കെ വി രാജശേഖരൻ
9497450866
വീര സവർക്കർ ‘മാപ്പിള’ എന്ന ചരിത്രാഖ്യായിക എഴുതി. മഹാകവി കുമാരനാശാൻ ‘ദുരവസ്ഥ’ കവിതയിലാക്കി. ഡോ ഭീം റാവ് റാംജി അംബേദ്കറും ആനിബസന്റും സർ സി ശങ്കരൻ നായരും അടക്കം ഭാരതം അറിയുന്നവരും കെ മാധവൻ നായരെ പോലെ കേരളം അറിയുന്നവരും ചരിത്രം അന്വേഷിക്കുന്നവർക്ക് വായിച്ചറിയുവാൻ വസ്തുതകൾ രേഖപ്പെടുത്തി. കൊടും ക്രൂരതയ്ക്ക് വിധേയരായ ഇരകളിൽ ജീവൻ ബാക്കിയുണ്ടായിരുന്നവർ നേരിട്ടുതന്നെ നടന്നത് പറഞ്ഞ് വരും തലമുറകൾക്ക് കരുതലിനായി കൈമാറി. വേട്ടക്കാരുടെ പക്ഷമാണെങ്കിൽ, ഏലങ്കുളത്തെ ശങ്കരൻ നമ്പൂതിരിപ്പാടും സഖാക്കളും കമ്യൂണിസ്റ്റ് സർക്കാർ വഴി കൊടുത്തു തുടങ്ങിയ ‘പെൻഷൻ’ നമ്പൂതിരിയെയും നായരെയും തീയനെയും ചെറുമനെയും കൊന്നതിന്റെ പ്രതിഫലമാണെന്ന് അഭിമാനപൂർവ്വം പറഞ്ഞു നടന്ന് സത്യം പുറത്തുവിട്ടു! അതും പോരായെങ്കിൽ, ജിഹാദി വേട്ടക്കാരുടെ പുതിയ തലമുറ, പഴയ ആയുധങ്ങൾ അറബിക്കടലിലെറിഞ്ഞിട്ടില്ലെന്നും അടുത്ത അങ്കത്തിനുള്ള ‘ഒടുക്കത്തെ’ ഒരുക്കത്തിലാണെന്നും തെരുവിൽ അലയ്ക്കുന്നു. അങ്ങനെ കൊണ്ടവനും കൊടുത്തവനും പറഞ്ഞു. കണ്ടവരും കേട്ടവരും എഴുതി. എന്നിട്ടും, കമ്യൂണിസ്റ്റ്-ഇസ്ലാമിക തീവ്രവാദിപക്ഷ ചരിത്രകാരന്മാർ വേട്ടക്കാരനെ വിപ്ലവകാരിയാക്കുന്ന വികലചരിത്ര നിർമ്മിതികളാൽ 1921ൽ ഹിന്ദുക്കളുടെ മേൽ ജിഹാദികൾ നടത്തിയ കൊടും ക്രൂരതകൾ, ന്യായീകരിക്കുന്നതും യഥാർഥ വസ്തുതകൾ കുഴിച്ചു മൂടുന്നതും ഇന്നും ആവർത്തിക്കുകയാണ്. അവിടെയാണ്, മടിയും ഭയവുമില്ലാതെ, വെറുപ്പും വിദ്വേഷവുമില്ലാതെ, മമതയും പക്ഷപാതവുമില്ലാതെ, രേഖപ്പെടുത്തിയിട്ടുള്ള ചരിത്ര വസ്തുതകളെ ശാസ്ത്രീയമായ സത്യാന്വേഷണ രീതികളിലൂടെ കണ്ടെത്തി ക്രോഡീകരിച്ച്, യുക്തിഭദ്രമായി വിലയിരുത്തി ഡോ ഹരി ശങ്കർ നടത്തിയ സത്യസന്ധമായ ചരിത്ര രചന, ‘Beyond Rampage’, വേറിട്ടു നിൽക്കുന്നത്. കാത്തിരുന്ന കാലത്തിനു മുമ്പിലേക്ക് ഹരിശങ്കർ തുറന്നു കാട്ടുന്നത് വികലചരിത്രനിർമിതികൾക്ക് അടിമുടി തിരുത്തുകൾ കുറിയ്ക്കുന്ന യഥാർത്ഥ വസ്തുതകളാണ്.
ഇംഗ്ലീഷുകാരോട് പോരാട്ടങ്ങൾക്കു ശേഷം പൊരുത്തത്തിലായ ഇസ്ലാമിക പക്ഷം
ക്രോസ്സും ക്രസന്റും (കുരിശും ചന്ദ്രക്കലയും) പരസ്പരം വെട്ടിയരിഞ്ഞ് ലോകം പിടിച്ചെടുക്കാൻ പടയോട്ടങ്ങൾ പലതും നടത്തി. അവസാനം ആരോടും പോരടിക്കാനോ എവിടമെങ്കിലും വെട്ടിപ്പിടിക്കാനോ പോയിട്ടില്ലാത്ത ഭാരതീയരുടെ (ഹൈന്ദവരുടെ) കർമ്മഭൂമിയായി അവരുടെ പോരിടം. പക്ഷേ ഇവിടം പൂർണ്ണമായും ബ്രിട്ടീഷ് കോളനിയായി മാറിക്കഴിഞ്ഞതോടെ കാലക്രമേണ ഇസ്ലാമിക പൊതുസമൂഹം പൊതുവെ ഇംഗ്ലീഷുകാരോട് അടുക്കുന്നതും കണ്ടു. അന്താരാഷ്ട്ര ഇസ്ലാമിക നേതൃത്വം അവകാശപ്പെട്ടിരുന്ന ഒട്ടോമൻ ഭരണകൂടം 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ നിന്ന് വിട്ടുനിൽക്കാൻ ഇൻഡ്യൻ മുസ്ലീങ്ങളോട് ആവശ്യപ്പെട്ടിരുന്നതായി പോലും ചരിത്രം സൂചിപ്പിക്കുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ വിവേകാനന്ദന്റെ പ്രഭാവത്താൽ ഭാരതീയ ദേശീയത ബാലഗംഗാധരതിലകന്റെയും അരബിന്ദോ മഹർഷിയുടെയും വീര സവർക്കരുടെയുമൊക്കെ സാന്നിദ്ധ്യത്തിൽ സ്വാതന്ത്ര്യത്തിന്റെ വഴി തേടാൻ തുടങ്ങിയപ്പോൾ ഇസ്ലാമിക സമൂഹം 1905ൽ മുസ്ലീം ലീഗുണ്ടാക്കി ഇംഗ്ലീഷുകാർക്ക് അവസരവാദപരമായ പിന്തുണ നൽകി സ്വന്തം കാര്യം നേടുന്നതിനുള്ള വ്യഗ്രതയിലായിരുന്നു. ചുരുക്കത്തിൽ, ഒന്നാം ലോക മഹായുദ്ധം തുടങ്ങുന്നതിനു മുമ്പ് ബ്രിട്ടീഷുകാർ പ്രതിനിധീകരിച്ച കൃസ്ത്യൻ സാമ്രാജ്യത്വ ശക്തികളും അവരുടെ കടന്നാക്രമണങ്ങൾ കഴിഞ്ഞ് ഇവിടെ ബാക്കിയായ മുസ്ലീം പക്ഷവും തന്ത്രപരമായ വെടി നിർത്തലിലായിരുന്നു. ഭാരതത്തിലെ തദ്ദേശീയരായ ഹൈന്ദവ ജനത മുന്നോട്ടുവെച്ച സ്വാതന്ത്ര്യവും ജനാധിപത്യവും സാദ്ധ്യമായാൽ ഭൂരിപക്ഷഹിന്ദുവിന്റെ ഭരണമാകുന്നത് തങ്ങൾക്ക് ദോഷമാകുമെന്ന ഭയം മുസ്ലീം സമൂഹത്തിൽ ജനിപ്പിക്കുന്നതിൽ ബ്രിട്ടീഷുകാർ വിജയിച്ചു. തങ്ങളെ ബ്രിട്ടീഷ് ഭരണത്തിനുള്ളിൽ ശരിയത്ത് നിയമ പ്രകാരം ജീവിക്കാനനുവദിക്കുന്നതുകൊണ്ട് ഇവിടം ദാരുൾ ഫരാബല്ലെന്നും ദാരുൾ ഇസ്ലാമായി തന്നെ കണക്കാക്കാമെന്നും പല ഫത്വകളും പുറപ്പെടുവിച്ചിട്ടുണ്ടെന്നത് ഡോ ഹരി ശങ്കർ പല രേഖകുളും ചൂണ്ടിക്കാട്ടി സമർത്ഥിക്കുന്നു. പക്ഷേ ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനം ഇസ്ലാമിന്റെ ഒട്ടോമൻ സാമ്രാജ്യത്തെ തകർത്ത് ഏഷ്യിയിലും അറേബ്യയിലുമെല്ലാം കൃസ്ത്യൻ സാമ്രാജ്യത്വം പരിപൂർണ്ണമായി പിടിമുറുക്കും തരത്തിൽ കാര്യങ്ങൾ മാറിയതോടെയാണ് ഇൻഡ്യൻ മുസ്ലീങ്ങളിൽ ബ്രിട്ടീഷ് വിരോധം ഉടലെടുത്തത്.
