തിരുവനന്തപുരം: മുസ്ലിം തീവ്രവാദ ബന്ധത്തില്‍ ആരോപണം നേരിടുന്ന എസ്ഡിപിഐയിലെ പ്രവര്‍ത്തകരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ച് സിപിഎം. കീഴൂര്‍ റോഡിലെ എസ്ഡിപിഐയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും സജീവ പ്രവര്‍ത്തകരായ അലി, നാസര്‍, ഫൈസല്‍, ഷാഫി എന്നിവര്‍ സിപിഎമ്മില്‍ ചേര്‍ന്നതായി സുഹൈല്‍ ബിന്‍ സുബൈര്‍ എന്ന സിപിഎം പ്രവര്‍ത്തകനാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഇവര്‍ക്ക് സ്വീകരണം നല്കി അംഗത്വം നല്കുന്ന പരിപാടിയുടെ ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്. ഇവരെ സ്വാഗതം ചെയ്ത് നിരവധി സിപിഎമ്മുകാര്‍ കമന്റും ചെയ്തിട്ടുണ്ട്.
https://www.facebook.com/suhailsubair.suhail/posts/1869054159899632
സിപിഎമ്മിലും വര്‍ഗ്ഗ ബഹുജന സംഘടനകൡലും എസ്ഡിപിഐക്കാര് നുഴഞ്ഞുകയറുന്നതായി നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്ന അഭിമന്യുവിന്റെ കൊലപാതകത്തിന് ശേഷമാണ് ഈ ആക്ഷേപം ശക്തമായത്. ഇത് ശരിവെച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന് തന്നെ രംഗത്തുവരികയും ചെയ്തു. 2018 ജൂലൈ 19ന് കോടിയേരി മനോരമ പത്രത്തിന് നല്കിയ അഭിമുഖത്തില്‍ ഇത് തുറന്നുസമ്മതിക്കുന്നുണ്ട്. മറ്റു പാര്‍ട്ടികളെ തങ്ങളുടെ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കാനുള്ള എസ്ഡിപിഐ തീരുമാനത്തിന്റെ ഭാഗമായി സിപിഎമ്മിലും അവര്‍ നുഴഞ്ഞുകയറിയെന്നായിരുന്നു പരാമര്‍ശം. ആ അഭിമുഖത്തിലെ ചോദ്യവും ഉത്തരവും ഇങ്ങനെ.
?അഭിമന്യുവധം പോപ്പുലര്‍ ഫ്രണ്ടിനെതിരെ ശക്തമായ ക്യാംപെയ്നു നിമിത്തം പോലെയായി. ഇത്തരമൊരു നിലപാട് സിപിഎം സ്വീകരിക്കാന്‍ വൈകിപ്പോയെന്ന വിമര്‍ശനമുണ്ടല്ലോ.
എസ്ഡിപിഐക്കെതിരെ എല്‍ഡിഎഫ് എടുത്തുവന്ന ശക്തമായ നിലപാടിനു തെളിവാണ് വിഎസ് സര്‍ക്കാരിന്റെ കാലത്ത് കൈവെട്ടുകേസില്‍ സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍. എന്നാല്‍, പിന്നീട് യുഡിഎഫ് സര്‍ക്കാരിന്റെ തണലില്‍ പല രൂപത്തില്‍ അവര്‍ വളരുകയും പ്രവര്‍ത്തനം വ്യാപിപ്പിക്കുകയും ചെയ്തു. കൈവെട്ടു കേസിനെതിരെ എല്‍ഡിഎഫ് സര്‍ക്കാരെടുത്ത നിലപാടിനോടുള്ള അമര്‍ഷം പ്രകടിപ്പിക്കാനായി നിയമസഭാ തിരഞ്ഞെടുപ്പില്‍ അവര്‍ യുഡിഎഫിനെയാണു സഹായിച്ചത്. അതിനു പ്രത്യുപകാരമായി പല കേസുകളും ഒഴിവാക്കിക്കൊടുത്തു. ആ അഞ്ചുവര്‍ഷം അവസരമായി ഉപയോഗിച്ച് അവര്‍ വളരുകയും എല്ലാ പാര്‍ട്ടികള്‍ക്കിടയിലേക്കും നുഴഞ്ഞുകയറാന്‍ ആരംഭിക്കുകയും ചെയ്തു.
? സിപിഎമ്മിലും നുഴഞ്ഞുകയറിയെന്ന ആക്ഷേപമാണ് ഇപ്പോഴുള്ളത്.
