മുസ്ലീം ലീഗ് മതാധിഷ്ഠിത പാര്‍ട്ടിയാണെന്ന സിപിഐഎം സംസ്ഥാന ആക്ടിങ് സെക്രട്ടറിയും എല്‍ഡിഎഫ് കണ്‍വീനറുമായ എ വിജയരാഘവന്റെ പ്രസ്താവനയെ തള്ളി സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. യുപിഎ സര്‍ക്കാരിന്റെ ഭാഗമായിരുന്ന ലീഗിനെ സിപിഐഎം പിന്തുണച്ചിട്ടുണ്ടെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി. മുസ്ലീം ലീഗിന്റെ പരിപാടികള്‍ക്ക് പോകാറുണ്ട്. മുസ്ലീം ലീഗ് മതപരമായ വിശ്വാസങ്ങള്‍ രാഷ്ട്രീയത്തില്‍ കലര്ത്താത്തിടത്തോളം കാലം മതേതര പാര്‍ട്ടിയാണെന്നും സിപിഐഎം നേതാവ് പ്രതികരിച്ചു.
പശ്ചിമബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നേരിടുന്ന ഇടത് മുന്നണി-കോണ്‍ഗ്രസ് സഖ്യത്തില്‍ ഐഎസ്എഫുമുണ്ട്. അബ്ബാസ് സിദ്ദിഖിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ടിന് 21 സീറ്റുകളാണ് സഖ്യം നല്‍കിയിരിക്കുന്നത്. ഹിന്ദു-ആദിവാസി സമൂഹങ്ങളില്‍ പെട്ട 10 പേരും മുസ്ലീംകളായ 11 പേരുമാണ് ഐഎസ്എഫ് സ്ഥാനാര്‍ത്ഥി പട്ടികയിലുള്ളത്. എഐഎസ്എഫ് എന്നത് പോപ്പുലർ ഫ്രണ്ടിന്റെ മറ്റൊരു പതിപ്പായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഇവരുമായുള്ള സിപിഎമ്മിന്റെ സഖ്യത്തിന് കുറിച്ച് ചോദിച്ചപ്പോഴാണ് യെച്ചൂരിയുടെ മറുപടി.
“ഐഎസ്എഫ് വര്‍ഗീയ പാര്‍ട്ടിയാണെങ്കില്‍ മുസ്ലീം ലീഗ് മതേതര പാര്ട്ടിയാകുന്നതെങ്ങനെ? എന്ന ചോദ്യമുണ്ടാകും. മതേതരര്‍ എന്ന് അവകാശപ്പെടുന്ന യുഡിഎഫിനൊപ്പമാണ് അവരുള്ളത്. മുസ്ലീം ലീഗിന്റെ പരിപാടികളില്‍ ഞാനും പോകാറുണ്ട്. ഇ അഹമ്മദ് അടുത്ത സുഹൃത്തായിരുന്നു. അവരുള്‍പ്പെടുന്ന യുപിഎ സര്‍ക്കാരിനെ പിന്തുണച്ചിട്ടുണ്ട്. അതെല്ലാമിവിടെയുണ്ട്. മുസ്ലീം ലീഗ് മതപരമായ വിശ്വാസങ്ങള്‍ രാഷ്ട്രീയത്തില്‍ കലര്‍ത്താതിരിക്കുന്നിടത്തോളം കാലം അവര്‍ മതേതരാണ്.”
Discussion about this post