നഷ്ടപ്പെട്ട ഹാജിയാ സോഫിയയും ഒട്ടോമൻ സാമ്രാജ്യവും തിരിച്ചു പിടിക്കാൻ ഖിലാഫത്ത്
‘സെന്റ് സോഫിയയുടെ മിനാരത്തിൽ ‘കൂരിശ്’, ‘ചന്ദക്കല’യുടെ ഇടം പിടിക്കും.’ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഹെർബർട്ട് അസ്ഖ്വീത്ത് നടത്തിയ ആ പ്രഖ്യാപനം നൽകുന്ന സൂചന തന്നെ ആഗോള ക്രൈസ്തവ സമൂഹത്തിന് ഹാജിയാ സോഫിയയോടുള്ള വൈകാരിക ബന്ധം പ്രകടമാക്കുന്നു. 1453 ൽ കോൺസ്റ്റാന്റ്റിനോപ്പിൾ വീണതോടെയാണ് ഹാജിയാ സോഫിയാ (ദി ചർച്ച് ഓഫ് ഹോളി വിസ്ഡം) ആയാ സോഫ്യാ എന്ന മുസ്ലീം പള്ളിയായി മാറ്റിയത്. ഒട്ടോമൻ സാമ്രാജ്യത്തിന്റെ പതനം തുടങ്ങിയതായി തിരിച്ചറിഞ്ഞതോടെ നൂറ്റാണ്ടുകൾക്ക് മുമ്പാരംഭിച്ച കുരിശുയുദ്ധങ്ങളിൽ തങ്ങളുടെ അന്തിമവിജയം സമാഗതമായിയെന്നാണ് വിവിധ രാജ്യങ്ങളിലെ കൃസ്തീയ സമൂഹം ആവേശം കൊണ്ടത്. കോൺസ്റ്റാന്റ്റിനോപ്പിളിൽനിന്ന് ഇസ്ലാം ജനതയെ തന്നെ പുറത്താക്കാനും ഹാജിയാ സോഫിയാ കൃസ്ത്യൻ സമൂഹത്തിന്റേതായി പുന:സ്ഥാപിക്കാനും യൂറോപ്പിൽനിന്നും അമേരിക്കയിൽനിന്നും ലോകത്തിന്റെ വിധിധ ഭാഗങ്ങളിൽ നിന്നും ഉയർന്ന സമ്മർദ്ദങ്ങളുടെ ചരിത്രം ഡോ ഹരിശങ്കർ ചർച്ച ചെയ്യുന്നു. ഒട്ടോമൻ സാമ്രാജ്യത്വം കൃസ്തീയ സമൂഹത്തിനുമേൽ നടത്തിയ കടന്നാക്രമണങ്ങളും പഠനവിഷയമാക്കി. 1850 ഒക്ടോബർ അലപ്പോ ലഹളകളിൽ സിറിയൻ കത്തോലിക്കാ പാത്രിയർക്കീസുൾപ്പടെ ആക്രമിക്കപ്പെട്ടത്; 1858ൽ ജിദ്ദയിൽ ഫ്രഞ്ച്, ഇംഗ്ലീഷ് നയതന്ത്ര ഉദ്യോഗസ്ഥരെയും കുടുംബങ്ങളയും അടക്കം കൃസ്ത്യൻ സമൂഹത്തെ കൊന്നുകൊലവിളിച്ചത്; 1860 ൽ ഡമാസ്കസ് ലഹളയിൽ 20000 ക്രിസ്ത്യാനികൾ അരുംകൊല ചെയ്യപ്പെടുകയും 560 കൃസ്ത്യൻ പള്ളികൾ തകർത്തു തരിപ്പണമാക്കിയതും. അങ്ങനെ ഒട്ടോമൻ സാമ്രാജ്യത്തിന്റെ പ്രഭാവകാലത്ത് നടന്ന മതവെറിയുടെ ചരിത്ര സത്യങ്ങൾ ആ സാമ്രാജ്യത്തോട് പ്രതികാരം തീർക്കാനും തങ്ങളിൽ നിന്ന് പിടിച്ചെടുത്ത ഹാജിയോ സോഫ്യാ തിരിച്ചു പിടിക്കാനും കൃസ്ത്യൻ സമൂഹത്തിന്റെ ആവേശത്തിന്റെ അടിസ്ഥാനം വെളിപ്പെടുത്തുന്നു. 1921ൽ, ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം, ഒട്ടോമൻ സാമ്രാജ്യ ശിഥിലീകരണം ചർച്ചയായ വേളയിൽ ന്യൂയോർക്കിലെ സെന്റ് ജോൺ ദ ഡിവൈൻ ദേവാലയത്തിൽ ഓർത്തൊഡോക്സുകാരും എപ്പിസ്കോപ്പൽ ക്ലർജിയും ചേർന്ന് ആറു ഭാഷകളിൽ (ഹംഗേറിയൻ, ഗ്രീക്ക്, അറബിക്ക്, റഷ്യൻ, സെർബിയൻ, ഇംഗ്ലീഷ്) ഹാജിയാ സോഫിയോ ക്രിസ്ത്യാനിക്ക് തിരിച്ചു പിടിക്കുന്നതിനു വേണ്ടി പ്രാർത്ഥനാ ശുശ്രൂഷ നടത്തിയതുമൊക്കെ അക്കാര്യത്തിന്റെ ഗൗരവം പ്രകടമാക്കുന്നു.
മറുഭാഗത്ത് ക്രിസ്ത്യാനികളുടെ മേൽ ഇസ്ലാമിക അധിനിവേശത്തിന്റെ പ്രതീകമായ ഹാജിയാ സോഫിയയും ഒട്ടോമൻ സാമ്രാജ്യത്തോടൊപ്പം നഷ്ടമായത് ഭാരതത്തിലുൾപ്പടെ മുസ്ലീം വർഗീയപക്ഷത്തിന്റെ തിരിച്ചടിക്കുള്ള ‘ഖിലാഫത്തിന്’ വഴിയൊരുക്കി. ഹുസൈൻ ഖിംജിയുടെ പാക്കിസ്ഥാൻ: എ ലീഗസി ഓഫ് ദി ഇൻഡ്യൻ ഖിലാഫത്ത് മൂവ്മെന്റ് (പാക്കിസ്ഥാൻ: ഇൻഡ്യൻ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഒരു മരണശാസനദാനം) എന്ന രചനയിൽ ഖിലാഫത്ത് പ്രസ്ഥാനം മതപരമായ കാരണങ്ങളാൽ പ്രേരിതമായതാണെന്ന് വ്യക്തമായി സൂചിപ്പിച്ചിട്ടുള്ളതായി ഡോ ഹരിശങ്കർ കാണിച്ചിരിക്കുന്നു. ഖിലാഫത്തിനെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗവും വർഗസമരത്തിന്റെ ഭാഗവുമൊക്കെയാക്കി വികല ചരിത്ര നിർമ്മിതിയുടെ വഴിയെ പോകുന്നവരെ പൊളിച്ചടുക്കുന്നതിനുള്ള നേരിന്റെ പക്ഷത്തിന്റെ ആവനാഴിയിലേക്ക് വിശേഷാൽ അസ്ത്രങ്ങളുടെ ശേഖരം അവിടെ ലഭിക്കുന്നു.
ഖിലാഫത്തിലൂടെ മുതലെടുക്കാൻ കമ്യൂണിസ്റ്റ് റഷ്യയും
ഒന്നാം ലോകമഹായുദ്ധശേഷം ഉരുത്തിരിഞ്ഞു വന്ന ആ സാഹചര്യത്തിൽ തന്നെയാണ്, 1917ൽ, ബോൾഷെവിക്കുകൾ സോവിയറ്റു യൂണിയൻ സ്ഥാപിച്ച് അവിടെ കമ്യൂണിസ്റ്റധികാരം സ്ഥാപിച്ചെടുത്തത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ലക്ഷ്യവും ആഗോള സാമ്രാജ്യത്വ സ്ഥാപനമായിരുന്നു. അങ്ങനെ ലോകം പിടിച്ചടക്കാൻ ക്രിസ്ത്യൻ ശക്തികളും മുസ്ലീം ശക്തികളും പോരടിച്ചിരുന്നിടത്തേക്ക് രണ്ടുകൂട്ടരെയും തച്ചുടച്ച് കളം പിടിക്കാനുള്ള മോഹവുമായി കമ്യൂണിസ്റ്റുകളും അവസരം തേടി. അവസരവാദവും അടവുകളും കുതന്ത്രങ്ങളും അടങ്ങുന്ന കമ്യൂണിസ്റ്റ് രണതന്ത്രത്തിൽ ലെനിനും സ്റ്റാലിനും അന്നൊരുക്കിയ കുതന്ത്രം മുസ്ലീം പക്ഷത്തെ കൃസ്ത്യൻ പക്ഷത്തിനെതിരെ പോരിനിറക്കുകയെന്നതായിരുന്നു. കൂട്ടു പിടിച്ച ഖിലാഫത്തുകാരുടെ എതിർ പക്ഷമായ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കോളനിയായിരുന്ന ഭാരതത്തിലെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെയും ഖിലാഫത്തിനൊപ്പം ചേർക്കാൻ കൂടിയാണ് എംഎൻ റോയിയെ മുൻ നിർത്തി താഷ്കന്റ് കേന്ദ്രമാക്കി ഇൻഡ്യൻ കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കാൻ ശ്രമിച്ചതെന്നതിന്റെ സൂചനകൾ ‘ബിയോണ്ട് റാമ്പേജിലെ’ വരികൾക്കിടയിൽ നിന്ന് വായിച്ചെടുക്കാവുന്നതാണ്. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് പറഞ്ഞ കമ്യൂണിസ്റ്റുകളുടെ ആദ്യ വിപ്ലവത്തിന്റെ സൃഷ്ടിയായ സോവിയറ്റ് യൂണിയനിൽ ഇസ്ലാമിനു കൊടുത്ത വിപുലമായ വിശേഷാൽ പരിഗണനകൾ വിശദമായി വെളിച്ചത്തു കൊണ്ടു വന്നിരിക്കുന്നു. പക്ഷേ അത് ഇസ്ലാമിനെ ചതിച്ചില്ലാതാക്കാനും ഇംഗ്ലണ്ടിനെ സമ്മർദ്ദത്തിലാക്കാനുമുള്ള കമ്യൂണിസ്റ്റ് ചതിയുടെ അവസരവാദപരമായ കുടില തന്ത്രമായിരുന്നുയെന്ന് വായിച്ചറിയുന്നതിന് ഇടവരുത്തുവാനുമുള്ള വസ്തുതകളും ഗ്രന്ഥകാരൻ നിരത്തിയിട്ടുണ്ട്. ആ കുതന്ത്രത്തിലൂടെയാണ് റഷ്യ 1921 മാർച്ച് 16ന് ഒപ്പിട്ട ആംഗ്ലോ സോവിയറ്റ് വാണിജ്യ കരാർ (ദി ആംഗ്ലോ സോവിയറ്റ് ട്രേഡ് എഗ്രിമന്റ് 1921) നേടിയെടുത്തതെന്നും അതിനു ശേഷമാണ് എംഎൻ റോയിയെ കമ്യൂണിസ്റ്റ് ഇന്റർ നാഷണലിൽ നിന്ന് ചവിട്ടിപ്പുറത്താക്കിയക്കുകയും ചതിച്ച് ബ്രിട്ടീഷ് പോലീസിന്റെ കയ്യിലെത്തിക്കുകയും ചെയ്തതെന്നും അബനി ചക്രവർത്തിയെ സ്റ്റാലിൻ ഭരണകൂടം വധശിക്ഷ ചെയ്തില്ലാക്കിയതെന്നും പഠിച്ചറിഞ്ഞിട്ടുള്ള പൊതു സമൂഹത്തിന്റെ ധാരണകൾ വ്യക്തവും നിഗമനങ്ങൾ യുക്തിഭദ്രവുമാക്കുന്നതിനുള്ള ശ്രദ്ധേയമായ പഠനങ്ങൾ കൊണ്ട് സമ്പന്നമാണീ ഗവേഷണന ഗ്രന്ഥം. ഖിലാഫത്തിനിടയിൽ ഇസ്ലാമിനെയും ഇംഗ്ലണ്ടിനെയും ഇൻഡ്യയെയും ചതിക്കുകയായിരുന്നു സോവിയറ്റ് യുണിയന്റെ കമ്യൂണിസ്റ്റ് ഫാസിസ്റ്റ് സാമ്രാജ്യത്വ ഭരണകൂടമെന്നതാണ് അങ്ങനെ പ്രകടമാകുന്നത്.
