ലക്നൗ: ക്ഷേത്രത്തിൽ അതിക്രമിച്ച് കയറി വിഗ്രഹങ്ങൾ നശിപ്പിക്കുകയും, ഭണ്ഡാരപ്പെട്ടി മോഷ്ടിക്കുകയും ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. ഉത്തർ പ്രദേശിലെ അലിഗഡ് ജില്ലയിലെ ഹരിജൻ ബസ്തിയിലുള്ള ശിവക്ഷേത്രമാണ് തകർത്തത്. സംഭവത്തിൽ മുഹമ്മദ് സെയ്ഫ് എന്ന യുവാവാണ് പിടിയിലായത്. കഴിഞ്ഞ ദിവസമായിരുന്നു ആക്രമണം.
ഹരിജൻ ബസ്തിയിൽ താമസിക്കുന്ന കുൻവർപാൽ ജാതവ് ആണ് ഇത് സംബന്ധിച്ച് പരാതി നൽകിയത്. ഭണ്ഡാരപ്പെട്ടിയിൽ നിന്ന് മുഹമ്മദ് സെയ്ഫ് പണം മോഷ്ടിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ചപ്പോൾ കയ്യിൽ കരുതിയിരുന്ന വടികൊണ്ട് മോഷ്ടാവ് ഗ്രാമവാസികളെ ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് കൂടുതൽ ആളുകളും ഓടിയെത്തിയാണ് മോഷ്ടാവിനെ പിടികൂടിയത്. മോഷ്ടാവ് രക്ഷപ്പെടാനുള്ള ശ്രമത്തിൽ വിഗ്രഹങ്ങളും തല്ലിത്തകർത്തു. സംഭവത്തിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്.
പിടികൂടിയപ്പോൾ മോഷ്ടാവ് മുഹമ്മദ് മജീദിന്റെ മകൻ മുഹമ്മദ് സെയ്ഫാണ് താനെന്ന് സ്വയം പരിചയപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. ക്ഷേത്രത്തിൽ നിന്ന് അൽപ്പം അകലെയുള്ള സിവിൽ ലൈനിലെ ദോദ്പൂർ പ്രദേശത്തെ താമസക്കാരനാണ് സെയ്ഫ്. തുടർന്ന് നടത്തിയ തിരച്ചിലിൽ ക്ഷേത്രത്തിലെ വഴിപാട് പെട്ടിയിൽ നിന്ന് മോഷ്ടിച്ച രൂപയും ഇയാളിൽ നിന്ന് കണ്ടെടുത്തു. ഐപിസി 458, 382, 411, 427 വകുപ്പുകൾ പ്രകാരം സെയ്ഫിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post