ഇസ്ലാമാബാദ്: പാക്കിസ്ഥാനെ സംബന്ധിച്ച് ഗ്വാദർ നഗരം സാമ്പത്തികമായും തന്ത്രപരമായും ഏറ്റവും പ്രധാനപ്പെട്ടതാണ്. എന്നാൽ കഴിഞ്ഞ രണ്ട് മാസമായി ഇതുമായി ബന്ധപ്പെട്ട് തുടർച്ചയായി സമരം നടക്കുകയാണ്. പ്രാദേശിക ബലൂച് ജനത അവരുടെ അവകാശങ്ങൾക്കായി പ്രക്ഷോഭത്തിലാണ്. കൂടാതെ, രാജ്യത്ത് വർദ്ധിച്ചുവരുന്ന ചൈനയുടെ ഇടപെടലിനെയും അവർ എതിർക്കുന്നു. എന്നാൽ ഗ്വാദറിൽ നിന്ന് ഒരു വാർത്തയും പുറത്തുവരാൻ സർക്കാർ അനുവദിക്കുന്നില്ല.
ബലൂചിസ്ഥാൻ പ്രവിശ്യയിലെ തുറമുഖ നഗരമാണ് ഗ്വാദർ. ചൈന ഈ നഗരത്തിൽ ധാരാളം നിക്ഷേപം നടത്തിയിട്ടുണ്ട്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ അഭിലാഷ പദ്ധതിയായ ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി ആണ് ഈ നിക്ഷേപത്തിന് കാരണം. ഈ പദ്ധതിയിൽ ചൈന ഏകദേശം 62 ബില്യൺ ഡോളർ (5.127 ലക്ഷം കോടി രൂപ) നിക്ഷേപിച്ചിട്ടുണ്ട്. കൂടാതെ, സിപിഇസിക്ക് ഗ്വാദർ തുറമുഖം ഏറ്റവും പ്രധാനമാണ്.
ബലൂച് ജനതയെ നേരത്തെ തന്നെ പാകിസ്ഥാനിൽ രണ്ടാം തരക്കാരായി കണക്കാക്കിയിരുന്നു. സിപിഇസിയുടെ പേരിൽ ഇവരുടെ ഭൂമിയും കൈയേറുകയാണ്. സിപിഇസിയുടെ വഴിയിൽ വരുന്ന നൂറുകണക്കിന് ഗ്രാമങ്ങൾ നശിപ്പിക്കപ്പെട്ടു. ഈ പദ്ധതിയെ എതിർക്കുന്ന ആളുകളെ പാകിസ്ഥാൻ സർക്കാർ ക്രൂരമായി പീഡിപ്പിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം, സിപിഇസിയെ എതിർക്കുന്ന ആളുകൾ ഒന്നുകിൽ അപ്രത്യക്ഷരാകുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നു.
ബലൂചിസ്ഥാൻ പ്രവിശ്യയെ പ്രകൃതി വിഭവങ്ങളുടെ കലവറയായാണ് കണക്കാക്കുന്നത്. ഇപ്പോൾ ചൈനയാണ് ഈ വിഭവങ്ങൾ ഉപയോഗിക്കുന്നത്. ഗ്വാദർ തുറമുഖം ചൈന വിപുലീകരിക്കുന്നു . ഇതുമൂലം സമീപ പ്രദേശങ്ങളും അപകട ഭീഷണിയിലാണ്. ഇത് മാത്രമല്ല, ഈ മുഴുവൻ പദ്ധതിയിലും ചൈനക്കാർക്ക് തൊഴിൽ ലഭിക്കുന്നു. അതേസമയം, ദാരിദ്ര്യവും പട്ടിണിയും നേരിടുന്ന പാകിസ്താനികൾക്ക് തൊഴിൽ ലഭിക്കാനുള്ള സാദ്ധ്യതയുമില്ല.
മൗലാന ഹിദായത്തുർ റഹ്മാനാണ് സമരം നയിക്കുന്നത്. ഇപ്പോൾ ഗ്വാദർ വിട്ടുപോകാൻ ബലൂചിസ്താനികൾ ചൈനീസ് പൗരന്മാരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ, ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പ്രക്ഷോഭകർ അട്ടിമറിക്കുകയും ചെയ്യുന്നു.
ബലൂചിസ്ഥാനിൽ ചൈനീസ് സർക്കാരിന്റെ ഇടപെടൽ കുറയ്ക്കണമെന്നാണ് ഗ്വാദറിൽ പ്രക്ഷോഭം നടത്തുന്ന ജനങ്ങൾ ആവശ്യപ്പെടുന്നത്. ഇതോടൊപ്പം ബലൂചിസ്ഥാനിൽ അനധികൃത മത്സ്യബന്ധനം നിരോധിക്കണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് മാത്രമല്ല, ബലൂചിസ്ഥാനിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ചെക്ക്പോസ്റ്റുകൾ കുറയ്ക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. കൂടാതെ സിപിഇസിയെ എതിർക്കുന്നവരുടെ തിരോധാനം സംബന്ധിച്ച് അന്വേഷണം വേണമെന്ന് ആവശ്യവുമുയർന്നിട്ടുണ്ട്.
Discussion about this post