ഇൻഡ്യൻ സ്വാതന്ത്ര്യ സമര പോരാളികളെ ഖിലാഫത്ത് പ്രസ്ഥാനത്തോട് കൂട്ടികെട്ടിയ ചതിയുടെ കഥ
ആൻഡമാൻ നിക്കോബാറിലെ ഇംഗ്ലീഷ് കൽത്തുറുങ്കിലിരുന്ന് കോൺഗ്രസ്സും ഖിലാഫത്തും കൂട്ടു കൂടുന്നതറിഞ്ഞ വീരസവർക്കർ സഹതടവുകാരനായ ഖിലാഫത്തുകാരനോട് ഒരു ചോദ്യം ഉയർത്തി. ‘ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ രണനീതി ആയുധമെടുത്ത് ആക്രമണം നടത്തുകയെന്നതാണ്; പക്ഷേ, മഹാത്മാ ഗാന്ധിയുടെ വരവോടെ ഇൻഡ്യൻ സ്വാതന്ത്ര്യ സമരത്തിന്റെ മാർഗം അഹിംസയുടേതാണ്; ഖിലാഫത്തുകാർ എങ്ങനെയാണു പിന്നെ കോൺഗ്രസ്സിനോട് ചേർന്നത്?’ ഖിലാഫത്തനുഭാവി ഉടൻ തന്നെ മറുപടി കൊടുത്തു: “അതിന് ഞങ്ങൾ ഗാന്ധിപക്ഷത്തോടല്ലല്ലോ, ഗാന്ധിപക്ഷം ഞങ്ങളോടല്ലേ ചേർന്നതെന്ന്”! അത് വായിച്ചറിഞ്ഞിട്ടുള്ളവരിലേക്ക് ശ്രദ്ധേയമായ വെളിപ്പെടുത്തലുകൾക്കും വഴിയൊരുക്കിയിരിക്കുകയാണ് ‘ബിയോണ്ട് റാംപേജ്’.
ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിനെ ഖിലാഫത്ത് സമരത്തോട് കൂട്ടി കെട്ടിയതിന്റെ ചരിത്രത്തിലേക്കും പുനർവായനയ്ക്ക് ഇട നൽകുന്നതാണ് ഡോ ഹരിശങ്കർ എടുത്തു കാട്ടുന്ന വസ്തുതകൾ. 1918ൽ പണ്ഡിത് മദന മോഹൻ മാളവ്യ കോൺഗ്രസ്സ് പ്രസിഡന്റെന്ന നിലയിൽ, ഖിലാഫത്ത് പ്രസ്ഥാനത്തോട് യോജിക്കാൻ ചിത്തരഞ്ചൻ ദാസ് മുന്നോട്ടുവെച്ച നിർദ്ദേശത്തെ തള്ളിക്കളഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്നു. മുൻ കോൺഗ്രസ്സ് അദ്ധ്യക്ഷൻ സർ സി ശങ്കരൻ നായർ അതിനെ തുറന്നെതിർത്തു. ബാലഗംഗാതിലകനും അതിനോട് യോജിപ്പില്ലായിരുന്നു. ഇവിടെ വായനക്കാരൻ പ്രത്യേകം ഓർക്കേണ്ട ഒരു വസ്തുത അന്ന് ആ പ്രമേയം അവതരിപ്പിച്ച സി ആർ ദാസിനെ, സോവിയറ്റ് നാട്ടിൽ ഇൻഡ്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രധാന സംഘാടകനായിരുന്ന എം എൻ റോയി, ഏറ്റവും വലിയ പ്രതീക്ഷയോടെയാണ് കണ്ടിരുന്നതെന്നതെന്നതാണ്. 1921ലെ അഹമ്മദാബാദ് കോൺഗ്രസ്സ് സമ്മേളനത്തിനു മുമ്പ് സി ആർ ദാസിനെ ബ്രിട്ടീഷ് ഇൻഡ്യൻ പോലീസ് അറസ്റ്റു ചെയ്ത് 1922 വരെ ജയിൽ ശിക്ഷ നൽകി. ആ നടപടികൾക്ക് പിന്നിൽ അദ്ദേഹത്തിന്റെ കമ്യൂണിസ്റ്റ് ബന്ധങ്ങളും കാരണമായിരുന്നുയെന്ന സൂചനകളുണ്ട്. ബ്രിട്ടീഷ് രഹസ്യ പോലീസ് സി ആർ ദാസിന് റോയിയുടെ പത്രലേഖനങ്ങൾ എത്തിക്കുന്ന ‘റോയിയുടെ ഏജന്റന്മാരെ’ കണ്ടെത്തിയതായും സിആർ ദാസിന്റെ പ്രസംഗങ്ങളിൽ ‘ദി വാംഗാർഡ്’, ‘ദി അഡ്വാൻസ്ഡ് ഗാർഡ്’, തുടങ്ങിയ കമ്യൂണിസ്റ്റ് പക്ഷ പ്രസിദ്ധീകരണങ്ങളിലെ ആശയങ്ങൾ നിറഞ്ഞു നിന്നതായും കണ്ടെത്തിയിരുന്നു. ഇവിടെ എംഎൻ റോയിയെയോ സി ആർ ദാസിനെയോ ചരിത്രം കുറ്റ വിചാരണ ചെയ്യേണ്ട കാര്യമില്ല. അവരെ ഭാരത സ്വാതന്ത്ര്യ സമരചരിത്രഘട്ടത്തിലെ വീര പുരുഷന്മാരായി കാണുക തന്നെ ചെയ്യുന്നതാകും ശരി. പക്ഷേ സോവിയറ്റ് കമ്യൂണിസ്റ്റ് നേതൃത്വം റോയിയെ വഞ്ചിച്ച്, അദ്ദേഹത്തിലൂടെ സി ആർ ദാസിനെ പോലെയുള്ള നേതാക്കളെ സ്വാധീനം ചെയ്ത് ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിനെ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ തൊഴുത്തിൽ കെട്ടാൻ ശ്രമിച്ചിരുന്നതിനെ കുറിച്ചാണ് പഠനങ്ങൾ ഉണ്ടാകേണ്ടത്.
1920 സെപ്റ്റംബറിൽ, ഖിലാഫത്തുകാർ, ഗാന്ധിജിയുടെ, സഹായത്തോടെ കോൺഗ്രസ്സ് പിടിച്ചടക്കാൻ കൽക്കട്ടയിലെത്തിച്ചേർന്നു’ (In September, 1920, Khilaphatists, aided by Gandhi, descended in Kalkota to capture the Congress) എന്നാണ് ഡോ ഹരിശങ്കർ എടുത്ത് പറഞ്ഞിട്ടുള്ളത്. പ്രത്യേക ട്രെയിനുകളിലാണ് അവർ പ്രതിനിധികളെ എത്തിച്ചത്. ഹിന്ദുക്കളുടെ മുമ്പിൽ ശക്തി പ്രകടനം നടത്താൻ വേണ്ടി ഖിലാഫത്തുകാർ കോൺഗ്രസ്സ് സമ്മേളനത്തിനു മുമ്പ് അവരുടെ സമ്മേളനവും നടത്തി. നിസ്സഹകരണ പ്രക്ഷോഭത്തിനായുള്ള പ്രമേയം കോൺഗ്രസ്സ് സമ്മേളനത്തിൽ മൂന്ന് ദിവസം സബ്ജക്ട് കമ്മറ്റിയിൽ ചർച്ച ചെയ്തതായി രേഖപ്പെടുത്തിയിരിക്കുന്നു. അവസാനം 132നെതിരെ 144 വോട്ടുകളോടെ, കേവലം 12 വോട്ടുകളുടെ ഭൂരി പക്ഷത്തിലാണ് പ്രമേയം പാസ്സാക്കിയതെന്നും എടുത്ത് പറഞ്ഞിരിക്കുന്നു. അങ്ങനെ സംഭവിക്കാൻ കാരണം മുസ്ലീം പ്രതിനിധികളുടെ സംഖ്യാബലം മാത്രമായിരുന്നുവെന്നത് പ്രമേയത്തോടുണ്ടായിരുന്ന വിയോജിപ്പിന്റെ തോതറിയിക്കുന്നു. പ്രമേയത്തെ മുഹമ്മദാലി ജിന്ന പോലും എതിർത്തു. മുസ്ലീം പക്ഷത്തുനിന്ന് ഒറ്റപ്പെട്ട വിമതശബ്ദം ഉയർത്തിയ ജിന്നയെ ശാരീരികമായി നേരിടാൻ ചാടിയ ഷൗക്കത്തലിയെ മറ്റുള്ളവർ ഇടപെട്ട് തടയുകയായിരുന്നു. ജിന്ന ഉൾപ്പടെയുള്ളവരിലൂടെ പൊതു അഭിപ്രായം എതിരായി ഉയർന്നപ്പോൾ കോൺഗ്രസ്സ് എതിർത്താലും ഖിലാഫത്തിനൊപ്പം താൻ മുന്നോട്ടു പോകുമെന്ന് ഗാന്ധി ഭീഷണി മുഴക്കിയതായും ഡോ ഹരിശങ്കർ രേഖപ്പെടുത്തിയിട്ടുണ്ട്. സെൻട്രൽ ഖിലാഫത്ത് കമ്മറ്റിയുടെ മൊത്തം പരിപാടിയെയും സ്വീകരിക്കുവാൻ പ്രകടമായിരുന്ന മുസ്ലീം പ്രാമുഖ്യം കാരണം കോൺഗ്രസ്സ് നിർബന്ധിക്കപ്പെട്ടുയെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഗാന്ധി ‘കോൺഗ്രസ്സിനെ മുസ്ലീങ്ങൾക്ക് കൈമാറ്റം ചെയ്തുയെന്നാണ്’ ജോസഫ് ബാപ്റ്റിസ്റ്റ അഭിപ്രായപ്പെട്ടിട്ടുള്ളതെന്നും ഡോ ഹരിശങ്കർ സൂചിപ്പിക്കുന്നു. അങ്ങനെയാണ് കൽക്കട്ടാ തീരുമാനം ഖിലാഫത്ത് പ്രസ്ഥാനത്തിന് ഒരു ദേശീയ പ്രസ്ഥാനത്തിന്റെ മുഖം നൽകിയത്.
1920 ഡിസംബറിലെ നാഗ്പൂർ കോൺഗ്രസ്സ് സെഷനിലും ഖിലാഫത്തിനോടുള്ള സമീപനം മുഖ്യ വിഷയമായി. ബംഗാൾ പ്രോവിൻഷ്യൽ കമ്മറ്റി പ്രത്യേക ട്രെയിനിലാണ് നാഗ്പൂരിലേക്ക് പ്രതിനിധികളെ കൊണ്ടൂവന്നത്. അവിടെ ഉയർന്ന എതിർവാദവും അവഗണിക്കപ്പെട്ടു. ജിന്നയുടെ ശബ്ദം അമർത്തി; മദന മോഹൻ മാളവ്യാ, ജി എസ്സ് ഖോർപ്പഡെ, ഡോ ബി എസ്സ് മുഞ്ചേ, ലാലാ ലജ്പത് റായ് തുടങ്ങിയവരുടെ വിമതശബ്ദം അവിടെ അവഗണിക്കപ്പെടുകയാണുണ്ടായത്. ഗവർണർ സർ ഫ്രാങ്ക് സ്ലൈ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: “മുസ്ലീം പ്രതിനിധികൾ തീവ്ര നിലപാടിലായിരുന്നു; അവരുടെ പ്രസംഗങ്ങൾ അക്രമാസക്തവും; അലി സഹോദരന്മാരുടെ പ്രസംഗങ്ങൾ വിമത ലഹളകളുടെ പരോക്ഷ ഭീഷണികളും” (‘Muslim delegates were bitter and their speeches much more violent and those of Ali brothers were practically veiled threats of rebellion’).
