കൊച്ചി: തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ശേഷം തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ കോടതി ഇടപെടുന്നതില്‍ തടസമുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്. ഗുരുവായൂര്‍ ,തലശ്ശേരി മണ്ഡലങ്ങളിലെ നാമനിര്‍ദേശക പത്രികകള്‍ തള്ളിയതിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന് വാക്കാല്‍ അഭിപ്രായം അറിയിച്ചത്. ഹര്‍ജികളില്‍ കോടതി കമ്മീഷന്റെ നിലപാട് തേടി. കേസ് കൂടുതല്‍ വാദത്തിനായി നാളത്തേക്ക് മാറ്റി. കോടതി ഇടപെടല്‍ സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പിനെ തടസപ്പെടുത്തുമെന്നും കമ്മീഷന് കോടതിയില്‍ വ്യക്തമാക്കി. ഫലപ്രഖ്യാപനത്തിന് ശേഷം തിരഞ്ഞെടുപ്പ് ഹര്‍ജിയിലുടെ മാത്രമേ തിരഞ്ഞെടുപ്പില്‍ ഇടപെടാനാകൂ എന്നും കമ്മീഷന് ബോധിപ്പിച്ചു.
പത്രികകളില്‍ സാങ്കേതിക പിഴവുകളാണ് സംഭവിച്ചതെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. തിരുത്താന്‍ പറ്റുന്ന തെറ്റുകള്‍ മാത്രമാണുള്ളത്. സൂക്ഷ്മ പരിശോധന സമയത്ത് റിട്ടേണിങ് ഓഫീസര്‍ക്ക് ഇക്കാര്യം സൂചിപ്പിക്കാമായിരുന്നതേയുള്ളു. അതിന് പകരം പത്രികകള്‍ തള്ളിയത് നീതികരിക്കാനാവില്ല. പിഴവുകള്‍ തിരുത്താന്‍ റിട്ടേണിങ് ഓഫീസര്‍ അവസരം നല്‍കിയില്ല. അതില്ലെങ്കില്‍ സ്വതന്ത്രര്‍ ആയി മത്സരിക്കാം. എ, ബി, ഫോമുകള്‍ വേണ്ടത് പാര്‍ട്ടി സ്ഥാനാര്‍ഥിയാകാനും ചിഹ്നം ലഭിക്കുന്നതിനുമാണ്. ഇതിന്റെ പേരില്‍ പത്രിക തള്ളാന്‍ ആവില്ല.
കൊണ്ടോട്ടി, പിറവം മണ്ഡലങ്ങളില്‍ ഫോം, ബി പിഴവ് തിരുത്താന്‍ സമയം അനുവദിച്ചിട്ടുണ്ട്. പത്രിക സ്വീകരണത്തിന്റെ പേരില്‍ സംസ്ഥാനത്ത് രണ്ട് നീതിയാണന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു.
കേസില്‍ കക്ഷി ചേരാനുള്ള തലശ്ശേരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ ഹര്‍ജിയും നാളത്തേക്ക് മാറ്റി.ഗുരുവായൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയും മഹിളാ മോര്‍ച്ച അധ്യക്ഷയുമായ നിവേദിതയുടെ പത്രികയും തള്ളിയിട്ടുണ്ട്. ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചുകൊണ്ട് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നല്കിയ കത്തില്‍ ഒപ്പില്ല എന്നതു ചൂണ്ടിക്കാട്ടിയാണ് നിവേദിതയുടെ പത്രിക തള്ളിയത്. ഡമ്മി സ്ഥാനാര്‍ഥിയുടെ പത്രികയും പൂര്‍ണമല്ല.
പ്രത്യേക സിറ്റിങ്ങിലാണ് ജസ്റ്റീസ് എന്‍.നാഗരേഷ് ഹര്‍ജികള്‍ പരിഗണിച്ചത്. അടിയന്തര സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സ്ഥാനാര്‍ത്ഥികള്‍ കോടതിയെ സമീപിച്ചത്. പത്രികള്‍ തള്ളിയ വരണാധികാരികളുടെ നടപടി ഏകപക്ഷീയമാണെന്നാണ് വാദം.
read also: സാങ്കേതിക പിഴവ് : മൂന്നിടത്ത് എൻഡിഎ സ്ഥാനാർത്ഥികളുടെ പത്രിക തള്ളി
ബിജെപി കണ്ണൂര്‍ ജില്ലാ സെക്രട്ടറി കൂടിയായ എന്‍.ഹരിദാസിന്റെ നിമനിര്‍ദേശപത്രികയാണ് തലശേരിയില്‍ തള്ളിയത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയുടെ ഒപ്പ് ഇല്ലാത്തതിനാലാണ് തലശേരിയില്‍ എന്‍.ഹരിദാസിന്റെ പത്രിക തള്ളിയത്. സമാന കാരണം ചൂണ്ടിക്കാട്ടി ബിജെപിയുടെ ഡമ്മി സ്ഥാനാര്‍ഥിയുടെ പത്രികയും തള്ളി. ദേശീയ പ്രസിഡന്റിന്റെ ഒപ്പിനു പകരം സീല്‍ വച്ചതാണ് പത്രിക തള്ളാന്‍ കാരണം. ബിജെപിക്കു ജില്ലയില്‍ ഏറ്റവുമധികം വോട്ടുള്ള മണ്ഡലമാണു തലശേരി. 2016 ല്‍ സിപിഎം സ്ഥാനാര്‍ഥി എ.എന്‍.ഷംസീര്‍ 34,117 വോട്ട് ഭൂരിപക്ഷത്തില്‍ ജയിച്ച തലശേരിയില്‍ ബിജെപി സ്ഥാനാര്‍ഥി വികെ സജീവനു 22,125 വോട്ടുകളാണ് 2016 ല്‍ ലഭിച്ചത്.
Discussion about this post