തൃശൂര്‍: നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ച ശേഷം കഴക്കൂട്ടത്തെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനെ ‘മാളികപ്പുറം’ എന്ന് വിശേഷിപ്പിച്ച് നടനും എംപിയും തൃശൂരിലെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപി. അസുര നിഗ്രഹത്തിനായി തിരുവനന്തപുരത്ത് മാളികപ്പുറമിറങ്ങിയ ആളാണ് ശോഭാ സുരേന്ദ്രനെന്നായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം.
എല്ലാ ക്ഷേത്രങ്ങളും വിശ്വാസികളുടെ കൈകളിലേക്ക് എത്തുമെന്നും ‘വൃത്തികെട്ട’ രാഷ്ട്രീയക്കാരുടെ കൈകളിലേക്ക് ക്ഷേത്രഭരണം എത്തുകയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. അതേസമയം വൻജനാവലിയുടെ സാന്നിധ്യത്തിലാണ് ശോഭാ സുരേന്ദ്രൻ പ്രചാരണം ആരംഭിച്ചത്. ആചാര സംരക്ഷണം ചര്‍ച്ചയാക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ തോല്‍പ്പിക്കാനെത്തിയ തങ്ങളുടെ പ്രിയ നേതാവിനെ പുഷ്പവൃഷ്ടിയോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ഇന്ന് വൈകിട്ടോടെയാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ശോഭ സുരേന്ദ്രന് കഴക്കൂട്ടത്ത് എത്തിയത്.
ധര്‍മ്മയുദ്ധമാണ് കഴക്കൂട്ടത്ത് നടക്കുകയെന്ന് ശോഭ സുരേന്ദ്രന് പ്രതികരിച്ചു. അതില്‍ നിമിത്തമാകാന്‍ സാധിച്ചത് ഈശ്വരേച്ഛയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ശബരിമല വിഷയത്തിനൊപ്പം എന്‍ഡിഎ സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാക്കുമെന്നും ശോഭ സുരേന്ദ്രന് പറഞ്ഞു. ശബരിമലയിലെ ആചാരലംഘനത്തിന് സര്‍ക്കാര്‍ സ്പോണ്‍സേഡ് സംവിധാനം ഒരുക്കിയതിന് നേതൃത്വം കൊടുത്ത ആളാണ് കടകംപള്ളി സുരേന്ദ്രന്. താനുള്‍പ്പെടുന്ന അമ്മമാര്‍ ആഴ്ചകളോളം നാമം ജപിക്കാനുള്ള അവകാശപ്പോരാട്ടത്തിനായി തെരുവില്‍ കഴിഞ്ഞു.
read also: ‘മുസ്ളീംലീഗ് മതേതര പാർട്ടി’ : സംസ്ഥാന സെക്രട്ടറി വിജയരാഘവനെ തള്ളി യെച്ചൂരി
ഒരു ഭാഗത്ത് വിശ്വാസ സംരക്ഷകരും മറുഭാഗത്ത് വിശ്വാസ ഘാതകരും ആയിരുന്നു ശബരിമല വിഷയത്തില്‍ അണിനിരന്നത്.കഴക്കൂട്ടത്തെ ജനങ്ങള്‍ നല്കിയ അവകാശം ഇക്കുറി അവര്‍ തിരിച്ചെടുക്കും. വിശ്വാസത്തിനെതിരായ പാര്‍ട്ടി നിലപാടില്‍ ഒരു മാറ്റവും ഇല്ലെന്നാണ് സീതാറാം യെച്ചൂരി പറഞ്ഞത്. സീതാറാം യെച്ചൂരിക്ക് മറുപടി പറയാനുള്ള ആര്‍ജ്ജവം മുഖ്യമന്ത്രി കാണിക്കണം. യെച്ചൂരിയെ തിരുത്താന്‍ ശ്രമിക്കാത്തിടത്തോളം എല്ലാവരുമായും ചര്‍ച്ച ചെയ്ത് മാത്രമേ അന്തിമ നിലപാട് സ്വീകരിക്കുവെന്ന മുഖ്യമന്ത്രിയുടെ നിലപാട് കാപട്യമാണെന്നും ശോഭ സുരേന്ദ്രന് ചൂണ്ടിക്കാട്ടി.
Discussion about this post