അതു ഞങ്ങളുടെ ശ്രദ്ധയില്‍പെട്ടത് വാട്സാപ് വഴി ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ സമയത്താണ്. കഠ്വ സംഭവത്തെത്തുടര്ന്നായിരുന്നല്ലോ അത്. കൊല്ലപ്പെട്ടതു മുസ്ലിം പെണ്‍കുട്ടിയും ആരോപണവിധേയര്‍ ആര്‍എസ്എസുമായി ബന്ധമുള്ളവരുമായിരുന്നെങ്കിലും, ഇവിടെ വര്‍ഗീയവികാരം ഇളക്കിവിടുന്ന പ്രചാരവേല സംഘടിപ്പിച്ചത് ആര്‍എസ്എസുകാരായ ആറുപേരടങ്ങുന്ന വോയ്സ് ഓഫ് യൂത്ത് എന്ന ഗ്രൂപ്പായിരുന്നു. കലാപമുണ്ടാക്കാനുളള ആര്‍എസ്എസിന്റെ നീക്കമായിരുന്നു അത്. എസ്ഡിപിഐ ഈ സന്ദേശങ്ങള്‍ വാട്സാപ്പിലൂടെ പ്രചരിപ്പിച്ചപ്പോള്‍ എല്ലാ പാര്‍ട്ടികളിലും പെട്ടവര്‍ അത് ഏറ്റെടുത്തു. അങ്ങനെ അറസ്റ്റിലായ അഞ്ഞൂറോളം പേരില്‍ കൂടുതലും എസ്ഡിപിഐക്കാരാണ്. കോണ്‍ഗ്രസുകാരും ലീഗുകാരുമെല്ലാം അതിലുണ്ട്; ഒപ്പം സിപിഎമ്മിന്റെ അനുഭാവികളും. ഇവരുടെ പാര്‍ട്ടിബന്ധം പരിശോധിച്ച പൊലീസ് റിപ്പോര്‍ട്ടില്‍ നിന്നാണ് ഇക്കാര്യം മനസ്സിലായത്. തുടര്‍ന്ന് ഞങ്ങളതു ഗൗരവമായി പരിശോധിച്ചു. മനസ്സിലായത്, അതില്‍ ചിലര്‍ നേരത്തേ എസ്ഡിപിഐ ബന്ധമുള്ളവരാണെന്നാണ്. പിന്നീട് സിപിഎമ്മുമായി സഹകരിച്ച ഇവരാണ് ആ വാട്സാപ് പ്രചാരവേല ഏറ്റെടുത്തത്. മറ്റു പാര്‍ട്ടികളെ തങ്ങളുടെ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കാനുള്ള എസ്ഡിപിഐ തീരുമാനത്തിന്റെ ഭാഗമായാണ് ഇതു സംഭവിച്ചത്. പൊലീസിന്റെ ശക്തമായ ഇടപെടലാണു വാട്സാപ് ഹര്‍ത്താല്‍ വഴിയുള്ള വര്‍ഗീയ കലാപനീക്കം പൊളിച്ചത്.
? ഇതില്‍ പാര്‍ട്ടി അംഗങ്ങളും പെട്ടുപോയിട്ടുണ്ടോ.
പാര്‍ട്ടി അംഗങ്ങള്‍ ഉണ്ടായിട്ടില്ല. അനുഭാവികളുണ്ടായിട്ടുണ്ട്. ഇതില്‍പെട്ടവരെ തുടര്‍ന്നുള്ള എല്ലാ പ്രവര്‍ത്തനങ്ങളില്‍നിന്നും സിപിഎം മാറ്റിനിര്‍ത്തി. മൂന്നു നാല് ജില്ലകളിലാണ് ഇതു സംഭവിച്ചത്.
? ഇതേ നുഴഞ്ഞുകയറ്റ ആക്ഷേപം അഭിമന്യുവധവുമായി ബന്ധപ്പെട്ടുമുണ്ടായിട്ടുണ്ട്.
ഇതു സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പ്രത്യേകം പരിശോധിക്കുകയാണ്. ഇതില്‍പെട്ട ചിലര്‍ ഇടക്കാലത്ത് എസ്എഫ്ഐയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചു എന്നാണല്ലോ ആക്ഷേപം. ഇതില്‍ എത്രമാത്രം വസ്തുതയുണ്ടെന്ന് അന്വേഷിക്കാന്‍ ജില്ലാ കമ്മിറ്റികള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
? സിപിഎമ്മിലേക്ക് ഇങ്ങനെയുള്ളവര്‍ കടന്നുകയറുന്നത് അത്ര എളുപ്പമല്ലല്ലോ. പല പരിശോധനകള്‍ കഴിഞ്ഞല്ലേ, പാര്‍ട്ടി അംഗത്വം.
പാര്‍ട്ടിയിലേക്ക് അങ്ങനെ ആരെയും വെറുതെ എടുക്കാന്‍ കഴിയില്ലല്ലോ. എന്നാല്‍, എസ്എഫ്ഐയും ഡിവൈഎഫ്ഐയും പോലുള്ള സംഘടനകള്‍, ആഗ്രഹിക്കുന്ന എല്ലാവര്ക്കും അംഗത്വം കൊടുക്കുന്നവയാണ്. ആ സാധ്യതയാണ് ഉപയോഗിക്കപ്പെടുന്നത്. ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്താന്‍ ഈ സംഘടനകളിലെ പാര്‍ട്ടി അംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ നിലപാട് ഇതുവരെ പാര്‍ട്ടി തിരുത്തിയിട്ടില്ല. ജാഗ്രത പുലര്‍ത്താന്‍ പാര്‍ട്ടി അംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സംസ്ഥാന സെക്രട്ടറി പറയുമ്പോഴാണ് പരസ്യമായി എസ്ഡിപിഐ പ്രവര്‍ത്തകരെ സ്വീകരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുസ്ലിം വോട്ടു ലഭിക്കാനുള്ള വെള്ളം ചേര്‍ക്കലാണെന്നാണ് ആക്ഷേപമുയരുന്നത്. നുഴഞ്ഞുകയറി ബുദ്ധിമുട്ടേണ്ട, ഇനി നേരിട്ട് കയറാമല്ലോ എന്നാണ് സോഷ്യല്‍ മീഡിയയിലെ പരിഹാസം.
Discussion about this post