സിറിയ : തുർക്കിയിലേയ്ക്ക് ദുരിതാശ്വാസ സാമഗ്രികളുമായി എത്തിയ ഇന്ത്യൻ വിമാനത്തിന് വ്യോമാതിർത്തി ഉപയോഗിക്കാൻ അനുമതി നൽകാതെ പാകിസ്താൻ . ദുരിതാശ്വാസ സാമഗ്രികളുമായി തുർക്കിയിലേക്ക് പോകുന്ന ഇന്ത്യൻ വിമാനത്തിന് എയർ സ്പേസ് നൽകാൻ പാകിസ്താൻ വിസമ്മതിച്ചതായി പാക് ചാനൽ തന്നെയാണ് റിപ്പോർട്ട് ചെയ്തത് . തുടർന്ന് തുർക്കിക്കുള്ള സഹായം എത്തിക്കാനും കാലതാമസം ഉണ്ടായി .
നേരത്തെ, തുർക്കിയിലെ ഭൂകമ്പത്തിന് തൊട്ടുപിന്നാലെ ഇന്ത്യയുടെ സഹായ പ്രഖ്യാപനത്തിന് തുർക്കി അംബാസഡർ ഫിരത് സുനൽ നന്ദി അറിയിച്ചിരുന്നു. തുർക്കി അംബാസഡർ ഇന്ത്യയെ സുഹൃത്ത് എന്ന് വിളിക്കുകയും ശരിയായ സമയത്ത് സഹായകരമായി വരുന്നവനാണ് സുഹൃത്തെന്ന് പറയുകയും ചെയ്തിരുന്നു .
“ദോസ്ത് എന്നത് തുർക്കിയിലും ഹിന്ദിയിലും പൊതുവായ ഒരു വാക്കാണ്… ഞങ്ങൾക്ക് ഒരു തുർക്കി പഴഞ്ചൊല്ലുണ്ട്. ‘ദോസ്ത് കാര ഗുണ്ടേ ബേലി ഒളൂർ’ (ആവശ്യഘട്ടങ്ങളിൽ സഹായത്തിനായി വരുന്ന ഒരു സുഹൃത്ത് അത് യഥാർത്ഥ സുഹൃത്താണ്) വളരെ നന്ദി.” ഇന്ത്യയിലെ തുർക്കി അംബാസഡർ ഫിരത് സുനൽ ട്വീറ്റ് ചെയ്തു.
ഗാസിയാബാദിലെ ഹിൻഡൻ എയർബേസിൽ നിന്ന് തുർക്കിയിലെത്തിയ ആദ്യ എൻഡിആർഎഫ് സംഘത്തിൽ 51 പേരാണുള്ളത്. ഇതിൽ 5 വനിതാ ജീവനക്കാരും ഉൾപ്പെടുന്നു. മറ്റൊരു ടീമിൽ 50 പേരാണുള്ളത്. എൻഡിആർഎഫിന്റെ ഒരു ഡോക്ടറെയും പാരാമെഡിക്കൽ സ്റ്റാഫിനെയും തുർക്കിയിലേക്ക് അയച്ചിട്ടുണ്ട്.
Discussion about this post