തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിനായി യുഎഇ സര്‍ക്കാര്‍ 700 കോടി രൂപ നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യാജപ്രചാരണം നടത്തിയത് സ്വപ്നയുടെ തിരക്കഥ അനുസരിച്ച്. യുഎഇ രാജകുടുംബവുമായി അടുത്ത ബന്ധമുള്ളതായി സ്വപ്ന മറ്റുള്ളവരെ വിശ്വസിപ്പിച്ചിരുന്നു. യുഎഇ എംബസ്സിയില്‍ സ്വപ്ന ജോലി ചെയ്തിരുന്നതും ഉന്നത ബന്ധങ്ങളും കണക്കിലെടുത്ത് ഇതില്‍ ആര്‍ക്കും അവിശ്വസനീയത തോന്നിയതുമില്ല. സര്‍ക്കാരില്‍ കൂടുതല്‍ സ്വാധീനം ഉറപ്പിക്കുന്നതിനായാണ് ഇത്തരമൊരു തിരക്കഥ സ്വപ്ന തയ്യാറാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ വഴിയാണ് ഇക്കാര്യം സ്വപ്ന സര്ക്കാരിലെത്തിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസ് അടക്കി ഭരിച്ചിരുന്ന ശിവശങ്കറിന് പിണറായിയെ ഇത് വിശ്വസിപ്പിക്കാനും സാധിച്ചു. യുഎഇ പണം നല്കിയാലും ഇന്ത്യയുടെ നയത്തിന് വിരുദ്ധമാണെന്നതിനാല്‍ കേരളത്തിന് സ്വീകരിക്കാനാകില്ലെന്ന് എംബസ്സിയില്‍ ജോലി ചെയ്തിരുന്ന സ്വപ്നക്ക് അറിയുമായിരുന്നു.
2018 ആഗസ്തില്‍ മുഖ്യമന്ത്രി തന്നെയാണ് പത്രസമ്മേളനത്തില്‍ യുഎഇ സഹായം വാഗ്ദാനം നല്‍കിയതായി പ്രഖ്യാപിച്ചത്. പ്രളയ ദുരന്തത്തില്‍പ്പെട്ട കേരളത്തെ സഹായിക്കാന്‍ യു.എ.ഇ സര്‍ക്കാര്‍ 700 കോടി രൂപ നല്‍കുമെന്നും അവര്‍ ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഎഇ ഭരണാധികാരികളോടുള്ള കേരളത്തിന്റെ കൃതജ്ഞത അറിയിക്കുന്നു. പല കുടുംബങ്ങളുടെയും രണ്ടാം വീടാണ് ഗള്‍ഫ്. അവിടെയുള്ള മലയാളികളും ആ നിലയില്‍ തന്നെയാണ് കാണുന്നത്. ഏതാനും ജോലിക്കാര്‍ മാത്രമല്ല അവര്‍. ഗള്‍ഫിലുള്ള ജനസംഖ്യയും വീടുകളുമെടുത്താല്‍ പല വീടുകളുമായി പോലും ഒരു മലയാളി ബന്ധമുണ്ടാകും. മലയാളി ടച്ച് എല്ലാ കാര്യത്തിലുമുണ്ടാകും. ഈ ദുരിതത്തില്‍ നമ്മളെ പോലെ തന്നെ വികാരം ഉള്‍ക്കൊള്ളുന്നവരാണ് ഗള്‍ഫിലുള്ള ആളുകള്‍.
യുഎഇ സര്‍ക്കാര്‍ വിഷമത്തിലും സങ്കടത്തിലും സഹായിക്കാന്‍ തയ്യാറായിട്ടുണ്ട്. അബുദാബി കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാന്‍ഡര്‍ ഓഫ് യുഎഇ ആംമ്ഡ് ഫോഴ്സസുമായ ശൈഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന് സഹായിക്കാനുള്ള തീരുമാനം പ്രധാനമന്ത്രിയുടെ അടുത്ത് സംസാരിച്ചിട്ടുണ്ട്. സഹായമായി അവര്‍ നിശ്ചയിട്ടുള്ളത് 100 മില്യണ്‍ ഡോളറാണ്. ഇന്ത്യന്‍ രൂപയില്‍ 700 കോടി രൂപയുടെ സഹായമാണ് അവര്‍ നല്‍കുക. പെരുന്നാള്‍ ആശംസ അറിയിക്കാന്‍ യുഎഇ കിരീടവകാശി ശൈഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാനെ കേരളീയനായ യൂസഫലി കണ്ട് സംസാരിച്ചപ്പോഴാണ് അദ്ദേഹത്തോടാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. പ്രധാനമന്ത്രിയോട് ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും അറിയിച്ചു. പിണറായി അന്ന് പറഞ്ഞു. എന്നാല്‍ പ്രധാനമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയപ്പോള്‍ യൂസഫലി മൗനം പാലിച്ചു. ഇങ്ങനെയൊരു കൂടിക്കാഴ്ച നടന്നതായോ പണം വാഗ്ദാനം ചെയ്തതായോ അദ്ദേഹം പറഞ്ഞില്ല. യുഎഇ എബസ്സിയും ഇക്കാര്യം നിഷേധിച്ചിരുന്നു.
