ന്യൂഡൽഹ : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ലോക്സഭാ സെക്രട്ടേറിയറ്റിന്റെ നോട്ടീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ അൺപാർലമെന്ററി പരാമർശങ്ങളുടെ പേരിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ബിജെപി എംപി നിഷികാന്ത് ദുബെയും പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയുമാണ് ഇക്കാര്യത്തിൽ പരാതി നൽകിയത്. രാഹുൽ ഗാന്ധി പ്രത്യേകാവകാശ ലംഘനമാണ് നടത്തിയതെന്നും ഇവർ ആരോപിച്ചിരുന്നു. നോട്ടീസിന് മറുപടി നൽകാൻ രാഹുലിന് ഫെബ്രുവരി 15, വരെ സമയം നൽകിയിട്ടുണ്ട്.
ഫെബ്രുവരി 7 ന് രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയം ലോക്സഭയിൽ ചർച്ച ചെയ്യുകയായിരുന്നു. ഇതിനിടയിലാണ് പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് ബിജെപി എംപി നിഷികാന്ത് ദുബെയും പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയും രാഹുൽ ഗാന്ധിക്കെതിരെ പ്രത്യേകാവകാശ ലംഘനം ആരോപിച്ച് പരാതി നൽകിയത്.
ഇതോടൊപ്പം ഇരു നേതാക്കളും ലോക്സഭാ സ്പീക്കർക്ക് കത്തയച്ചു. റൂൾ 380 പ്രകാരം രാഹുലിന്റെ അൺപാർലമെന്ററി പരാമർശങ്ങളും വസ്തുതകളും സഭാ നടപടികളിൽ നിന്ന് നീക്കം ചെയ്യണമെന്ന് പ്രഹ്ലാദ് ജോഷി കത്തിൽ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ നടപടി സ്വീകരിച്ച്, ലോക്സഭാ സെക്രട്ടേറിയറ്റിന്റെ പ്രിവിലേജസ് ആൻഡ് കണ്ടക്ട് ബ്രാഞ്ച് ഡെപ്യൂട്ടി സെക്രട്ടറിയാണ് രാഹുൽ ഗാന്ധിക്ക് മെയിൽ വഴി നോട്ടീസ് അയച്ചത്.
തെളിവുകളില്ലാതെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആരോപണം ഉന്നയിച്ചതെന്നും രാഹുൽ ഗാന്ധി രാജ്യത്തോട് മാപ്പ് പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു.
Discussion about this post