തിരുവന്തപുരം : തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും യോഗം പൂജപ്പുര ജയിലില്‍ ചേരേണ്ടി വരുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. അഴിമതിയാണ് ഇത്തവണ തിരഞ്ഞെടുപ്പില്‍ പ്രധാന പ്രശ്നം. രവീന്ദ്രന് മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് പല ഉദ്യോഗസ്ഥന്മാര്ക്കും ചില മന്ത്രിമാര്‍ക്കും കള്ളക്കടത്തുകാരുമായി ബന്ധമുണ്ടെന്നും തെളിവുകള്‍ സമാഹരിക്കാനാണ് ലാവ്ലിനില് സിബിഐ സുപ്രീംകോടതിയോട് കൂടുതല്‍ സമയം ആവശ്യപ്പെടുന്നതെന്നും കല്‍പ്പറ്റയില്‍ നടന്ന മീറ്റ് ദി പ്രസ് പരിപാടിയില്‍ സുരേന്ദ്രന് പറഞ്ഞു.
അതേസമയം തന്റെ മണ്ഡലമായ വയനാട്ടില്‍ ഉള്‍പ്പെടെ തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായി കോണ്‍ഗ്രസ് ഉണ്ടാക്കിയ സഖ്യത്തെ കുറിച്ച് രാഹുല്‍ ഗാന്ധി മറുപടി പറയണമെന്നും അദ്ദേഗഹം ആവശ്യപ്പെട്ടു. രാജ്യത്ത് വിധ്വംസന പ്രവര്‍ത്തനം നടത്തുന്ന സംഘടനയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കുന്നത് ജനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്ല്യമാണെന്നും ജമാഅത്തെ ഇസ്ലാമിയുമായുള്ള യു.ഡി.എഫിന്റെ കൂട്ടുകെട്ടിനെതിരെ ക്രൈസ്തവ സമൂഹത്തിന്റെ ഇടയില്‍ ശക്തമായ അമര്‍ഷമുണ്ട്. ലോകത്താകെ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ തകര്‍ക്കുകയും കേരളത്തിലടക്കം പെണ്‍കുട്ടികളെ പ്രണയം നടിച്ച് മതംമാറ്റുകയും ചെയ്യുന്ന സംഘടനയുമായാണ് യു.ഡി.എഫ് കൂട്ടുകൂടുന്നതെന്നും വര്‍ഗീയ ശക്തികളുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കി രാജ്യതാത്പര്യം ബലി കഴിക്കുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്നും സുരേന്ദ്രന് പറഞ്ഞു.
വയനാട്ടിന്റെ വികസന കാര്യത്തില്‍ എം.പിയായ രാഹുല്‍ ഗാന്ധി ഒന്നും ചെയ്യുന്നില്ലെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി. കൊവിഡ് ദുരിത കാലത്ത് കുറച്ച് തുണികള്‍ കൊണ്ടു വന്നുവെന്നല്ലാതെ വയനാട്ടിലേക്ക് അദ്ദേഹം തിരിഞ്ഞു നോക്കുന്നതു പോലുമില്ലെന്നും വയനാട്ടിലെ വോട്ടര്‍മാര്‍ വഞ്ചിക്കപ്പെട്ടുവെന്നും അവരുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ ആളില്ലാത്ത അവസ്ഥയാണ് ഇപ്പോള്‍ ഉള്ളതെന്നും രാഹുലിന്റെ മണ്ഡലമായതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും വയനാടിനെ അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post