തിരുവനന്തപുരം: പെട്രോളിനും ഡീസലിനും മദ്യത്തിനും സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയതും വിവിധ നികുതികള്‍ കൂട്ടിയതുള്‍പ്പെടെ നിര്‍ണായക പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ സംസ്ഥാന ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ചു.
കാർഷിക മേഖലയ്ക്ക് 971 കോടി രൂപ മാറ്റിവച്ച സംസ്ഥാന ബജറ്റിൽ നാളികേരത്തിന്റെ താങ്ങുവില രണ്ടുരൂപ കൂട്ടി. റബർ വിലയിടവ് തടയാൻ 600 കോടി സബ്സിഡി പ്രഖ്യാപിച്ചു. വിമാനനിരക്ക് നിയന്ത്രിക്കാൻ പ്രത്യേക ഫണ്ട് രൂപീകരിച്ചത് പ്രവാസി മേഖലയ്ക്ക് ആശ്വാസമായി. ശബരിമല, എരുമേലി മാസ്റ്റർ പ്ളാനുകൾക്കായി 40 കോടിയും നീക്കിവച്ചു.
ഇന്ധനത്തിന് രണ്ട് രൂപയാണ് അധിക സെസ് ഏര്‍പ്പെടുത്തിയത്. ഭൂമിയുടെ ന്യായവില 20 ശതമാനം കൂട്ടി. വിപണിമൂല്യവും ന്യായവിലയും തമ്മിലുള്ള അന്തരം നികത്താനാണ് വില വര്‍ധിപ്പിക്കാനുള്ള തീരുമാനം. വൈദ്യുതി തീരുവ അഞ്ച് ശതമാനം കൂട്ടി. ഫ്ളാറ്റുകള്‍ക്കും അപ്പാര്‍ട്ട്മെന്റുകള്‍ക്കും മുദ്രവില രണ്ട് ശതമാനം കൂട്ടി. കെട്ടിട നികുതി വര്‍ധിപ്പിക്കുമെന്നും ധനമന്ത്രി അറിയിച്ചു.
കാർഷിക മേഖലയ്ക്ക് വകയിരുത്തിയ 971 കോടി രൂപയിൽ 153 കോടി രൂപ കേന്ദ്രസഹായമായി പ്രതീക്ഷിക്കുന്നതാണ്. വിള പരിപാലന മേഖലയ്ക്ക് 732 കോടി രൂപയാണ് ധനമന്ത്രി നീക്കിവച്ചത്. നെൽകൃഷി വികസനത്തിന് 95 കോടിയും പച്ചക്കറി കൃഷിക്ക് 93 കോടിയും മാറ്റിവച്ചപ്പോൾ കുട്ടനാട് കാർഷിക വികസനത്തിന് 29 കോടി പ്രഖ്യാപിച്ചു.
സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങൾ ശക്തിപ്പെടുത്തുന്നതിനായി 14 കോടി രൂപ ബജറ്റിൽ അനുവദിചു. സ്കൂളുകളിലെ സൈക്കോ സോഷ്യൽ പദ്ധതികൾക്കായി 51 കോടി രൂപ മാറ്റി വെച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മെൻസ്ട്രൽ കപ്പുകളുടെ ഉപയോഗം പ്രേത്സാഹിപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ട്.
കണ്ണൂർ പെരളശ്ശേരിയിൽ എ.കെ.ജി മ്യൂസിയത്തിന് ആറ് കോടി അനുവദിക്കുന്നതായി ബജറ്റിൽ പ്രഖ്യാപിച്ചു. വിപ്ലവകാരിയും സ്വാതന്ത്ര്യസമരപോരാളിയും രാജ്യത്തിന്റെ ആദ്യത്തെ പ്രതിപക്ഷ നേതാവുമായിരുന്ന, പാവങ്ങളുടെ പടത്തലൻ എന്നറിയപ്പെടുന്ന എ.കെ.ജിയുടെ ജീവിതം കേരളത്തിലെ സമരപോരാട്ടങ്ങളുടെ നേർചരിത്രമാണെന്നാണ് മന്ത്രി പറഞ്ഞത്.
Discussion about this post