊടുത്ത സദുദ്ദേശ്യത്തെ മറ്റു ചിലര്‍ വേറെ രീതിയില്‍ വ്യാഖ്യാനിച്ചത് കൊണ്ടാണ് നോട്ടീസ് പിന്‍വലിച്ചതെന്ന് ചീമേനി പൊലീസ് സ്റ്റേഷന് ജി.ഡി ഇന്‍ ചാര്‍ജ് ബ്രിജേഷ് വിശദീകരിച്ചു. കാസര്‍കോട് നീലേശ്വരത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പിതാവായ മദ്രസ അധ്യാപകന് പീഡിപ്പിച്ച കേസിന്റെ പശ്ചാത്തലത്തിലാണ് നോട്ടീസ് നല്‍കിയത്.
സ്കൂളുകളിലെ പീഡനത്തില്‍ നേരത്തെ സ്കൂള്‍ അധികൃതരെ സ്റ്റേഷനില്‍ വിളിച്ച് അറിയിക്കാറാണെന്നും നിലവിലെ കോവിഡ് സാഹചര്യത്തില്‍ അതിന് സാധിക്കാത്തതിനാല്‍ മദ്രസ അധികൃതര്‍ക്ക് നോട്ടീസ് അയക്കുകയായിരുന്നെന്നുമായിരുന്നു നേരത്തെ പൊലീസ് നോട്ടീസിറക്കിയപ്പോള്‍ പറഞ്ഞത്. കാസര്‍ഗോഡ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയുടെ നിര്‍ദ്ദേശാനുസരണമാണ് ജില്ലയിലെ മദ്രസകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളിലും മറ്റു നിയമനങ്ങള്‍ നടത്തുമ്പോള്‍ വ്യക്തിയുടെ സാമൂഹ്യ പശ്ചാത്തലവും ക്രിമിനല്‍ പശ്ചാത്തലവും അന്വേഷിച്ച് നിയമന നടപടികള്‍ നടത്താന്‍ ആവശ്യപ്പെട്ടത്. അല്ലാത്തപക്ഷം നിയമനം നടത്തുന്ന കമ്മറ്റി അംഗങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു പൊലീസ് നോട്ടീസ്. മദ്രസക്ക് പുറമെ പള്ളിക്ക് കീഴിലുള്ള മറ്റു സ്ഥാപനങ്ങളിലും പുതിയ ഉത്തരവ് ബാധകമാക്കിയിരുന്നു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയുടെ കീഴിലുള്ള ബേക്കല്‍ പൊലീസ് സ്റ്റേഷന്, ചീമേനി പൊലീസ് സ്റ്റേഷന് പരിധിയിലുമുള്ള മദ്രസ മാനേജുമെന്റുകള്‍ക്കായിരുന്നു കത്ത് നല്‍കിയത്. ഡി.വൈ.എസ്.പിയുടെ നിര്‍ദ്ദേശപ്രകാരമുള്ള കത്ത് പൊലീസിന്റെ മുസ്ലിം വിരുദ്ധതയാണ് സൂചിപ്പിക്കുന്നതെന്ന് കാണിച്ച് ജമാ അത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ സംഘടനകള്‍ രംഗത്തുവന്നിരുന്നു.
Discussion about this post