ഇസ്താംബുൾ: മിഡിൽ ഈസ്റ്റിനെ പിടിച്ചു കുലുക്കി ഭൂകമ്പം. തുർക്കി, സിറിയ, ലെബനൻ, ഇസ്രായേൽ എന്നിവിടങ്ങളിൽ തിങ്കളാഴ്ച രാവിലെയാണ് ഭൂചലനമുണ്ടായത്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ തുർക്കിക്കടുത്തുള്ള സിറിയയിലെ പ്രദേശങ്ങളിലാണ് ഭൂരിഭാഗം നാശനഷ്ടങ്ങളും ഉണ്ടായത്.
തുർക്കിയിലെ ഏറ്റവും വലിയ വാർത്താ വെബ്‌സൈറ്റായ അൽ സബയുടെ കണക്കനുസരിച്ച് രാജ്യത്ത് ഇതുവരെ 912 പേർ മരിച്ചു. 2300 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. സിറിയയിൽ 331 പേർ കൊല്ലപ്പെടുകയും 639 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇരു രാജ്യങ്ങളിലെയും ആകെ മരണസംഖ്യ 1300 ആണ്.
ലെബനനിലും ഇസ്രായേലിലും ഭൂചലനം അനുഭവപ്പെട്ടെങ്കിലും നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് ശേഷം 18 തുടർചലനങ്ങൾ രേഖപ്പെടുത്തി.
തുർക്കിയിലെ ഗാസിയാൻടെപ് നഗരമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. 30 മിനിറ്റിനുള്ളിൽ തുടർച്ചയായി 3 വലിയ ഭൂകമ്പങ്ങൾ തുർക്കിയിൽ അനുഭവപ്പെട്ടു. തുസിറിയൻ അതിർത്തിയിൽ നിന്ന് 90 കി.മീ മാത്രം അകലെയായതിനാൽ സമീപ പ്രദേശങ്ങളിൽ കൂടുതൽ നാശമുണ്ടായി. ദമാസ്കസ്, അലപ്പോ, ഹമ, ലതാകിയ തുടങ്ങി നിരവധി നഗരങ്ങളിൽ കെട്ടിടങ്ങൾ തകർന്നതായി റിപ്പോർട്ടുകളുണ്ട്.
ഗാസിയാൻടെപ്, കഹ്‌റാമൻമാരാസ്, ദിയാർബക്കർ, മലത്യ, നൂർദ്ഗി സിറ്റി തുടങ്ങി 10 നഗരങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. 1710ലധികം കെട്ടിടങ്ങൾ ഇവിടെ തകർന്നതായാണ് അറിയുന്നത്. നിരവധി പേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയാണ്. ആളുകളെ രക്ഷിക്കാൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. പലയിടത്തും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട് .ഭൂകമ്പ ബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ ട്വീറ്റ് ചെയ്തു. തകർന്ന കെട്ടിടങ്ങളിൽ പ്രവേശിക്കരുതെന്ന് എർദോഗൻ ജനങ്ങളോട് അഭ്യർത്ഥിച്ചു.
തുർക്കിയിലെ ഭൂകമ്പത്തിൽ ജീവൻ നഷ്ടപ്പെട്ട ജനങ്ങൾക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലികൾ അർപ്പിച്ചു. 140 കോടി ഇന്ത്യക്കാരുടെ വികാരം തുർക്കിക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. സഹായത്തിനായി ദുരിതാശ്വാസ സാമഗ്രികളുമായി ഇന്ത്യൻ സർക്കാർ എൻ ഡി ആർ എഫിനെയും മെഡിക്കൽ ടീമിനെയും തുർക്കിയിലേക്ക് അയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post