കണ്ണൂർ: ഡിവൈഎഫ്ഐ പ്രവർത്തകയെ സമൂഹമാധ്യമത്തിൽ അപമാനിച്ച കേസിൽ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി കോടതിയിൽ കീഴടങ്ങി. പൊലീസിൻ്റെ കണ്ണുവെട്ടിച്ച് നാടകീയമായാണ് മട്ടന്നൂർ കോടതിയിൽ ഹാജരായത്. കേസിൽ ആകാശ് തില്ലങ്കേരിക്ക് ജാമ്യം ലഭിച്ചു. ആകാശ് തില്ലങ്കേരിയുടെ സുഹൃത്തുക്കളായ ജയപ്രകാശ്, ജിജോ തില്ലങ്കേരി എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് കോടതിയിൽ ഹാജരാക്കിയിരുന്നു. ഇരുവർക്കും ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ആകാശ് തില്ലങ്കേരി നാടകീയമായി കോടതിയിൽ കീഴടങ്ങിയത്.
എം.ബി. രാജേഷിന്റെ പഴ്സനൽ സ്റ്റാഫ് അനൂപിന്റെ ഭാര്യ ശ്രീലക്ഷ്മിയാണ് പരാതി നൽകിയത്. ഫെയ്സ്ബുക്കിലൂടെ തനിക്കെതിരെ ആകാശ് തില്ലങ്കേരി അപവാദ പ്രചാരണം നടത്തിയെന്നാണു ശ്രീലക്ഷ്മിയുടെ പരാതി. ഡിവൈഎഫ്ഐ മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം സി.വിനീഷിനെ സമൂഹ മാധ്യമം വഴി ഭീഷണിപ്പെടുത്തിയതിന് മറ്റൊരു കേസ് മട്ടന്നൂർ പൊലീസും റജിസ്റ്റർ ചെയ്തിട്ടുണ്ട്.
Discussion about this post