മുംബൈ: ഇൻഡോ-നേപ്പാൾ അതിർത്തി വഴി പ്രവർത്തിക്കുന്ന സ്വർണക്കടത്ത് സംഘത്തെ പിടികൂടി. 51 കോടി രൂപ വിലമതിക്കുന്ന 101.7 കിലോഗ്രാം സ്വർണ്ണവും ഇവരിൽ നിന്ന് പിടികൂടി. സുഡാനികൾ ഉൾപ്പെട്ട സംഘമാണ് പിടിയിലായത്.
പട്ന, പൂനെ, മുംബൈ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനകൾക്ക് ശേഷമാണ് കള്ളക്കടത്ത് സ്വർണം പിടിച്ചെടുത്തത്. ഓപ്പറേഷൻ ഗോൾഡൻ ഡോൺ എന്ന പേരിൽ നടത്തിയ പരിശോധനയിൽ സിൻഡിക്കേറ്റുമായി ബന്ധമുള്ള ഏഴ് സുഡാൻ പൗരന്മാരും മൂന്ന് ഇന്ത്യക്കാരും പിടിയിലായതായി ഉദ്യോഗസ്ഥർ പറഞ്ഞു. 1.35 കോടിയിലധികം രൂപയുടെ ഇന്ത്യൻ, വിദേശ കറൻസി നോട്ടുകളും കണ്ടെടുത്തു.
പിടിച്ചെടുത്ത സ്വർണം, കൂടുതലും പേസ്റ്റ് രൂപത്തിലാക്കി, ഇന്തോ-നേപ്പാൾ അതിർത്തിയിലൂടെ പട്നയിൽ കൊണ്ടുവന്ന് ട്രെയിനുകൾ വഴിയോ വിമാനമാർഗമോ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്, പ്രധാനമായും മുംബൈയിലേക്ക് കടത്തുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഡിആർഐ ഉദ്യോഗസ്ഥർ ഞായറാഴ്ച രാത്രി പട്ന റെയിൽവേ സ്റ്റേഷനിൽ മുംബൈയിലേക്കുള്ള ട്രെയിനിൽ കയറുന്നതിനിടെ മൂന്ന് സുഡാൻ പൗരന്മാരെ പിടികൂടുകയായിരുന്നു. അവർ ധരിച്ചിരുന്ന സ്ലീവ്ലെസ് ജാക്കറ്റുകളുടെ പ്രത്യേകം നിർമ്മിച്ച അറയിൽ സ്വർണ്ണം ഒളിപ്പിച്ച് വെച്ചിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഇവരിൽ നിന്ന് 40 പാക്കറ്റുകളിലായി ഒളിപ്പിച്ച 38.76 കിലോഗ്രാം സ്വർണം കണ്ടെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. 74 ലക്ഷം രൂപയുടെ വിദേശ കറൻസിയും 63 ലക്ഷം രൂപയും 51 കോടി രൂപ വിലമതിക്കുന്ന 101.7 കിലോ സ്വർണവും ഡിആർഐ പിടിച്ചെടുത്തു.
ഹൈദരാബാദിൽ നിന്ന് മുംബൈയിലേക്ക് ബസിൽ 5.615 കിലോ കള്ളക്കടത്ത് സ്വർണവുമായി പോകുകയായിരുന്ന രണ്ട് സുഡാനീസ് സ്ത്രീകളെയും പൂനെയിൽ വെച്ച് പിടികൂടി. പിടിച്ചെടുത്ത സ്വർണം ഹാൻഡ്ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
Discussion about this post