തിരുവനന്തപുരം: വയോധികയെ പറ്റിച്ച് പന്ത്രണ്ടര സെന്റ് സ്ഥലവും 17 പവന്റെ ആഭരണങ്ങളും രണ്ടുലക്ഷം രൂപയും തട്ടിയെടുത്ത സംഭവത്തിൽ നഗരസഭാ കൗൺസിലറെ സി.പി.എം സസ്പെൻഡ് ചെയ്തു. നെയ്യാറ്റിൻകര നഗരസഭയിലെ തവരവിള വാർഡ് കൗൺസിലർ സുജിനെയാണ് സസ്പെൻഡ് ചെയ്തത്. നെയ്യാറ്റിൻകര സി.പി.എം ഏരിയാ കമ്മിറ്റി യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. സംഭവത്തിൽ സുജിനും ഭാര്യക്കുമെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു.
സി പി എം കൗൺസിലർ വൃദ്ധയെ കബളിപ്പിച്ച വാര്‍ത്തയ്ക്ക് പിന്നാലെ സി പി എം നെയ്യാറ്റിന്‍കര ഏരിയാ കമ്മിറ്റിയോഗം ചേര്‍ന്നിരുന്നു. നഗരസഭാ ചെയര്‍മാന്‍ അടക്കം മൂന്ന് അംഗങ്ങളെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി ചുമതലപ്പെടുത്തുകയും ചെയ്തു. പാര്‍ട്ടിയുടെ അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് സുജിനെ ഒരു വര്‍ഷത്തേക്ക് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചതും വാര്‍ത്താക്കുറിപ്പ് ഇറക്കിയതും.
തനിച്ച് താമസിക്കുന്ന വൃദ്ധയായ ബേബിയുടെ പന്ത്രണ്ടര സെന്‍റ് ഭൂമിയും 17 പവന്‍ സ്വര്‍ണവും രണ്ടുലക്ഷം രൂപയും തട്ടിയെടുത്തതിനാണ് നെയ്യാറ്റിൻകര നഗരസഭയിലെ സി പി എം കൗണ്‍സിലര്‍ക്കും ഭാര്യയ്ക്കും എതിരെ പൊലീസ് കേസെടുത്തത്. സംരക്ഷിക്കാമെന്ന് വിശ്വസിപ്പിച്ച് കുടുംബത്തോടൊപ്പം വൃദ്ധയുടെ വീട്ടില്‍ താമസിച്ചാണ് തവരവിള വാർഡ് കൗണ്‍സിലര്‍ സുജിനും ഭാര്യ ഗീതുവും ചേര്‍ന്ന് തട്ടിപ്പ് നടത്തിയത്.
Discussion about this post