അതിനിടയിൽ തന്നെ, നിസ്സഹകരണ പ്രസ്ഥാനത്തിന് മതപരമായ സ്വഭാവം നൽകി ആവേശം വർദ്ധിപ്പിക്കാൻ വേണ്ടി സെൻട്രൽ ഖിലാഫത്ത് കമ്മറ്റി, ഇൻഡ്യൻ മുസ്ലീം മതപണ്ഡിതന്മാരുടെ ഒരു സഭ (Council of Indian Muslim Theologians) ജമിയത്ത്-അൽ-ഉലാമാ-ഇ-ഹിന്ദ് എന്ന പേരിൽ സംഘടിപ്പിച്ചു. ആ സഭ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ മത നിരപേക്ഷതയ്ക്ക് തടയിടാൻ വേണ്ടി അന്നുണ്ടായിരുന്ന ജനകീയ സഭകൾക്ക് പകരം ഉലാമകളുടെ ഒരു കമ്മറ്റിക്ക് വ്യവസ്ഥ ചെയ്തു; ‘അവിശ്വാസികളുടെ’ കോടതികൾക്ക് പകരം ശരിയത്ത് കോടതികൾക്ക് പദ്ധതിയിട്ടു; സർക്കാർ സ്കൂളുകൾക്കു പകരം ദാറുൾ അലമും ആരംഭിക്കാനുറച്ചു. 1920 സെപ്റ്റംബറിലെ കൽക്കട്ടയിലും ഡിസംബറിൽ നാഗപ്പൂരിലും കോൺഗ്രസ്സ് സമ്മേളനങ്ങളിൽ പ്രതിനിധികളെ ഇറക്കിയും ബഹളം വെച്ചും കോൺഗ്രസ്സിനെ ഖിലാഫത്തിന്റെ തൊഴുത്തിൽ കെട്ടുന്നതിനിടയ്ക്ക് 1920 നവംബർ 19 മുതൽ 21 വരെ ജമിയാത്ത് ദില്ലിയിൽ സമ്മേളിച്ച് ‘മുത്താഫിക്കാ ഫത്വാ’ഇറക്കിയതും അതിനെ 120 പ്രമുഖ ഉലാമകൾ അംഗീകരിച്ചതും ഹരിശങ്കർ രേഖപ്പെടുത്തിയിരിക്കുന്നു.
‘ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ മുസ്ലീം പോരാളികൾ ടർക്കിഷ് മിലിട്ടറി യൂണിഫോമും ഇട്ട് അവരുടെ രീതികളിൽ ഈജിപ്ഷ്യൻ, ഐറീഷ് രീതികളും ഉൾപ്പെടുത്തിക്കൊണ്ട് ഭാരതത്തിലെ പ്രധാന നഗരങ്ങളിൽ പരേഡുകൾ നടത്തി. ഖിലാഫത്തിലേക്കും നിസ്സഹകരണപ്രസ്ഥാനത്തിലേക്കും ആക്രമണത്തിന്റെ ആശയങ്ങളും തീവ്രവാദരീതികളും പടർന്നു പിടിക്കുമോയെന്ന ഭയം ഉയർന്നു.’ ബ്രിട്ടീഷ് സർക്കാർ രേഖകളെ ഉദ്ധരിച്ചുകൊണ്ട് ഹരിശങ്കർ രേഖപ്പെടുത്തിയിരിക്കുന്നു.
ചുരുക്കത്തിൽ, ഖിലാഫത്ത് പ്രസ്ഥാനത്തിന് സ്വാതന്ത്ര്യ സമരവുമായി ഒരർത്ഥത്തിലും ബന്ധമില്ലായിരുന്നു. ഇംഗ്ലീഷ് പക്ഷം പരാജയപ്പെടുകയും ഖിലാഫത്ത് ആക്രമണങ്ങൾ വിജയിക്കുകയും ചെയ്തിരുന്നെങ്കിൽ ഭാരതം വീണ്ടും ഇസ്ലാമിക അധിനിവേശ ശക്തികളുടെ ഭരണത്തിലാകുമായിരുന്നു. ഗാന്ധിയൻ മാർഗം സഹനസമരവും അഹിംസയും സത്യാഗ്രഹവുമായിരുന്നെങ്കിൽ മതവെറിയും കൊലപാതകങ്ങളും ആക്രമങ്ങളുമായിരുന്നു ഖിലാഫത്ത് പക്ഷത്തിന്റെ പോരാട്ട ശൈലി. ഇതൊക്കെ അറിയുവാൻ സാദ്ധ്യതകളുണ്ടായിരുന്നിട്ടും കേവലം ഇസ്ലാമിക പക്ഷത്തെ സ്വാതന്ത്ര്യ സമരത്തോട് ചേർക്കാനായിരുന്നു കൊൺഗ്രസ്സ് ഖിലാഫത്തിനോട് ചങ്ങാത്തം കൂടിയതെന്നു പറഞ്ഞാൽ അംഗീകരിക്കാൻ സ്വാഭാവികമായും മടിയുള്ളവരുടെ ചിന്തകളിലേക്ക് പുതിയ വസ്തുതകൾ എത്തിച്ചുകൊടുക്കുവാനും ഡോ ഹരിശങ്കറിന്റെ ഗവേഷണപഠനം കൊണ്ട് സാധിച്ചിരിക്കുന്നു
ആഭ്യന്തര കലാപങ്ങളും അഫ്ഗാനിൽ നിന്നുളള ആക്രമണവും പദ്ധതിയിട്ട് ഖിലാഫത്തുകാർ
ഖിലാഫത്തിന്റെ രണതന്ത്രം ഭാരതത്തിന്റെ ഉള്ളിൽ വ്യാപക സംഘർഷങ്ങളും അഫ്ഗാനിസ്ഥാനിൽ നിന്നുള്ള വൈദേശിക ആക്രമണവും ചേർത്തുള്ളതായിരുന്നു. മുഹമ്മദ് അലി ഇൻഡ്യൻ ഖിലാഫത്ത് പ്രതിനിധികളുടെ തലവനായി യൂറോപ്പ് സന്ദർശിച്ചതിനിടയിൽ സ്വിറ്റ്സർലണ്ടിൽ വെച്ച് 1920 ആഗസ്റ്റ് ഇരുപതിന് തലാത്ത് പാഷായെന്ന മുൻ തുർക്കി മന്ത്രിയുമായി ചർച്ച ചെയ്താണ് ഇൻഡ്യയിലേക്കുള്ള സൈനിക കടന്നാക്രമണത്തിന് രൂപം നൽകിയത്. അഫ്ഗാൻ സൈനികരും മുജാഹിറുകളും ട്രൈബൽ പടയാളികളും ചേർന്ന് വടക്കു പടിഞ്ഞാറൻ അതിർത്തിയിൽ നിന്ന് ഭാരതം കടന്നാക്രമിക്കാനായിരുന്നു പദ്ധതി. പദ്ധതി നടത്തിപ്പിനുവേണ്ടി തലാത്ത് പാഷയെ സോവിയറ്റ് കമ്യൂണിസ്റ്റ് പക്ഷവുമായുള്ള ചർച്ചയ്ക്ക് മോസ്കോയിലേക്ക് നിയോഗിച്ചു. സാർവദേശീയ ഇസ്ലാം പക്ഷ നേതാവായ എൻവർ പാഷയെ താഷ്കെന്റിലേക്ക് നിയോഗിച്ചു. മുൻ തുർക്കി ജനറൽ ജമാൽ പാഷായെ അഫ്ഗാനിസ്ഥാനിൽ പട്ടാളത്തെ ഒരുക്കുവാൻ ചുമതലപ്പെടുത്തി. ഭാരതത്തിനുള്ളിൽ ഖിലാഫത്ത് വിപ്ലവം സംഘടിപ്പിക്കുവാൻ മുഹമ്മദ് അലിയെയും ചുമതലപ്പെടുത്തി. .
ആ ഘട്ടത്തിൽ, ഹിജാറത്ത് (ബ്രിട്ടീഷ് ഇൻഡ്യയിൽ നിന്നുള്ള മുസ്ലീങ്ങളുടെ പലായനത്തിന്) ആക്കം കൂട്ടിയതു തന്നെ മുജാഹിർ സേനയുടെ എണ്ണം കൂട്ടുവാനുള്ള തന്ത്രമായിരുന്നു. ജമാൽ പാഷ കാബൂളിൽ കേന്ദ്രീകരിച്ച് റഷ്യൻ ബോൾഷെവിക്കുകളുടെയും അഫ്ഗാന്റെയും സഹായത്തോടെ ഇൻഡ്യൻ ഖിലാഫത്ത് പക്ഷ ഒളിപ്പോരാളികളെ സംഘടിപ്പിക്കുന്ന ജോലി തുടർന്നു. സെൻട്രൽ ഏഷ്യാറ്റിക്ക് ബ്യൂറോ ഓഫ് കമ്യൂണിസ്റ്റ് ഇന്റർ നാഷണലിന്റെ നേതാവായിരുന്ന എം എൻ റോയിയെയാണ് റഷ്യൻ ബോൾഷെവിക്കുകൾ റഷ്യൻ തുർക്കിസ്ഥാനിലെത്തിയ നൂറു കണക്കിന് മുജാഹിദിനുകളെ സംഘടിപ്പിച്ച് വിമോചന സേന (ആർമി ഓഫ് ലിബറേഷൻ) രുപീകരിക്കാൻ ചുമതലപ്പെടുത്തിയിരുന്നത്. ഇതിനു വേണ്ട സാമ്പത്തിക സംഭരണം ഇർഡ്യൻ ഖിലാഫത്ത് കമ്മറ്റിയുടെ ചുമതലയായിരുന്നു. അങ്ങനെ കമ്യൂണിസ്റ്റ് റഷ്യയുടെ സഹായത്തോടെ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സൈനിക ആക്രമണവും ഭാരതത്തിനുള്ളിലെ രക്ത രൂക്ഷിത സംഘർഷവും ക്രോഢീകരിച്ച് ഇംഗ്ലീഷ് ഭരണത്തെ തൂത്തെറിഞ്ഞ് ഇസ്ലാമിക ഭരണം തിരിച്ചു കൊണ്ടുവരികയായിരുന്നു ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ അടിസ്ഥാന ലക്ഷ്യം.
