കൊൽക്കത്ത: കൂച്ച് ബിഹാർ വെടിവെപ്പുമായി ബന്ധപ്പെട്ട് കലാപം നടത്താൻ ശ്രമവുമായി തൃണമൂൽ കോൺഗ്രസ്. ഇത് സംബന്ധിച്ച്
പുറത്തുവന്ന ശബ്ദ സന്ദേശം മുഖ്യമന്ത്രി മമത ബാനർജിയുടേത് തന്നെയെന്ന് ഒടുവിൽ തൃണമൂൽ കോൺഗ്രസിനു സമ്മതിക്കേണ്ടി വന്നു. മമതയുടെ ഫോൺ സംഭാഷണം ബിജെപി നിയമവിരുദ്ധമായി റെക്കോർഡ് ചെയ്‌തെന്ന് തൃണമൂൽ ആരോപിച്ചു. ഇക്കാര്യത്തിൽ നടപടി വേണമെന്നും തൃണമൂൽ നേതാക്കൾ ആവശ്യപ്പെട്ടു.
ഇതോടെ മമത തന്നെയാണ് റാലി നടത്താൻ ആഹ്വാനം ചെയ്തതെന്ന് സ്ഥിരീകരണമുണ്ടായി. മമതയ്ക്ക് പുറമെ, തൃണമൂൽ സ്ഥാനാർത്ഥി പാർത്ഥ പ്രതിം റായിയുടെ ഫോണും ചോർത്തിയെന്നാണ് തൃണമൂലിന്റെ ആരോപണം. തന്റെ ഫോൺ ചോർത്തിയതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന പ്രതികരണവുമായി മമത ബാനർജിയും രംഗത്തുവന്നിട്ടുണ്ട്. ശബ്ദരേഖ പുറത്തു വിട്ട നേതാക്കൾക്കെതിരെ നടപടി ആവശ്യപ്പെട്ട് തൃണമൂൽ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കത്ത് നൽകിയിരുന്നു.
കൂച്ച് ബിഹാറിൽ അക്രമാസക്തരായ ആൾക്കൂട്ടം സിഐഎസ്എഫിനെ ആക്രമിക്കാൻ ശ്രമിച്ചതിന് പിന്നാലെയാണ് വെടിവെയ്പ്പുണ്ടായത്. വെടിവെയ്പ്പിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു. ഈ നാലുപേരിൽ ചിലർ കേരളത്തിൽ നിന്ന് പോയ തൊഴിലാളികൾ ആണ്.
ഇവരുടെ മൃതദേഹങ്ങൾ ഉയർത്തിപ്പിടിച്ച് രാഷ്ട്രീയ റാലി സംഘടിപ്പിക്കണമെന്ന് സീതൽകുച്ചിയിലെ സ്ഥാനാർത്ഥിയായ പാർത്ഥ പ്രതിം റായിയോട് നിർദേശിക്കുന്ന മമതയുടെ ശബ്ദ സന്ദേശമാണ് ബിജെപി കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ഇതോടെ ബംഗാളിൽ ബിജെപി വിജയം ഉറപ്പായത് മനസിലാക്കിയ മമതയും കൂട്ടരും വ്യാപകമായി അക്രമം അഴിച്ചു വിടാനുള്ള പദ്ധതി പുറത്തു വന്നതായാണ് ബിജെപിയുടെ ആരോപണം.
Discussion about this post