കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നാലാം ഘട്ട വോട്ടെടുപ്പിനിടെ വ്യാപക സംഘര്‍ഷം. കൂച്ച് ബെഹാറില്‍ തൃണമൂല്‍ കോണ്‍ഗ്രസ് – ബി.ജെ.പി. പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ കേന്ദ്രസേന നടത്തിയ വെടിവെപ്പില്‍ നാലു പേര് മരിച്ചു. അഞ്ചു പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചിട്ടുണ്ട്.സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് തേടി. എട്ടു ഘട്ടങ്ങളിലായി നടക്കുന്ന ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടമാണ് ഇന്ന് നടക്കുന്നത്.
ഹൗറ, ഹൂഗ്ലി, കൂച്ച് ബിഹാര്‍ അടക്കമുള്ള അഞ്ചു ജില്ലകളിലെ മണ്ഡലങ്ങളിലാണ് നാലാം ഘട്ട വോട്ടെടുപ്പ്. 294 മണ്ഡലങ്ങളില്‍ എട്ടു ഘട്ടമായാണ് തിരഞ്ഞെടുപ്പ്. കൂച്ച് ബിഹാറിലെ സിതാല്‍കുച്ചി മണ്ഡലത്തിലാണ് കാര്യമായ സംഘര്‍ഷമുണ്ടായത്. സിതാല്‍കുച്ചിയിലെ ജോര്‍പത്കിയിലുള്ള ബൂത്ത് നമ്പര്‍ 126-ല്‍ ബൂത്ത് പിടിക്കാൻ ശ്രമിച്ച അക്രമികൾക്ക് നേരെ സുരക്ഷയിലുണ്ടായിരുന്ന കേന്ദ്രസേന വെടിയുതിര്‍ക്കുകയായിരുന്നു.
പോളിങ് സ്റ്റേഷനില്‍ 200ലേറെ പേര് കടന്നുകയറാന്‍ ശ്രമിച്ചതോടെയാണ് സേന വെടിവെച്ചത്. നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം കൊല്ലപ്പെട്ടവര്‍ തങ്ങളുടെ പ്രവര്‍ത്തകരാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അവകാശപ്പെട്ടു. എന്നാല്‍, കേന്ദ്ര സേനക്കുനേരെ അക്രമത്തിന് തൃണമൂല്‍ നേതൃത്വം പ്രേരണ നല്‍കുകയായിരുന്നുവെന്നും മരണത്തിന് അവര്‍ തന്നെയാണ് ഉത്തരവാദികളെന്നും സേന വൃത്തങ്ങൾ വ്യക്തമാക്കി.
Discussion about this post