കമ്യൂണിസ്റ്റ് റഷ്യ കാലുവാരി; ഖിലാഫത്തിന്റെ പരാജയപ്പെട്ടു; ചോദ്യങ്ങൾ ബാക്കിയായി
അത്തരം ഒരു ആക്രമണ പദ്ധതി പരാജയപ്പെട്ടതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത് കൂട്ടായ്മയിലെ പ്രധാന ഘടകമായിരുന്ന റഷ്യക്ക് ഭാരതത്തിന്റെ വിമോചനത്തിൽ ആത്മാർത്ഥയില്ലായിരുന്നെന്നതും അക്കാര്യത്തിൽ എം എൻ റോയിയെയും ഇൻഡ്യൻ കമ്യൂണിസ്റ്റുകളെയും ചൂണ്ടിക്കാട്ടി ഇംഗ്ലീഷ് സാമ്രാജ്യത്തിന്റെ മുന്നിൽ സോവിയറ്റ് വിലപേശൽ ശക്തി വർദ്ധിപ്പിക്കുവാനുമുള്ള തന്ത്രമായിരുന്നുയെന്നതുമാണ്. സ്വാഭാവികമായ മറ്റൊരു കാരണം വീണ്ടും ഇസ്ലാമിക സാമ്രാജ്യത്വം ശക്തമാകുന്നത് ഇംഗ്ലീഷുകാരോടൊപ്പം തങ്ങളുടെയും സാമ്രാജ്യത്വ മോഹങ്ങൾക്ക് വെല്ലുവിളിയാകുമെന്നുള്ളതുകൊണ്ട് കാലുവാരാൻ കാലേ കൂട്ടി നിശ്ചയിച്ചിട്ടായിരിക്കാം ലെനിനും സ്റ്റാലിനുമൊക്കെ ഇസ്ളാം പ്രേമത്തിന്റെ നാട്യം തുടങ്ങിയതെന്നതുമാകാകാം.
ഡോ ഹരി ശങ്കർ വസ്തുതകൾ നിരത്തി വ്യക്തമാക്കിയതിൽ നിന്നും അദ്ദേഹത്തിന്റെ വരികൾക്കിടയിലൂടെ പ്രകടമാകുന്ന ചരിത്ര സത്യങ്ങളിൽ നിന്നും വായനക്കാർ സ്വാഭാവികമായും എത്തുന്ന നിഗമനങ്ങൾ 1) മഹാത്മ ഗാന്ധിയോടും കോൺഗ്രസ്സിനോടും അഹിംസാധിഷ്ഠിത നിസ്സഹകരണ സമര മാർഗത്തിൽ കൂടെ നിൽക്കാമെന്നും പറഞ്ഞ് ഖിലാഫത്തിന് പിന്തുണ പിടിച്ചു വാങ്ങുമ്പോഴും അക്രമം തന്നെയായിരുന്നു ഖിലാഫത്ത് പ്രസ്ഥാനം നിശ്ചയിച്ചുറച്ച പദ്ധതി. 2) ഇത്രയും വ്യാപകമായ അക്രമ പദ്ധതികളിൽ അലി സഹോദരന്മാരുൾപ്പടെ ഇടപെടുകയും നഗരങ്ങളിലാകെ ആക്രമണ സാദ്ധ്യതകളുടെ കൃത്യമായ സൂചനകൾ നൽകിയിട്ടും കോൺഗ്രസ്സ് അതറിഞ്ഞില്ലായെന്നു പറഞ്ഞാൽ സാമാന്യ ബുദ്ധിക്കു നിരക്കില്ല. 3) കൊൺഗ്രസ്സിനുള്ളിലും ഹൈന്ദവ സ്വാതന്ത്ര്യ സമര പോരാളികളിൽ വിശേഷിച്ചും ഉണ്ടായിരുന്ന സമരാഗ്നിയിൽ വെള്ളമൊഴിക്കുവാൻ പുതിയതായി മുന്നോട്ടു കൊണ്ടുവന്ന അഹിംസയുടെ മാർഗം വിജയിച്ചതു കണ്ട ഇംഗ്ലീഷ് ഭരണ കൂടം ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ആക്രമണത്തിന്റെ തീവ്രത കുറയ്ക്കുവാൻ ഹിന്ദു-മുസ്ലീം യോജിപ്പിനു വേണ്ടിയുള്ള ഹിന്ദുവിന്റെ കീഴടങ്ങലിനും വഴിയൊരുക്കിയോ എന്നൊരു സംശയം! 3) വൈദേശിക ആക്രമണത്തിനും ആഭ്യന്തര സംഘർഷങ്ങൾക്കും പണം കണ്ടെത്തേണ്ട ചുമതല ഭാരതത്തിനുള്ളിലെ ഖിലാഫത്തുകാർക്കായത് ഭാരതത്തിലെ മൂസ്ലീം സമ്പന്നന്മാർക്ക് ഒരർത്ഥത്തിൽ ഒരു ഉത്തരവാദിത്വവും മറ്റൊരർത്ഥത്തിൽ ആ പേരും പറഞ്ഞ് കൊള്ളയടിക്കാനും കൊള്ള മുതലിൽ കൂടുതലും സ്വന്തമാക്കാനുമുള്ള അവസരവുമായി മാറി. 4) കൊള്ളയ്ക്കും കൊള്ളിവെപ്പും നടത്താനുള്ള കാലാൾ സൈന്യത്തിൽ ആളെ കൂട്ടാൻ പാവപ്പെട്ട മുസ്ലീങ്ങളുടെയിടയിൽ ജിഹാദിന്റെ ഹാലിളക്കിയാൽ മതിയെന്ന സാഹചര്യം നിലനിന്നിരുന്നതു കൊണ്ട് മുസ്ലീം ‘ബൂർഷ്വാകൾക്ക്’ പണിയെളുപ്പവുമായി.
മുസ്ലീം മരം മാഫിയയും ഭൂവുടമകളും ജനിതകമാറ്റം വരുത്തിയ ഖിലാഫത്തിന്റെ മലബാർ വെറൈറ്റി
ഖിലാഫത്തിനു വേണ്ടി സമാഹരിച്ച പണം മുസ്ലീം സമ്പന്നരുടെ സമ്പാദ്യമായി മാറിയതിലേക്കും ഡോ ഹരിശങ്കർ ശ്രദ്ധ ക്ഷണിക്കുന്നു. അഖിലേന്ത്യാ ഖിലാഫത്ത് പ്രസിഡന്റിനു തന്നെ പണം അപഹരിച്ചതിനെ തുടർന്ന് പുറത്തേക്ക് പോകേണ്ടി വന്ന വിവരം രേഖപ്പെടുത്തിയിരിക്കുന്നു. ഒരു സമയത്ത് ‘നസീർ-അൽ-ഇസ്ലാം’ എന്ന പേരു പോലും നൽകി മുസ്ലീം സമുദായം ആദരിച്ച ബോംബെയിലെ പ്രമുഖ മരവ്യാപാരി കൂടിയായിരുന്ന മിയാൻ മുഹമ്മദ് ഹാജി ജനാബ് മുഹമ്മദ് ചോട്ടാനിയ്ക്കാണ് അങ്ങനെ പ്രസിഡന്റ് പദവിയിൽ നിന്ന്, പണാപഹരണം സെൻട്രൽ ഖിലാഫത്ത് കമ്മറ്റിയുടെ ഓഡിറ്റ് റിപ്പോർട്ടിലൂടെ പുറത്തായതോടെ, രാജിവെക്കേണ്ടിവന്നത്.
അത്തരം ടിംമ്പർ വ്യവസായികളടങ്ങുന്ന മുസ്ലീം ‘ബൂർഷ്വകളും’ അവർക്കു വേണ്ടി കൂലിക്ക് പോരാട്ടത്തിനിറങ്ങാൻ വേണ്ടത്ര പാവപ്പെട്ട മുസ്ലീങ്ങളും ഉണ്ടായിരുന്നതുകൊണ്ടാണ് ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ‘ജനിതക മാറ്റം’ വന്ന മലബാർ ‘വെറൈറ്റി’ കൂടുതൽ ആക്രമണസ്വഭാവം ഉൾക്കൊണ്ടുകൊണ്ട് ഹിന്ദുവംശഹത്യയായി മാറിയതിന്റെ പശ്ചാത്തലമെന്നതാണ് ഡോ ഹരിശങ്കർ വസ്തുതകളും രേഖകളും നിരത്തി വ്യക്തമാക്കുന്നത്. അദ്ദേഹത്തിന്റെ പഠനങ്ങൾക്ക് മുന്നിൽ ഒന്നുമില്ലാത്തവരായിരുന്ന മുസ്ലീം സമൂഹം ജന്മികളായ ഹിന്ദുക്കളെതിരെ നടത്തിയ കുടിയാൻ ജന്മി പോരാട്ടവും കർഷക സമരവുമായിരുന്നു 1921ൽ മലബാറിൽ നടന്ന ഹിന്ദു വംശ ഹത്യയെന്ന കമ്യൂണിസ്റ്റ് ചരിത്ര രചനയുടെ കാപട്യം പൊളിച്ചടുക്കപ്പെടുകയാണ്. മുസ്ലീങ്ങളിൽ ഉള്ളവരാരും ഇല്ലായിരുന്നെന്ന കമ്യൂണിസ്റ്റ് കള്ളത്തരത്തെ ചരിത്ര രേഖകൾ നിരത്തി തിരുത്തിയിരിക്കുന്നു. ഉള്ളവരിലും ഇല്ലാത്തവരിലും മുസ്ലീങ്ങളും ഹിന്ദുക്കളുമുണ്ടായിരുന്നെന്നും അതുകൊണ്ടു തന്നെ മുസ്ലീങ്ങൾ ജിഹാദിലൂടെ ഹിന്ദു വംശ ഹത്യ നടത്തിയതിനെ വർഗസമരമാക്കാൻ നടത്തുന്ന കമ്യൂണിസ്റ്റ് ശ്രമം നേരിന് നിരക്കാത്തതാണെന്നും ‘ബിയോണ്ട് റാമ്പേജ്’ സ്പഷ്ഠമാക്കുന്നു.
