ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ വിവേകിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഹൃദയത്തിന്റെ ഒരു പ്രധാന രക്തക്കുഴലില്‍ ബ്ലോക്ക് നേരിട്ട അദ്ദേഹത്തെ ചെന്നൈ ആശുപത്രിയില്‍ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കുകയും സ്റ്റെന്റിംഗ് ചെയ്യുകയും ചെയ്തു. ഇപ്പോഴും ECMO യന്ത്ര സഹായത്തോടെയാണ് വിവേക് ആശുപത്രിയില്‍ തുടരുന്നത്.
രാവിലെ 11 മണിയോട് കൂടി അതീവ ഗുരുതരാവസ്ഥയിലാണ് വിവേകിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇടത് കൊറോണറി ആര്‍ട്ടറിയിലെ സുപ്രധാനമായ രക്തക്കുഴലുകളിലൊന്ന് പൂര്‍ണ്ണമായും ബ്ലോക്ക് വന്ന അവസ്ഥയിലായിരുന്നു വിവേക്. ഒരു മണിക്കൂറോളം എടുത്താണ് ഡോക്‌ടര്‍മാര്‍ ആ ബ്ലോക്ക് മാറ്റിയത്. വാക്സിന്‍ സ്വീകരിച്ചത് കൊണ്ടല്ല ഹൃദയാഘാതം ഉണ്ടായതെന്നും ഡോക്‌ടര്‍മാര്‍ പറഞ്ഞു.
പരിശോധനയില്‍ വിവേക് കോവിഡ് നെഗറ്റീവ് ആണ്. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ വിവേകിന് മിതമായ രക്തസമ്മര്‍ദ്ദം ഉണ്ടായിരുന്നു. മുന്‍പൊരിക്കലും ഇത്രയും തീവ്രമായ ആരോഗ്യപ്രശ്നങ്ങളുമായി വിവേക് ആശുപത്രിയില്‍ വന്നിരുന്നില്ല എന്നും ഡോക്‌ടര്‍മാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കോവിഡ് വാക്സിന്‍ സ്വീകരിച്ച ശേഷം വിവേകിനെ പൊതുജനാരോഗ്യ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള സംസ്ഥാന അംബാസഡറായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
തമിഴ്നാട്ടിലെ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയിലാണ് വിവേക് കോവാക്സിന്‍ സ്വീകരിക്കാനെത്തിയത്. ശേഷം അദ്ദേഹം കൂടുതല്‍പ്പേര്‍ വാക്സിന്‍ സ്വീകരിക്കാന്‍ മുന്നോട്ടുവരണമെന്നും ആഹ്വനം ചെയ്തു. 59 കാരനായ വിവേക് കഴിഞ്ഞ ദിവസം കോവിഡ് വാക്സിന്‍ സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. അര്‍ഹരായ എല്ലാവരും വാക്സിന്‍ സ്വീകരിക്കണമെന്ന് വിവേക് പറഞ്ഞിരുന്നു.
“പൊതുവിടങ്ങളില്‍ നമ്മള്‍ സുരക്ഷിതരായിരിക്കാന്‍ മാസ്ക് ധരിക്കുകയും, കൈകള്‍ കഴുകുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുക അത്യന്താപേക്ഷിതമാണ്. അതേസമയം ആരോഗ്യപരമായി സുരക്ഷിതരാവാന്‍ വേണ്ടിയാണ് വാക്സിന്‍. നിങ്ങള്‍ സിദ്ധ, ആയുര്‍വേദ മരുന്നുകള്‍, വൈറ്റമിന്‍ സി, സിങ്ക് ടാബ്ലെറ്റുകളും മറ്റും കഴിക്കുന്നുണ്ടാവും.”
“അതെല്ലാം നല്ലതു തന്നെ. എന്നാല്‍ നമ്മുടെയെല്ലാം ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നത് വാക്സിന്‍ കൊണ്ട് മാത്രമാണ്. വാക്സിന്‍ എടുത്തവര്‍ക്കു കോവിഡ് വരില്ലേ എന്ന് നിങ്ങള്‍ എന്നോട് ചോദിച്ചാല്‍, അതങ്ങനെയല്ല. കോവിഡ് വന്നാലും നിങ്ങളുടെ ജീവന്‍ ഹനിക്കപ്പെടില്ല,” എന്നാണ് വിവേക് പറഞ്ഞത്. കൂടാതെ തനിക്ക് വാക്സിൻ എടുത്ത ആരോഗ്യപ്രവർത്തകർക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തിരുന്നു.
നേരത്തെ വിവേകിന്റെ ഏക മകൻ പ്രസന്ന പതിമൂന്നാമത്തെ വയസിൽ ഡെങ്കു ബാധിച്ചു മരിച്ചിരുന്നു. പ്രസന്നയെ കൂടാതെ രണ്ടു പെണ്മക്കൾ കൂടി വിവേകിനുണ്ട്. പ്രസന്നയുടെ മരണത്തിനു ശേഷം താരം കൂടുതൽ സിനിമകളിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു.
Discussion about this post