പോപ്പുലർ ഫ്രണ്ട് കമാൻഡർ കെ.പി.കമാലിന് എതിരായ തെളിവുകൾ യുപി പൊലീസിനു ലഭിച്ചത് ക്യാംപസ് ഫ്രണ്ട് ജനറൽ സെക്രട്ടറി റൗഫ് ഷെറീഫിൻ്റെയും ഹിറ്റ് സ്ക്വാഡ് പരിശീലകൻ ബദറുദ്ദീൻെറയും മൊഴികളിൽ നിന്നാണെന്ന് യുപി പോലീസിൻ്റെ സത്യവാങ് മൂലത്തിൽ നിന്നും വ്യക്തമാകുന്നു. കമാലിനു സിദ്ദിഖ് കാപ്പൻ അയച്ച ശബ്ദ സന്ദേശവും നിർണായക തെളിവായി.
ഹത്രാസ് ദൗത്യത്തിനു സിദ്ദിഖ് കാപ്പനു 20,000 രൂപ കമാൽ നൽകിയെന്നാണ് റൗഫ് ഷെറീഫ് യു.പി. പോലീസിനു മൊഴി നൽകിയത്.കാപ്പൻ്റെ മൊബൈലിൽ നിന്നു കമാലിനയച്ച കോഡുകൾ നിറഞ്ഞ ശബ്ദ സന്ദേശം ആഗ്രയിലെ ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയിൽ വീണ്ടെടുത്തിരുന്നു. ഇതിൽ പരാമർശിക്കുന്നത് 2020 സെപ്തംബറിൽ പിഎഫ്ഐ കേരളത്തിൽ സംഘടിപ്പിച്ച രഹസ്യ ശിൽപശാലയെ കുറിച്ചാണെന്ന് റൗഫും ബദറുദ്ദീനും സ്ഥിരീകരിച്ചിട്ടുണ്ട്.
പിഎഫ്ഐ ആസൂത്രണം ചെയ്ത രണ്ട് കലാപശ്രമങ്ങൾ ചീറ്റിപ്പോയതിനെ തുടർന്നാണ് ഭാവി പരിപാടികൾ ആസൂത്രണം ചെയ്യാൻ രഹസ്യ ശിൽപശാല സംഘടിപ്പിച്ചതായും സൂചനയുണ്ട്. കമാലായിരുന്നു മുഖ്യ സംഘാടകൻ. കാപ്പൻ, റൗഫ്, ബദറുദ്ദീൻ, ഫിറോസ് ഖാൻ തുടങ്ങിയവരും പങ്കെടുത്തു.
അയോധ്യ കോടതി വിധിക്കെതിരെ മുസ്ലിങ്ങളെ തെരുവിലിറക്കാൻ പിഎഫ്ഐ ഐ നടത്തിയ ശ്രമം വിജയിക്കാതെ വന്നതിനെ തുടർന്നാണ് പൗരത്വ ബില്ലിനെതിരെ രാജ്യവ്യാപകപ്രതിഷേധം സംഘടിപ്പിച്ചത്. പക്ഷേ കോവിഡ് ലോക് ഡൗൺ വന്നതോടെ പൗരത്വബിൽ സമരവും ഉപേക്ഷിക്കേണ്ടി വന്നു. വടക്കു കിഴക്കൻ ഡൽഹിയിലെ കലാപവും ഫലത്തിൽ തിരിച്ചടിയായി.
ആദ്യഘട്ടത്തിൽ ഇതിൻ്റെ മറവിൽ ഹിന്ദു സംഘടനാപ്രവർത്തകരെ തിരഞ്ഞു പിടിച്ചു കൊലപ്പെടുത്തിയെങ്കിലും തിരിച്ചടി പ്രതീക്ഷിച്ചതിലും ഭീകരമായിരുന്നു.
മുസ്ലിങ്ങൾക്ക് വടക്കു കിഴക്കൻ ഡൽഹിയിൽ നിന്നു പലായനം ചെയ്യേണ്ടി വന്നതോടെ പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് സമുദായത്തിൽ നിന്നു തന്നെ പഴി കേൾക്കേണ്ടി വന്നു.ഇതിനു ശേഷം കേരളത്തിൽ സംഘടിപ്പിച്ച രഹസ്യശിൽപശാലയിലാണ് ഹിന്ദുക്കൾക്കിടയിൽ “ജാതികലാപങ്ങൾ” സൃഷ്ടിക്കാനുള്ള പദ്ധതി ആവിഷ്കരിച്ചത്. ദലിത് സംഘടനാ നേതാക്കളെ മുന്നിൽ നിർത്താനായിരുന്നു തീരുമാനം.
ഇതനുസരിച്ച് സിദ്ദിഖ് കാപ്പൻ അഭിമുഖത്തിനെന്ന വ്യാജേന പല തവണ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദുമായി കൂടിക്കാഴ്ച നടത്തി. അതിനിടെയാണ് ഹത്രാസിൽ ദലിത് പെൺകുട്ടി കൊല്ലപ്പെട്ട സംഭവമുണ്ടായത്. ഹത്രാസിൽ ദലിത് പ്രക്ഷോഭം ഇളക്കി വിടാൻ കാപ്പൻ വീണ്ടും ചന്ദ്രശേഖർ ആസാദിനെ കണ്ടു. ചന്ദ്രശേഖർ ആസാദിൻ്റെ സന്ദർശനത്തിനു മുന്നൊരുക്കങ്ങൾ നടത്താനാണ് കാപ്പൻ ക്യാംപസ് ഫ്രണ്ടുകാർക്ക് ഒപ്പം ഹത്രാസിലേക്ക് പോയത്. പിന്നാലെ ബോംബ് വിദഗ്ധരായ ബദറുദ്ദീനും ഫിറോസ് ഖാനും മറ്റൊരു വാഹനത്തിൽ ഹത്രാസിലേക്ക് തിരിച്ചു. സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ദലിത് സംഘടനകളുടെ തലയിലാക്കി ഉത്തർപ്രദേശിലാകെ ജാതീയകലാപങ്ങൾ സൃഷ്ടിക്കലായിരുന്നു ലക്ഷ്യം.
സിദ്ദിഖ് കാപ്പൻ പിടിയിലായതോടെ പദ്ധതി പൊളിഞ്ഞു. ബദറുദ്ദീനും ഫിറോസ് ഖാനും അന്നു രക്ഷപ്പെട്ടെങ്കിലും നാലു മാസങ്ങൾക്കു ശേഷം, യു പി പോലീസിൻ്റെ പിടിയിലായി. പിടികിട്ടാപ്പുള്ളിയായിരുന്ന കെ.പി.കമാലിനെ കഴിഞ്ഞ ദിവസം മലപ്പുറത്തു നിന്നു യുപി പോലീസ് പൊക്കിയതോടെ ഹത്രാസ് കലാപ ഗൂഢാലോചനാകേസിൽ കൂടുതൽ ചുരുളുകൾ അഴിയുകയാണ്.റിമാൻഡിലുള്ള കമാലിനെ യുപി പോലീസ് വൈകാതെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്.
Discussion about this post