കണ്ണൂർ: ഡിവൈഎഫ്‌ഐ വനിതാ നേതാവിനെ അപമാനിച്ച കേസിൽ ആകാശ് തില്ലങ്കേരിയുടെ കൂട്ടാളികൾ പിടിയിൽ. ജിജോ തില്ലങ്കേരിയും ജയപ്രകാശുമാണ് പിടിയിലായത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
ജിജോയെ തില്ലങ്കേരിയിലുള്ള വീട്ടിൽ വച്ചും ജയപ്രകാശിനെ പൊലീസ് സ്റ്റേഷന് സമീപത്ത് വച്ചുമാണ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. മുഴക്കുന്ന് പൊലീസാണ് രണ്ട് പേരെയും കസ്റ്റഡിയിലെടുത്തത്. ഉടൻ തന്നെ അറസ്റ്റ് രേഖപ്പെടുത്തും.
മന്ത്രി എം.ബി. രാജേഷിന്റെ പഴ്സനൽ സ്റ്റാഫ് അനൂപിന്റെ ഭാര്യ ശ്രീലക്ഷ്മിയാണ് പരാതി നൽകിയത്. ഫെയ്സ്ബുക്കിലൂടെ തനിക്കെതിരെ ആകാശ് തില്ലങ്കേരി അപവാദ പ്രചാരണം നടത്തിയെന്നാണു ശ്രീലക്ഷ്മിയുടെ പരാതി.
ഡിവൈഎഫ്ഐ മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം സി.വിനീഷിനെ സമൂഹ മാധ്യമം വഴി ഭീഷണിപ്പെടുത്തിയതിന് മറ്റൊരു കേസ് മട്ടന്നൂർ പൊലീസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സമൂഹ മാധ്യമത്തിൽ ഇരുവിഭാഗങ്ങളും തമ്മിലുള്ള വാക്പോരിനിടയ്ക്കാണ് പാർട്ടിക്കു വേണ്ടിയാണു കൊലപാതകം നടത്തിയതെന്ന തരത്തിൽ ആകാശ് പോസ്റ്റിട്ടത്.
Discussion about this post