ജിദ്ദ: സൗദി അറേബ്യയിൽ റംസാൻ വ്രതക്കാലത്ത് ഉച്ചഭാഷിണികളുടെ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി. നോമ്പുകാലത്ത് ചടങ്ങുകളിൽ മിതത്വം പാലിക്കാനും സൗദിയിലെ ഇസ്ലാമികകാര്യ വകുപ്പ് മന്ത്രി അബ്ദുൾ ലത്തീഫ് അൽ ഷെയ്ഖ് ജനങ്ങളോട് ആവശ്യപ്പെട്ടു.
പള്ളികളിൽ ബാങ്ക് വിളിക്കുന്നതിന്റെ ശബ്ദം താഴ്ന്ന നിലയിലേക്ക് ക്രമീകരിക്കണം. പള്ളികൾക്കുള്ളിലെ പ്രാർത്ഥനകൾ റിക്കോർഡ് ചെയ്യുകയോ സംപ്രേഷണം ചെയ്യുകയോ അരുത്. പ്രാർത്ഥനകൾക്ക് കുട്ടികളെ കൂട്ടി വരരുതെന്നും നിർദേശങ്ങളിൽ പറയുന്നു.
പള്ളികൾക്കുള്ളിൽ അനുവാദമില്ലാതെ ക്യാമറകൾ ഉപയോഗിക്കാൻ പാടില്ല. സക്കാത്ത് നൽകുന്നതിന് വേണ്ടി സംഭാവനകൾ പിരിക്കുന്നത് അധികൃതരുടെ അനുവാദത്തോട് കൂടി ആയിരിക്കണമെന്നും സൗദിയിലെ ഇസ്ലാമികകാര്യ വകുപ്പ് വിശ്വാസികളോട് ആവശ്യപ്പെടുന്നു.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, പൊതുജനങ്ങളുടെ ആരോഗ്യവും സുരക്ഷയും മുൻനിർത്തിയാണ് നിയന്ത്രണങ്ങളെന്നാണ് വിശദീകരണം. എന്നാൽ ഇതിനെതിരെ ചില മതപണ്ഡിതർ രംഗത്ത് വന്നിട്ടുണ്ട്. പുതിയ മാർഗനിർദേശങ്ങൾ മതസ്വാതന്ത്ര്യം ഹനിക്കുന്നവയാണെന്നും പൊതുജനങ്ങൾക്കിടയിൽ ഇസ്ലാമിന്റെ സ്വാധീനം പരിമിതപ്പെടുത്തിയേക്കുമെന്നും ഇവർ അഭിപ്രായപ്പെടുന്നു.
Discussion about this post