തലശേരി : ലീഗ് പ്രവര്ത്തകന് പുല്ലൂക്കര പാറാലിലെ മന്‍സൂറിന്റെ മൃതദേഹം വഹിച്ചു കൊണ്ടുള്ള വിലാപയാത്രക്കിടെ വ്യാപക അക്രമം. ഇന്നലെ രാത്രി എട്ടു മണിയോടെ പെരിങ്ങത്തൂര്‍ മേഖലയിലാണ് അക്രമമുണ്ടായത്. ബാവാച്ചി റോഡില്‍, സി.പി.എമ്മിന്റെ പെരിങ്ങത്തൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസിനു നേരെയും കീഴ്മാടം, കൊച്ചിയങ്ങാടി ബ്രാഞ്ച് ഓഫീസുകള്‍ക്കു നേരെയും അക്രമമുണ്ടായി.
ആച്ചുമുക്ക് ബ്രാഞ്ച് ഓഫീസ് അടിച്ചുതകര്‍ത്ത ശേഷം അക്രമികള്‍ തീവച്ചു നശിപ്പിച്ചു. പെരിങ്ങത്തൂരിലെ പി. കൃഷ്ണപിള്ള സ്മാരക മന്ദിരവും ആക്രമിക്കപ്പെട്ടു. ഈ മേഖലയിലെ സി.പി.എം പതാകകളും കൊടിമരങ്ങളും നശിപ്പിക്കപ്പെട്ടു. സംഭവസ്ഥലത്ത് വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. നൂറോളം വരുന്ന ലീഗ് പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്ന് സി.പി.എം ആരോപിച്ചു.
ലോക്കല്‍ കമ്മിറ്റി ഓഫിസ് അടിച്ചുതകര്‍ത്തു വന്‍ജനാവലിയുടെ സാന്നിധ്യത്തിലാണ് വിലാപയാത്ര കടന്നുപോകുന്നത്. കൂത്തുപറമ്പില്‍ ലീഗ് പ്രവര്ത്തകന് മന്‍സൂര്‍ കൊല്ലപ്പെട്ടത് ബോംബേറിലെന്ന് പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. കാല്‍മുട്ട് ബോംബേറില്‍ തകര്‍ന്നു പോയിരുന്നു. ഈ മുറിവ് തുന്നിച്ചേര്‍ക്കാന്‍ സാധിക്കാത്തതു മൂലം രക്തം വാര്‍ന്നു പോയതും മരണത്തിന് കാരണമായതാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
കാല്‍മുട്ടിലെ മുറിവ് വെട്ടേറ്റതല്ലെന്നും ബോംബേറ് മൂലമുണ്ടായതെന്നുമാണ് കണ്ടെത്തല്‍. ഇടത് കാല്‍മുട്ടിന് താഴെയായിരുന്നു ഗുരുതര പരിക്ക്. ബോംബ് സ്ഫോടനത്തില്‍ ചിതറിപ്പോയതുകൊണ്ട് തലശ്ശേരിയിലെയും വടകരയിലെയും ആശുപത്രികളില്‍ നിന്ന് പരിക്ക് തുന്നിച്ചേര്‍ക്കാന്‍ സാധിച്ചിരുന്നില്ല.
കൊലപാതകത്തിലെത്താനുള്ള കാര്യങ്ങളൊന്നും ഇവിടെ ഉണ്ടായിട്ടില്ല. ഈ പ്രദേശത്ത് ആദ്യമായാണ് ഒരു രാഷ്ട്രീയ കൊലപാതകം നടക്കുന്നത്. ഈ കൊലപാതകത്തിന്റ പിന്നിലെന്താണെന്ന് ആര്‍ക്കും അറിയില്ല. നേരത്തേ പദ്ധതിയിട്ട രീതിയിലായിരുന്നു അവരെത്തിയത്. പത്തിരുപത്തഞ്ച് പേര് സംഘത്തിലുണ്ടായിരുന്നു. അടുത്ത വീടുകളിലെ ആളുകളൊക്കെ ഈ ആള്‍ക്കൂട്ടത്തെ കണ്ടിരുന്നുവെന്നും മുസ്തഫ പറഞ്ഞു.
മുസ്ലിംലീഗ് പ്രവര്ത്തകന് മന്‍സൂറിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്. ഇളങ്കോ അറിയിച്ചു. പത്തിലധികം പേര് അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 11 പ്രതികളെ തിരിച്ചറിഞ്ഞു കഴിഞ്ഞെന്നും കമ്മീഷ്ണര്‍ അറിയിച്ചു.
അതേസമയം സംഭവത്തിൽ പ്രതികരണവുമായി ബിജെപിയും രംഗത്തെത്തി. ജില്ലയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ സിപിഎമ്മും ലീഗും ശ്രമിക്കുകയാണെന്ന് ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍ ആരോപിച്ചു. പാനൂര്‍ പുല്ലൂക്കരയില്‍ ലീഗ് പ്രവര്ത്തകന് കൊല്ലപ്പെട്ടത് ലീഗും സിപിഎമ്മും ആസൂത്രണം ചെയ്തുണ്ടാക്കിയ സംഘര്‍ഷത്തെ തുടര്‍ന്നാണ്.
ഇരുവരും ബോംബും മാരകായുധങ്ങളുമായി സംഘടിച്ച് സംഘര്‍ഷം ഉണ്ടാക്കുകയായിരുന്നു. കള്ളവോട്ട് ഇരുവരും മത്സരിച്ച് ചെയ്തു. കാഴ്ചയുള്ളവരെ ഭീഷണിപ്പെടുത്തി കാഴ്ചയില്ലെന്ന് പറയിപ്പിച്ച് ഓപ്പണ്‍ വോട്ടുകള്‍ വ്യാപകമായി ചെയ്തു. ഇതിനെ തുടര്‍ന്ന് പല സമയത്തായി ഇരുവരും സംഘടിച്ച് പരസ്പരം ഏറ്റുമുട്ടി .
രാത്രി പൂല്ലൂക്കരയില്‍ ഇരുവരും വീണ്ടും ആയുധങ്ങളുമായി സംഘടിച്ച് സംഘര്‍ഷം സൃഷ്ടിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചത്. സിപിഎം നേതൃത്വത്തിന്റെ ഗൂഢാലോചനയുടെ ഭാഗമാണ് ലീഗ്പ്രവര്‍ത്തകനായ മന്‍സൂര്‍ കൊല്ലപ്പെട്ടത്.
പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം മൗനം പാലിച്ചതില്‍ ദുരൂഹതയുണ്ട് – കെ.കെ. വിനോദ് കുമാര്‍ പറഞ്ഞു. കൊലപാതകത്തില്‍ ബിജെപി ജില്ലാ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.
Discussion about this post