സ്റ്റീഫൻ ഡെയ്ൽ, അദ്ദേഹത്തിന്റെ ഇസ്ലാമിക് സൊസൈറ്റി ഓൺ ദി സൗത്ത് ഏഷ്യൻ ഫ്രോണ്ടിയർ എന്ന രചനയിൽ സ്വീകരിച്ചിട്ടുള്ളതു പോലെ മലബാർ ലഹളയുടെ നിർണ്ണായക ഘടകങ്ങൾ മതപരമായിരുന്നെന്നും സാമ്പത്തിക പരാതികളായിരുന്നില്ലെന്നുമുള്ള ചരിത്ര സത്യങ്ങളിൽ തന്നെ പൊതുബോധത്തിന്റെ നിലയുറപ്പിക്കുവാനുള്ള ശ്രമമാണ് ഡോ ഹരിശങ്കർ ‘ബിയോണ്ട് റാമ്പേജിലൂടെ’ വിജയകരമായി നിർവഹിച്ചിരിക്കുന്നത്. മദ്ധ്യകാല കുരിശു യുദ്ധങ്ങൾ മതപരമായ കടന്നുകയറ്റങ്ങളായിരുന്നില്ലെന്നും ജനസംഖ്യാ വർദ്ധനവിന്റെയും മൂലധന പരിമിതിയുടെയും തൊഴിലില്ലായ്മയുടെയും സമ്മർദ്ദത്തിൽ വിദേശത്ത് പുതിയ ഇടങ്ങൾ കണ്ടെത്താനുള്ള പരിശ്രമങ്ങളായിരുന്നെന്നും വിശകലനം ചെയ്ത ഇടതുപക്ഷ ചരിത്ര വ്യാഖ്യാനരീതിയുടെ നേർക്ക് തോമസ്സ് മാഡൻ നടത്തിയ വിമർശനങ്ങളെ ഡോ ഹരിശങ്കർ എടുത്ത് കാണിച്ചതും, ഇവിടെ, ശ്രദ്ധേയമാണ്. അങ്ങനെ, കുരിശുയുദ്ധങ്ങളെ ഫ്യൂഡൽ യൂറോപ്പിൽ നിന്ന് തൊഴിലില്ലാത്ത ചെറുപ്പക്കാർ തൊഴിൽ തേടി മദ്ധ്യേഷ്യയിലേക്ക് നടത്തിയ കുടിയേറ്റങ്ങളായി ചിത്രീകരിച്ച മാക്സിസ്റ്റ് വ്യാഖ്യാനരീതിയിലേക്ക് ശ്രദ്ധ ക്ഷണിച്ചിട്ടാണദ്ദേഹം മലബാറിലെ ഹിന്ദു വംശഹത്യയെ ഇല്ലാത്തവനും ഉള്ളവനും തമ്മിലുള്ള വർഗസമരമായിരുന്നെന്ന് വരുത്തി തീർക്കുവാൻ മാർക്സിസ്റ്റ് ചരിത്രകാരന്മാർ നടത്തുന്ന പരിശ്രമങ്ങളെ പൊളിച്ചടുക്കുന്നത്. ഉള്ളവരെല്ലാവരും ഹിന്ദുക്കളായിരുന്നില്ലെന്നും മുസ്ലീങ്ങളെല്ലാവരും ഒന്നുമില്ലായിരുന്നവരായിരുന്നില്ലെന്നും ഗ്രന്ഥകാരൻ രേഖകൾ നിരത്തി വ്യക്തമാക്കുന്നു. ഉള്ളവരിൽ വളരെയേറെ മുസ്ലീം മുതലാളി ‘വർഗവും’ ഇല്ലാത്തവരിൽ ഒട്ടുമുക്കാലും ഹിന്ദു തൊഴിലാളി ‘വർഗവും’ ഉണ്ടായിരുന്നെന്നത് ആധികാരികരേഖകൾ എടുത്തുകാട്ടി സ്പഷഠമാക്കുന്നു. വർഗസമരമായിരുന്നെങ്കിൽ മുസ്ലീം മുതലാളികളായ വർഗശത്രുക്കൾക്കെതിരെയും അടിസ്ഥാനവർഗത്തിന്റെ ആയുധങ്ങൾ ഉയരേണ്ടായിരുന്നോയെന്നും പാവപ്പെട്ട തൊഴിലാളിസ്ത്രീകളെ ഉൾപ്പടെ ഹിന്ദുക്കുളെയാകെ കടിച്ചുകീറുകയും കൊന്നുകുഴിച്ചു മൂടുകയും ചെയ്യണമായിരുന്നോയെന്നും ഏലങ്കുളത്തെ ശങ്കരൻ നമ്പുതിരിപ്പാടും ഡോ കെ എൻ പണിക്കരോടുമൊക്കെ നിരന്തരം ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കുന്ന പൊതുസമൂഹത്തിന് ഉത്തരങ്ങൾ സ്വയം കണ്ടെത്താനുള്ള വസ്തുതകളുടെ സമഗ്ര സമാഹാരമാണ് ‘ബിയോണ്ട് റാമ്പേജ്’
മാപ്പിള സമ്പന്നരുടെ വെട്ടിപ്പിടിക്കലിന്റെ ചരിത്രം
സമ്പന്നരും ഭൂവുടമകളും ഉപരി വർഗവുമായി മലബാറിലെ മുസ്ലീങ്ങളിൽ ഒരു നിർണ്ണായക വിഭാഗം വളർന്നു വന്നതുമായി ബന്ധപ്പെട്ട് ചരിത്രത്തിന്റെ ആഴങ്ങളിൽ പരതി കിട്ടിയ വസ്തുതകളും രേഖകളും വേണ്ടത്ര നിരത്തിക്കൊണ്ടാണ് ഗവേഷകൻ തന്റെ വാദം സമർത്ഥിക്കുന്നത്. ഒട്ടോമൻ, സഫാവിദ്, മുഗൾ സാമ്രാജ്യങ്ങൾ ചേർന്ന് ആഗോള വ്യാപാര വ്യവസായ മേഖലകളിൽ ഇസ്ളാമിക പ്രഭാവം അതിന്റെ പാരമ്യത്തിലെത്തിച്ചിരുന്ന കാലമായിരുന്നു പതിനാറാം നൂറ്റാണ്ട്. ബോസ്നിയയിലും സബ് സഹാറൻ ആഫ്രിക്ക മുതൽ ദക്ഷിണ ഭാരത സമുദ്രതീരം കടന്ന് ചൈനവരെ പടർന്നു പിടിച്ചതായിരുന്നു അന്ന് അവരുടെ വാണിജ്യ ശൃംഖല. ഇൻഡ്യൻ മഹാസമുദ്ര തടങ്ങളിൽ നിരവധി മുസ്ലീം രാജ്യങ്ങളും വ്യാപാരയിടങ്ങളും ഉണ്ടായിരുന്നു. അവിടെ അറബ് വ്യാപാരികളുടെ വിവിധ സമൂഹങ്ങളുടെയും ഇസ്ലാമിലേക്കുള്ള മതപരിവർത്തനത്തിന് വഴി തേടുന്ന മതമേലാളന്മാരുടെയും നിറ സാന്നിദ്ധ്യവുമുണ്ടായിരുന്നു. അക്കാലത്താണ് 15009 ചതുരശ്ര കിലോമീറ്റർ വരുന്ന മലബാർ പടിഞ്ഞാറൻ ഏഷ്യയിലെ പ്രധാന സുഗന്ധവ്യഞ്ജന വ്യാപാര മേഖലയായി മാറിയത്. മുസ്ലീം വ്യാപാരികൾക്ക് അന്ന് കുരുമുളകിന് മേൽ മലബാറിലുണ്ടായിരുന്ന കുത്തകയും വ്യവസായ വഴികൾ ചെങ്കടൽ തീരത്തെ ഏദൻ തുറമുഖ പട്ടണത്തിലേക്കും അവിടെ നിന്ന് ലോകത്തിന്റെ മറ്റു പല ഭാഗത്തേക്കും വ്യാപാരം വ്യാപകമായതും ചരിത്രമാണ്. ആ ദീർഘദൂര വ്യാപാര ശൃംഖലയുടെ ചാലകശക്തിയായും നേട്ടം കൊയ്യുന്നവരായും മാറിയത് വൈദേശിക മുസ്ലീം വ്യാപാരികളും അവരോടൊപ്പമെത്തിയ മുസ്ലീം മതപ്രചാരകരുമായിരുന്നുയെന്നതും അംഗീകരിക്കപ്പെട്ട ചരിത്ര വസ്തുതയാണ്.
1453ൽ തുർക്കികൾ കോൺസ്റ്റാൻറിനോപ്പിൾ പിടിച്ചെടുത്തതിനുശേഷം സുഗന്ധ വ്യഞ്ജനങ്ങളുടെയും മറ്റും ഇടപാടുകാരായ ഇറ്റാലിയൻ വ്യാപാരികൾ യൂറാപ്യൻ ഉപഭോക്താക്കളിൽ നിന്ന് വളരെ വലിയ വില ആവശ്യപ്പെട്ടു. അറബികളും പേർഷ്യാക്കാരും നിയന്ത്രിക്കുന്ന മധ്യപൂർവേഷ്യൻ മേഖലയിലൂടെ സാധനങ്ങളെത്തിക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ നിരത്തിയാണവർ വില വർദ്ധനവിന് കാരണം പറഞ്ഞത്. ആ പരിതസ്ഥിതിയിലാണ് പരമ്പരാഗത വ്യാപാരമാർഗത്തിനു പകരം സമുദ്രമാർഗം ആ ഉത്പന്നങ്ങളുടെ ഉത്പാദനകേന്ദ്രമായ മലബാർ തീരത്തേക്ക് പുതിയ വഴി തേടി വാസ്കോ ഡി ഗാമയെത്തിയതും തുടർന്ന് പോർട്ടുഗീസ് കടന്നുവരവും മറ്റും സംഭവിച്ചത്. പോർട്ടുഗീസുകാരും, തുടർന്ന് ഡച്ചുകാരും ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരുമൊക്കെ വന്നതോടെയുണ്ടായ വ്യാവസായിക പോരാട്ടങ്ങളും യുദ്ധങ്ങളും ഹൈദരാലിയുടെയും ടിപ്പുവിന്റെയും പടയോട്ടങ്ങളും ഇസ്ലാമിക പക്ഷത്തിന്റെ വ്യാവസായികവും മതപരവുമായ വളർച്ചയ്ക്ക് ചിലപ്പോൾ വെല്ലുവിളികളുയർത്തി; പലപ്പോഴും വേണ്ടത്ര അവസരങ്ങളുമുയർത്തി. ആ ചരിത്രം ഡോ ഹരിശങ്കർ വളരെ വിശദമായി ചർച്ച ചെയ്തിരിക്കുന്നു. ഒപ്പം തന്നെ കിട്ടിയ സന്ദർഭങ്ങളിലൊക്കെ ഹൈദരാലിയെയും ടിപ്പുവിനെയും പോലുള്ള വർഗീയവെറിയന്മാരുടെയും ഭരണകൂടങ്ങളുടെയും പിന്തുണയോടെ ഹിന്ദുവിനെതിരെ പല തവണ ആവർത്തിച്ച് ജിഹാദുകളും കൂട്ടക്കൊലകളും ബലാത്സംഗങ്ങളും കൊള്ളയും കൊള്ളിവെപ്പുകളും ബലം പ്രയോഗിച്ചുള്ള മതപരിവർത്തനങ്ങളും നടത്തിയതും എണ്ണിപ്പറഞ്ഞ് ഭൂമിയും സമ്പത്തും ഹിന്ദുവിൽ നിന്ന് പിടിച്ചു പറിച്ച് തടിച്ചുകൊഴുത്ത സമ്പന്ന മുസ്ലീമിന്റെ വെട്ടിപ്പിടിക്കലിന്റെ കറുത്ത ചരിത്രം സത്യസന്ധമായി രേഖപ്പെടുത്തിയിരിക്കുന്നു. ആ ചർച്ച പുരോഗമിക്കുന്നതിനിടെ മലബാർ പ്രദേശങ്ങളിലെ മരസമ്പത്തിന്റെ വിപണനത്തിലൂടെ ലഭിച്ച അവസരങ്ങൾ സമ്പന്നരായ ഒരു മുസ്ലീം ശക്തികളെ വളർത്തിയെടുത്തതിന്റെ നേർ വഴികളും ചതിക്കെണികളും എല്ലാം ചർച്ച ചെയ്യപ്പെട്ടു.
