സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയെടുത്തുന്ന കോവിഡ് രോഗികളുടെ ചികിത്സാ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . സര്‍ക്കാര്‍ ആശുപത്രികളില്‍ കിടക്കകള്‍ ലഭ്യമല്ലെങ്കില്‍ രോഗികളെ സ്വകാര്യ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
സ്വകാര്യ ആശുപത്രികള്‍ ചികിത്സ നിഷേധിക്കുന്നില്ലെന്ന് ഉറപ്പാക്കാനും യോഗി ആദിത്യനാഥ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുന്ന രോഗിക്ക് ചികിത്സാചെലവുകള്‍ വഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍, ആയുഷ്മാന്‍ ഭാരത് പദ്ധതി അംഗീകരിച്ച നിരക്കനുസരിച്ച് അവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി .
അതേസമയം എല്ലാവര്ക്കും സൗജന്യ വാക്സിൻ ഉറപ്പാക്കുമെന്ന് അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു.മൂന്നാം ഘട്ട വാക്സിനേഷനായി 1 കോടി വാക്സിൻ ഡോസുകൾക്ക് സർക്കാർ ഓർഡർ നൽകി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ നിർമ്മിത വാക്സിനുകളായ കൊവിഷീൽഡ്, കൊവാക്സിൻ എന്നിവയ്ക്കാണ് ഓർഡർ നൽകിയിരിക്കുന്നത്.
ഇരു വാക്സിനുകളും 50 ലക്ഷം വീതം സംസ്ഥാനത്ത് എത്തിക്കും. കേന്ദ്രസർക്കാർ നൽകുന്ന സൗജന്യ വാക്സിന് പുറമേയാണ് കൂടുതൽ വാക്സിനുകൾക്ക് സംസ്ഥാന സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്. സ്വകാര്യ കമ്പനികളിൽ നിന്നും നേരിട്ടാണ് വാക്സിൻ വാങ്ങിക്കുന്നതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
പുതിയ വാക്സിൻ നയം അനുസരിച്ച് വാങ്ങുന്ന വാക്സിന്റെ 50 ശതമാനമാണ് സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകുക. ഇത് കൂടാതെ സംസ്ഥാനങ്ങൾക്ക് കമ്പനികളിൽ നിന്നും നേരിട്ടും വാക്സിൻ വാങ്ങാം. സൗജന്യമായാണ് സംസ്ഥാന സർക്കാർ ജനങ്ങൾക്ക് വാക്സിൻ നൽകുന്നത്.
Discussion about this post