ജയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂരിൽ നടന്ന ടെയ്ലർ കനയ്യ ലാൽ വധക്കേസിൽ എൻഐഎ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 3500 പേജുള്ള കുറ്റപത്രത്തിൽ നിരവധി പുതിയ വെളിപ്പെടുത്തലുകൾ ഉണ്ട്. ക്രൂരമായ കൊലപാതകത്തിൽ ഒരു സംഘം മുഴുവൻ ഒരുമിച്ച് പ്രവർത്തിച്ചതായി റിപ്പോർട്ടിൽ പറയുന്നു. അതിൽ കനയ്യ ലാലിന്റെ ചില മുസ്ലീം അയൽക്കാരും സഹായികളായിരുന്നു. ചില പാകിസ്താൻ സംഘങ്ങളുടെ നിർദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്നും റിപ്പോർട്ടിലുണ്ട്.
2022 ജൂൺ 28 നായിരുന്നു ടെയ്ലർ കനയ്യ ലാൽ കൊല്ലപ്പെട്ടത്. കനയ്യ ലാലിനെ കൊലപ്പെടുത്താൻ വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചതായി എൻഐഎയുടെ കുറ്റപത്രത്തിൽ പറയുന്നു. നിരവധി പാക്കിസ്താനികളും ഈ സംഘത്തിൽ ഉൾപ്പെട്ടിരുന്നു. കനയ്യ ലാലിന്റെ കൊലപാതകത്തിന്റെ സൂത്രധാരൻ കൂടിയായ പാകിസ്താനിലെ കറാച്ചി സ്വദേശി സൽമാൻ അട്ടാരിയാണ് സംഘത്തിന്റെ തലവൻ. വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേർന്ന ഇന്ത്യൻ മുസ്ലീങ്ങളെ ഹിന്ദുക്കൾക്ക് എതിരെ തിരിയാൻ പ്രേരിപ്പിച്ചത് സൽമാനും മറ്റ് പാക് കൂട്ടാളികളും ചേർന്നാണ്. പ്രവാചകനെതിരെ ധിക്കാരം കാണിക്കുന്നവരുടെ തല വെട്ടാനും സൽമാൻ ആവശ്യപ്പെട്ടു.
ഈ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ, തെഹ്രീകെ-ഇ-ലബ്ബായിക് പാർട്ടി (ടിഎൽപി) എന്ന സംഘടനയിലെ മതമൗലികവാദികൾ അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു. കനയ്യ ലാലിന്റെ ഘാതകൻ മുഹമ്മദ് ഗൗസ് കറാച്ചിയിലെ സൽമാൻ അട്ടാരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. പിഎഫ്ഐയുമായി ബന്ധപ്പെട്ടവരും ഈ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഉള്ളതായി പറയപ്പെടുന്നു. സൽമാൻ കനയ്യ ലാലിനെ കൊലപ്പെടുത്താൻ ഉത്തരവിടുകയും ഭീകരത പ്രചരിപ്പിക്കുന്നതിനായി വീഡിയോ വൈറലാക്കുകയും ചെയ്തു.
കനയ്യ ലാലിന്റെ വീടിന് സമീപം താമസിക്കുന്ന വസീമാണ് കനയ്യ ലാലിന്റെ വരവും പോക്കും സംബന്ധിച്ച വിവരങ്ങൾ കൊലപാതകികൾക്ക് തുടർച്ചയായി എത്തിച്ചത്. കൊലപാതകം നടക്കുന്നതുവരെ കഠാരകൾ ആർക്കും കാണാതിരിക്കാനുള്ള ഉത്തരവാദിത്തം കോഴിക്കട ഉടമ ഫർഹാദ് മുഹമ്മദാണ് ഏറ്റെടുത്തത്. കൊലപാതകം നടക്കുന്നതുവരെ ഇയാൾ കടയിൽ കഠാര ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഇവിടെ നിന്ന് ആയുധങ്ങൾ എടുത്ത് കൊലയാളികൾ കനയ്യ ലാലിന്റെ കടയിലേക്ക് നീങ്ങി. കനയ്യലാലിനെ കഴുത്തറുത്ത് കൊല്ലുന്നതിന് മുമ്പ് റിയാസും ഗൗസും തുർക്കി ഉൾപ്പെടെയുള്ള ഇസ്ലാമിക രാജ്യങ്ങളിൽ പ്രശസ്തമായ എർത്തുജുൽ ഗാസിയുടെ വെബ് സീരീസ് കണ്ടിരുന്നുവെന്നും എൻ ഐ എ റിപ്പോർട്ടിൽ പറയുന്നു.
Discussion about this post