കൊച്ചി: കായല്‍ കയ്യേറി മതില് നിർമ്മിച്ചെന്ന കേസില്‍ നടന് ജയസൂര്യ ഒഴികെയുള്ള പ്രതികള്‍ക്ക് ജാമ്യം. തീരദേശ പരിപാലന ചട്ടം ലംഘിച്ച് വേമ്പനാട്ട് കായൽ കൈയ്യേറിയെന്ന പരാതിയില്‍ വിജിലന്‍സ് രജിസ്റ്റർ ചെയ്ത കേസില്‍ ജയസൂര്യ ഒഴികെയുള്ള പ്രതികൾ കോടതിയിൽ ഹാജരായി ജാമ്യം എടുക്കുകയായിരുന്നു.
വ്യക്തിപരമായ കാരണങ്ങള്‍കൊണ്ട് കോടതിയില്‍ എത്താന്‍ സാധിച്ചില്ലെന്നാണ് ജയസൂര്യ അറിയിച്ചത്. നാല് മാസം മുമ്പായിരുന്നു ജയസൂര്യ അടക്കമുള്ളവരെ പ്രതി ചേർത്തുകൊണ്ട് അന്വേഷണ സംഘം കുറ്റപത്രം കോടതിയില്‍ സമർപ്പിച്ചത്.
കോടതിയിൽ നേരിട്ട് ഹാജരാകണം എന്നു നിർദേശിച്ച് കഴിഞ്ഞ നവംബറിൽ കേസിലെ എതിർകക്ഷികളായ ജയസൂര്യ ഉൾപ്പടയുള്ളവർക്ക് നോട്ടീസ് നൽകിയിരുന്നു. ഇതിൽ കൊച്ചി കോർപറേഷന്റെ വൈറ്റില സോണൽ ഓഫീസിലെ മുൻ ബിൽഡിംഗ് ഇൻസ്പെക്ടർ കെ പി രാമചന്ദ്രൻ നായർ, പി ജി ഗിരിജ ദേവി എന്നിവരാണ് കോടതിയിൽ ഹാജരായി ജാമ്യം എടുത്തത്.
അനധികൃത നിര്‍മാണം 14 ദിവസത്തിനകം പൊളിച്ചു നീക്കണമെന്ന് കാണിച്ച് 2014ല്‍ ജയസൂര്യക്ക് കൊച്ചി കോര്പ്പറേഷന് നോട്ടീസ് നല്‍കിയിരുന്നു. കൈയ്യേറ്റം അളക്കാന്‍ കണയന്നൂര്‍ താലൂക്ക് സര്‍വേയറെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും ഉത്തരവുകളൊന്നും നടപ്പായില്ല. ഇതോടെയാണ് കേസ് കോടതിയിലെത്തിയത്.
Discussion about this post