മാപ്പിള മുതലാളിമാരും ടിമ്പർ ട്രേഡും
ബക്കിങ്ങ്ഹാം കൊട്ടാരത്തിന്റെയും മെക്കയിലെ കാബയുടെയും റോൾസ് റോയ്സ് കാറിന്റെയും ആർഎംഎസ്സ് ടൈറ്റാനിക്കിന്റെയും നിർമ്മാണങ്ങൾക്കുപയോഗിച്ച നിലമ്പൂർ തേക്ക് മലബാർ ലോക മരവിപണിക്ക് നൂറ്റാണ്ടുകളായി നൽകിക്കൊണ്ടിരിക്കുന്ന സംഭാവനയുടെ ചരിത്രം പഠിച്ചു. 1796ൽ ബോംബെയിലേക്ക് പ്രതിവർഷം 7000 കണ്ടി തേക്ക് തടി ബോംബെയിലേക്ക് കയറ്റി അയച്ചാണ് തടി സംഘടിത തടി വ്യാപാരം ഇൻഡ്യയിൽ ആരംഭിച്ചതെന്നതുമുതൽ ഒന്നും ഡോ ഹരിശങ്കർ ഒഴിവാക്കിയില്ല. തേക്ക് പ്രാദേശികമായി വാങ്ങിക്കൂട്ടുന്നതിന് ഏർപ്പെടുത്തിയിരുന്നവർ മാപ്പിളമായിരുന്നു. കൂപ്പൂകളിൽ മുഖ്യ തച്ചന്മാരെയും മരംവെട്ടുകാരെയും നിയോഗിച്ചിരുന്നത് മാപ്പിളമാരായിരുന്നു. തടിയുടെ നീക്കത്തിന്റെ ചുമതലയും മാപ്പിളമാർക്കായിരുന്നു. പിന്നീട് തടിക്കഷണങ്ങൾ നദിയിലൂടെ കല്ലായിയിലുള്ള ലോകത്തിലെ രണ്ടാമത്തെ വലിയ ടിമ്പർ യാഡിലെത്തിക്കുന്നതിലും മാപ്പിളമായിരുന്നു ചുമതലക്കാർ. സമുദ്ര തീരത്ത് തടിവ്യാപാരത്തിന്റെ അവസാന ഘട്ടം കൈകാര്യം ചെയ്തിരുന്നവരിൽ ഭൂരിപക്ഷവും മാപ്പിളമാരായിരുന്നു. ഹൈദരാലിയും ടിപ്പുവും ഇംഗ്ലീഷുകാരുമെല്ലാം വിവിധ ഘട്ടങ്ങളിൽ തടിസമ്പത്ത് തങ്ങളുടെ സാമ്രാജ്യ സമ്പത്ത് വർദ്ധിപ്പിക്കാനായി ചൂഷണം ചെയ്തുകൊണ്ടിരുന്നപ്പോൾ മണ്ണിന്റെ ഉടമസ്ഥാവകാശവും വനസമ്പത്തിന്റെ വിപണിയും പലതരത്തിലും കവർന്നെടുത്തുകൊണ്ടിരുന്ന മാപ്പിള സമ്പന്നർ ആരു ഭരിച്ചാലും നേട്ടം കൊയ്യുന്നവരായി മാറുകയായിരുന്നു. സമാന്തരമായി പാവപ്പെട്ട മാപ്പിളമാരെ മതത്തിന്റെ പേരും പറഞ്ഞ് ജിഹാദിനിറക്കി ഹിന്ദുസമൂഹത്തെ കൊള്ളയടിക്കുന്നതിനും കൊല്ലുന്നതിനും വേണ്ടി ഉണ്ടാക്കിയെടുത്ത ഹാലിളക്കങ്ങളും കലാപങ്ങളും നിരന്തരം തുടരുകയും ചെയ്തു. ആ ഒരു പശ്ചാത്തലത്തിൽ വേണം ഖിലാഫത്ത് പ്രസ്ഥാനത്തെ തങ്ങളുടെ മതപരവും സാമ്പത്തികവുമായ ലക്ഷ്യങ്ങൾക്ക് വേണ്ടിയും മാപ്പിള മുതലാളിമാർ പ്രയോജനപ്പെടുത്തുകയായിരുന്നുയെന്ന വസ്തുത തിരിച്ചറിയേണ്ടത്.
ഖിലാഫത്ത് ഹിന്ദു വംശഹത്യായി മലബാറിൽ അഴിഞ്ഞാടിയ ചരിത്രം
ഖിലാഫത്ത് നേതൃത്വം മലബാർ മാപ്പിളമാർക്ക് നൽകിയ സന്ദേശം അഫ്ഗാനിൽ നിന്നെത്തുന്ന ജിഹാദി സംഘം വിജയിക്കുമെന്നും ഇംഗ്ലീഷുകാർ തുടച്ചുനീക്കപ്പെടുമെന്നുമായിരുന്നു. അതേ തുടർന്ന് മലബാറിലും ഖിലാഫത്തിന്റെ ഭാഗമായി പുതിയ നാടൻ സുൽത്താന്മാരുടെ കാലം തെളിയുമെന്ന് അവർ വല്ലാതെ മോഹിച്ചു പോയി. അതാണ് ഇംഗ്ലീഷ് പിന്മാറ്റത്തിന്റെ ചെറിയ സൂചന കിട്ടിയപ്പഴേ അലി മുസലിയാർ കയറിയങ്ങു രാജാവായത്. അതേ അമിതാവേശമാണ് ഇവിടെ ഖിലാഫത്ത് സമ്മേളനങ്ങളും മറ്റും ആരംഭിച്ചപ്പഴേ തെളിഞ്ഞു കണ്ടത്. . 1921 മാർച്ച് 31ന് പണ്ണൂർ പള്ളിയിൽ നടന്ന ഒരു മീറ്റിങ്ങിൽ ഉണ്ടായ ചില അസുഖകരങ്ങളായ സംഭവങ്ങളെ തുടർന്ന് നായന്മാരും തീയരും ഒന്നിച്ച് നിന്ന് മാപ്പിളമാരെ പ്രതിരോധിക്കേണ്ടി വന്നു. മാപ്പിളമാർ ആളുകളെ കൂട്ടി ഹിന്ദുവില്ലേജധികാരിയുടെ മഠം ആക്രമിച്ചു. 26 മാപ്പിളമാർക്ക് പിഴയടക്കേണ്ടിവന്നു. ഒരു മാസത്തേക്ക് കോഴിക്കോട് ഖിലാഫത്ത് മീറ്റിങ്ങുകൾ നിരോധിക്കപ്പെടുകയും ചെയ്തു. ചുരുക്കത്തിൽ ‘ബിയോണ്ട് റാമ്പേജ്’ വായിക്കുന്ന വായനക്കാർ മുസ്ലീം ആവശ്യമായ ഖിലാഫത്തിന് പിന്തുണ കൊടുക്കാൻ പോയ ഹിന്ദുക്കൾ മലബാറിലെന്തായാലും വടികൊടുത്ത് അടി മേടിച്ചു തന്നെയായിരുന്നു തുടക്കമെന്നത് തിരിച്ചറിയും.
1921 ജൂൺ 21ന്(റംസാൻ ദിവസം) അലിമുസലിയാർ എന്ന തിരൂരങ്ങാടിയിലെ മാപ്പിള നേതാവ്, കാക്കിവേഷം ധരിച്ച്, വാളേന്തിയ നാനൂറോളം സന്നദ്ധ ഭടന്മാരെ നയിച്ച്, കിഴക്കേ പള്ളിയിൽനിന്ന് അടുത്തുള്ള പഴയകാല മാപ്പിള ലഹളക്കാരുടെ ഖബറിടങ്ങളിലെത്തി ഖിലാഫത്ത് വിജയത്തിന് പ്രാർത്ഥന നടത്തി. (ഗാന്ധിജിയുടെ കോൺഗ്രസ്സ് കൂട്ടുപിടിച്ച ഖിലാഫത്തുകാർ മറയ്ക്കാൻ പോലും ശ്രമിച്ചിട്ടില്ലാത്ത ആക്രമണാസക്തിയുടെ തനിനിറം!).
ഖിലാഫത്തിന്റെ തുടക്കത്തിൽ തന്നെ ഇംഗ്ലീഷ് പരാജയം സംഭവിച്ചൂയെന്ന് തെറ്റിദ്ധരിച്ച് ഖിലാഫത്ത് രാജാക്കന്മാരായി സ്വയം പ്രഖ്യാപിച്ച അലി മുസലിയാരും വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദും ഒരുതരം കാർഷിക പരാതികളും ഉണ്ടായിരുന്നവരായിരുന്നില്ലെന്നത് ഇവിടെ വിശേഷിച്ചു ശ്രദ്ധിക്കണം. അവർ ‘രാജാക്കന്മാർ’ ആയെന്ന് സ്വയം പ്രഖ്യാപിച്ചതോടെ തുടങ്ങിയ ഹിന്ദുവംശനാശത്തിനുള്ള കർമ്മ പരിപാടികളും അവരുടെ മതവെറിയും ജിഹാദി പദ്ധതികളും വ്യക്തമായിരുന്നു. മലബാറിലെ ഖിലാഫത്തുകാർ ഉയർത്തിയ വാളുകളുടെ ലക്ഷ്യം ഹിന്ദുവിന്റെ കഴുത്തായിരുന്നു; ആ കാമവെറിയന്മാരുടെ നീട്ടിയ കൈകളുടെ ലക്ഷ്യം നിസ്സാഹാരായ ഹിന്ദുസ്ത്രീകളുടെ മാനമായിരുന്നു; അവർ വെട്ടിപ്പിടിക്കാനാഞ്ഞത് ദുർബലനായ ഹിന്ദുവിന് പാരമ്പര്യമായി കിട്ടിയ അവന്റെ മണ്ണായിരുന്നു; മാപ്പിള ആക്രമകാരികളുടെ കഴുകൻ കണ്ണുകളുടെ ലക്ഷ്യം നമ്പൂതിരിയും നായരും ചെറുമനുമടക്കം ഹിന്ദുക്കൾ പൊന്നുപോലെ നോക്കിവളർത്തിയ അവരുടെ കുടുംബങ്ങളായിരുന്നു.
