തൃശ്ശൂർ: അവിണ്ണിശ്ശേരി പഞ്ചായത്ത് ഭരണം ബിജെപിക്ക്. ബിജെപി സ്ഥാനാര്‍ഥിയായി വിജയിച്ച ഹരിയെ പഞ്ചായത്ത് പ്രസിഡന്റായി കേരള ഹൈക്കോടതി പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ഹരി സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഉത്തരവ്. പഞ്ചായത്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി ബിജെപിയാണ്. എന്നാൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് യുഡിഎഫ് പിന്തുണ നൽകിയിരുന്നു.
വോട്ടെടുപ്പിൽ വിജയിച്ച ഇടത് സ്ഥാനാർത്ഥി ജയിച്ചയുടൻ സ്ഥാനം രാജിവെച്ചു. ഇതേ തുടർന്നാണ് ഹരി ഹൈക്കോടതിയെ സമീപിച്ചത്. ഇന്നലെയാണ് കോടതി ഉത്തരവിട്ടത്. രാജി നാടകത്തെ കോടതി നിശിതമായി വിമര്‍ശിച്ചാണ് കോടതിയുടെ നടപടി. വിധിയുടെ പകർപ്പ് ഇന്ന് ഹരിക്ക് കിട്ടി. വൈസ് പ്രസിഡണ്ടായി ഗീത സുകുമാരനെയും ഹൈക്കോടതി പ്രഖ്യാപിച്ചിട്ടുണ്ട്.ബിജെപിയെ ഭരണത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ രണ്ട് തവണയും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഇടതുമുന്നണിക്ക് വോട്ടുചെയ്യുകയായിരുന്നു.
എന്നാല്‍ രണ്ട് തവണയും കോണ്‍ഗ്രസ് വോട്ട് ലഭിച്ചുവെന്ന കാരണം ചൂണ്ടിക്കാണിച്ച് ഇടതുമുന്നണി പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികള്‍ രാജിവെക്കുകയായിരുന്നു.ഇതും രാജിവെച്ചതോടെ വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണായ ബി.ജെ.പിയിലെ സൂര്യഷോബിയായിരുന്നു ഭരണച്ചുമതല നിര്‍വഹിച്ചിരുന്നത്. രാജിനാടകം പഞ്ചായത്തില്‍ ഭരണസ്തംഭനമുണ്ടാക്കുന്നുവെന്നും ജനാധിപത്യത്തെ വെല്ലുവിളിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഹരിയും ഗീതയും ഹൈക്കോടതിയെ സമീപിച്ചത്.
കഴിഞ്ഞ ഫെബ്രുവരി 17നായിരുന്നു രണ്ടാമത്തെ തെരഞ്ഞെടുപ്പ്. ആദ്യ തവണ രാജിവെച്ചപ്പോള്‍ പഞ്ചായത്തിലെ മുതിര്‍ന്ന അംഗത്തിന് ചുമതല നല്‍കിയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം തെരഞ്ഞെടുപ്പിന് നിര്‍ദ്ദേശം നല്‍കിയത്.
Discussion about this post