അപ്രസക്തമാകുന്ന കമ്യൂണിസ്റ്റ് ന്യായീകരണങ്ങൾ
ഡോ ഹരി ശങ്കറുടെ പഠനങ്ങൾ, മലബാർ ഹിന്ദുവംശഹത്യ നടത്തിയ ഇസ്ലാമിക വർഗീയവാദികൾക്കു ന്യായീകരണ ക്യാപ്സൂളുകളിറക്കുന്ന കമ്യൂണിസ്റ്റുകാരോട് പൊതു സമൂഹം ചോദിച്ചിരുന്നതും ഇനിയെഴുതുന്നതുമായ ചോദ്യങ്ങളുടെ ശക്തിയും പ്രസക്തിയും വർദ്ധിപ്പിക്കുന്നു. 1) പക്കാ ബൂർഷ്വകൾ പെറ്റി ബൂർഷ്വകളെ കൊന്നൊടുക്കി കവർച്ച നടത്തി അവർക്കുള്ളതെല്ലാം, മണ്ണും പെണ്ണും അടക്കം, , തങ്ങളുടെതാക്കുവാനുതകും പോലെ സ്വന്തം മതത്തെ ആയുധമാക്കി മറുപക്ഷ ഉന്മൂലനം നടത്തിച്ചെടുത്തത് മാർക്സിസ്റ്റുകൾക്ക് വർഗസമരമോ? 2) ഔറംഗസേബ് കിരീടാവകാശികളായ സഹോദരന്മാരെ കൊന്നു തള്ളിയതും പിതാവ് ഷാജഹാനെ പിടിച്ചുകെട്ടി കൽത്തുറുങ്കിലടച്ചതും കമ്യൂണിസ്റ്റുകൾക്ക് രാജഭരണത്തിനെതിരെയുള പോരാട്ടമായിരുന്നുവോ? 3) മുസ്ലിം പെറ്റി ബൂർഷ്വകൾ പരമ ബൂർഷ്വകളാകാൻ വേണ്ടി പാവപ്പെട്ട ഇസ്ലാമിനെ ജിഹാദിന്റെ പേരിൽ തെരുവിലിറക്കി ഹിന്ദുക്കളെ കൊന്ന് കവർച്ചനടത്തിയാൽ അത് കമ്യൂണിസ്റ്റ് കാഴ്ചപ്പാടിൽ അടിസ്ഥാനവർഗം വർഗശത്രുക്കൾക്കെതിരെ നടത്തുന്ന സമര പോരാട്ടങ്ങളാകുമോ? 4) കുലാക്കുകളായ മുസ്ലീം ജന്മികൾ മുസ്ലീം സമൂഹത്തിൽ വർഗീയതയുടെ ഭ്രാന്തിളക്കി കണ്ണിൽ കണ്ട ഹിന്ദുക്കളയാകെ കൊന്നുതള്ളിയാൽ; അവർക്കുള്ളതെല്ലാം കവർന്നെടുത്താൽ; അതെങ്ങനെയാണ് ജന്മിത്വത്തിനെതിരെയുള്ള വർഗ സമരമാകുക? 5) അങ്ങനെയെങ്കിൽ ഇന്ദിര കൊല്ലപ്പെട്ടശേഷം രാജീവിന്റെ അനുഗ്രഹത്തോടെ കോൺഗ്രസ്സുകാർ സിക്ക് കൂട്ടക്കൊല നടത്തിയപ്പോഴും ഗോദ്രയിൽ രാമഭക്തരെ മുസ്ലീം വർഗീയവാദികൾ തീവണ്ടി ബോഗികളിൽ തീയിട്ടു കൊന്നപ്പോഴും കൊല്ലപ്പെട്ടവരിൽ കാശുള്ളവരും ഉണ്ടായിരുന്നതുകൊണ്ട് ആ കൂട്ടക്കൊലകളെയും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള പോരാട്ടങ്ങളായിട്ടായിരിക്കുമോ ഏലങ്കുളത്തെ ശങ്കരൻ നമ്പൂതിരിപ്പാടിന്റെയും ഡോ കെ എൻ പണിക്കരുടെയും ചരിത്ര അപനിർമ്മാണമാണ് ശരിയെന്ന് പറയുന്നവർ കണക്കിലെടുക്കുക? 6) ഇന്ന് സ്വർണ്ണം കള്ളക്കടത്തുകളിലും കുഴൽ പണമിടപാടുകളിലും തടിച്ചു കൊഴുക്കുന്ന ഒരു വിഭാഗത്തിന്റ പൂർവികർ ഒരുകാലത്ത് വനം വെട്ടി വെളുപ്പിച്ച് മരം കടത്തി കടലിനപ്പുറത്തു നിന്നും കാശുവാരാനുള്ള ഇടം പിട്ടിച്ചടക്കുവാൻ നടത്തിയ മലബാറിലെ ഹിന്ദു കൂട്ടക്കൊലയുടെ ലക്ഷ്യമായിരുന്നോ ഇൻഡ്യൻ സ്വാതന്ത്ര്യം? 7) ഇംഗ്ലീഷ് സാമ്രാജ്യത്വം അവസാനിപ്പിച്ച് ഒട്ടോമൻ സാമ്രാജ്യത്തിനു കീഴിൽ ഇരുപതാം നൂറ്റാണ്ടിലെ പുതിയ ഔറംഗസേബുകൾക്ക് സിംഹാസനം ഒരുക്കാൻ പോരിനിറങ്ങിയാൽ അതെങ്ങനെയാണ് ഭാരതീയ ദേശീയ ജനതയുടെ സ്വാതന്ത്ര്യ സമരമാകുന്നത്? 8) ഒന്നാം ലോക മഹായുദ്ധത്തിനും ഒക്ടോബർ വിപ്ളവത്തിനും ശേഷം കമ്യൂണിസ്റ്റ് റഷ്യയുടെ പ്രേരണയോടെ, പിന്തുണയോടെ, ആഗോള ജിഹാദുമായി ഇറങ്ങാൻ ശ്രമിച്ചു പരാജയപ്പെട്ട ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങളിലോ അതിനു വേണ്ടി ഭാരതത്തിൽ രൂപീകരിച്ച ഖിലാഫത്തു കമ്മറ്റികളുടെ ലക്ഷ്യങ്ങളിലോ എവിടെയെങ്കിലും ഭാരതത്തിന്റെ സ്വാതന്ത്ര്യമോ മലബാറിലെ ഏറനാട് വള്ളുവനാട് താലൂക്കുകളിലെ ജന്മി കുടിയാൻ പ്രശ്നങ്ങളോ പരാമർശിക്കപ്പെട്ടിട്ടുണ്ടോ?
അംബേദ്കറുടെ അർത്ഥഗർഭമായ വാക്കുകൾ
ഡോ ഹരിശങ്കർ ‘ബിയോണ്ട് റാംമ്പേജ്’ അവസാനിപ്പിക്കുന്നതിന് മുമ്പ് തിരഞ്ഞെടുത്ത ഡോ ഭീം റാവ് റാംജി അംബേദ്കറുടെ വാക്കുകൾ ചരിത്ര സൂചനകൾകൊണ്ട് അർത്ഥഗർഭമാണ്: “ഇതൊരു കുപ്രസിദ്ധ വസ്തുതയാണ്; തങ്ങളുടെ എഴുത്തുകളിലൂടെയോ ശുദ്ധിപ്രസ്ഥാനത്തിലെ പങ്കാളിത്തത്തിലൂടെയോ മുസ്ലീം മതവിശ്വാസങ്ങളെ പ്രകോപിപ്പിച്ചവരൊക്കെ ചില മതഭ്രാന്തന്മാരാൽ കൊല്ലപ്പെട്ടു. ആദ്യം ഇരയാക്കപ്പെട്ടത് സ്വാമി ശ്രദ്ധാനന്ദയായിരുന്നു; അദ്ദേഹത്തിനെ രോഗശയ്യയിൽ 1926 ഡിസംബർ 23ന് അബ്ദുൾ റഷീദ് വെടിവെച്ചു കൊന്നു. അതിന്റെ പിന്നാലെ, പ്രമുഖ ആര്യ സമാജിസ്റ്റായിരുന്ന ലാലാ നാനാക്ചന്ദ് കൊല്ലപ്പെട്ടു. ‘രംഗീലാ റസൂലിന്റെ’ ഗ്രന്ഥകർത്താവ് രാജ്പാലിനെ, അദ്ദേഹത്തിന്റെ കടയിൽ ഇരിക്കുമ്പോൾ, 1929 ഏപ്രിൽ 6ന് ഇലാമ്ദീൻ എന്ന വ്യക്തി കുത്തിവീഴ്ത്തി. നഥുറാമൽ ശർമ്മ അബ്ദുൽ ഖയ്യത്തിനാൽ 1934 സെപ്റ്റംബറിൽ കൊല്ലപ്പെട്ടു. … ഹിന്ദുസഭാ സെക്രട്ടറി ഖന്ന 1938ൽ മുഹമ്മദീയരാൽ ആക്രമിക്കപ്പെട്ടു … ലിസ്റ്റ് വളരെ വലുതാണ്”. ഡോ ഹരിശങ്കർ മഹാനായ അംബേദ്കറുടെ വാക്കുകൾ ഉദ്ധരിച്ചു കൊണ്ട് പറയാതെ പറതുന്നതിതാണ്. മലബാറിൽ 1921ൽ നടന്ന ഹിന്ദുവംശഹത്യ ഖിലാഫത്തെന്ന ഇസ്ലാമിക വർഗീയതയുടെ അന്താരാഷ്ട്ര പ്രസ്ഥാനത്തിന്റെ ചുവടുപിടിച്ച് ഭാരതത്തിൽ മൊത്തം നടന്ന മതവെറിയുടെ തീവ്രത കൂടിയ കടന്നാക്രമണം മാത്രമായിരുന്നു. പ്രതിരോധശേഷി കുറഞ്ഞ ഇടമായിരുന്നതുകൊണ്ട് മലബാറിലെ മാപ്പിളമാർക്ക് അവിടെ കൂടുതൽ ക്രൂരമായും ഏകപക്ഷീയമായും ഹിന്ദുവംശ ഹത്യ ആവേശപൂർവ്വം നടത്തിയെടുക്കാൻ കഴിഞ്ഞു. അല്ലാതെ അവിടെയൊരു കർഷക സമരവുമില്ലായിരുന്നു; അവിടെ നടന്നതൊന്നും സ്വാതന്ത്ര്യ സമരവുമായിരുന്നില്ല.
(ഭാരതീയ വിചാരകേന്ദ്രം പ്രസിദ്ധീകരിച്ച ഡോ ബി എസ്സ് ഹരിശങ്കറിന്റെ Beyond Rampage: West Asian Contacts of Malabar and Khilafat (പത്ത് തഭൂപടങ്ങളും 24 ടേബിളുകളും അടക്കം 328 പേജുകൾ) ചരിത്രാന്വേഷികൾക്ക് നേർവഴി കാട്ടുന്ന ആധികാരിക രേഖകളുടെ സമ്പന്ന ശേഖരമാണെന്നതാണ് ലേഖകന്റെ പക്ഷം).
Discussion about this post