ദുരന്തങ്ങള്‍ നേരിടാന്‍ വിദേശരാജ്യങ്ങളുടെയും വിദേശ ഏജന്‍സികളുടെയും സഹായം സ്വീകരിക്കേണ്ടതില്ലെന്നാണ് ഇന്ത്യ വര്‍ഷങ്ങളായി പിന്തുടരുന്ന നയം. വായ്പയായി ധനസഹായം സ്വീകരിക്കാം. ദുരന്തങ്ങളുണ്ടാകുമ്പോള്‍ രക്ഷപ്രവര്‍ത്തനങ്ങളും പുനരധിവാസവും ഒറ്റയ്ക്കു നടപ്പാക്കാനുള്ള ശേഷിയുണ്ടെന്നതാണ് ഇന്ത്യ സമീപകാലത്ത് സ്വീകരിച്ചിട്ടുള്ള നിലപാട്. 2004ന് ശേഷം വിദേശ രാജ്യങ്ങളില്‍ നിന്നോ, വിദേശ ഏജന്‍സികളില്‍ നിന്നോ സമ്പത്തികമായോ അല്ലാതെയോ ഉള്ള സഹായങ്ങള്‍ സ്വീകരിച്ചിട്ടില്ല. 2004ല്‍ ബിഹാര്‍ പ്രളയസമയത്ത് അമേരിക്കയില്‍ നിന്നും ബ്രിട്ടനില്‍ നിന്നും സ്വീകരിച്ച സാമ്പത്തിക സഹായമാണ് ഒടുവിലത്തേത്. സുനാമിയുണ്ടായപ്പോള്‍ വിദേശസഹായം വേണ്ടെന്നാണ് പ്രധാനമന്ത്രിയായിരുന്ന മന്മോഹന് സിങ് സ്വീകരിച്ച നിലപാട്. ഉത്തരാഖണ്ഡ് പ്രളയമുണ്ടായപ്പോള്‍ ജപ്പാനും അമേരിക്കയും സഹായം നല്കാന് തയാറായെങ്കിലും ഇന്ത്യ നിരാകരിച്ചു.
വളര്‍ന്നുവരുന്ന സാമ്പത്തികശക്തിയെന്ന നിലയില്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കാതെ സ്വന്തം നിലയ്ക്ക് ദുരന്തങ്ങള്‍ നേരിടുകയെന്നതാണ് ഇന്ത്യയുടെ നയം. എന്നാല്‍ അമേരിക്ക, ചൈന, ജപ്പാന്, പാക്കിസ്ഥാന്, ശ്രീലങ്ക തുടങ്ങി പല രാജ്യങ്ങളെയും ഇന്ത്യ സഹായിച്ചിട്ടുണ്ട്. കേരളത്തിന് യുഎഇയും ജപ്പാനും അടക്കം വിദേശരാജ്യങ്ങളും യുഎന്‍ ഉള്‍പ്പെട വിദേശ ഏജന്‍സികളും സഹായം നല്‍കാമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും സ്വീകരിക്കുന്നതിന് നേരത്തെയുള്ള ഈ നയം തടസമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇല്ലാത്ത വാഗ്ദാനത്തിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് ലഭിക്കേണ്ട സഹായം മുടക്കിയെന്നാരോപിച്ച് സിപിഎമ്മും കോണ്‍ഗ്രസ്സും വ്യാപക പ്രചാരണം നടത്തി.
കേരളത്തിനും യുഎഇയ്ക്കുമിടയില്‍ സര്‍ക്കാര്‍ തലത്തിലും സ്വകാര്യസംരംഭങ്ങളിലും ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചെന്ന് സ്വപ്നാ സുരേഷ് കസ്റ്റംസിന് മൊഴി നല്‍കിയിട്ടുണ്ട്. കോണ്‍സുലേറ്റ് വഴിയും അല്ലാതെയും നടന്ന മിക്ക ഇടപാടുകളിലും സ്വപ്നയുടെ സ്വാധീനം വ്യക്തമാണ്. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും എത്തിയ സഹായനിധിയില്നിന്നു പോലും ഒരു വിഹിതം അവരിലേക്ക് എത്തിയിരുന്നു എന്നാണ് കസ്റ്റംസ് കരുതുന്നത്. ദുബായിലും മറ്റും മലയാളികള്‍ ഉള്‍പ്പെട്ട കേസുകള്‍ ഒതുക്കിത്തീര്‍ക്കാനും ഇവര്‍ തന്റെ സ്വാധീനം ഉപയോഗിച്ചിരുന്നു. ഇവരില്‍ പലരും ജൂലായ് അഞ്ചിന് സ്വപ്നയെ വിളിച്ച് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇവരില്‍നിന്ന് കസ്റ്റംസ് മൊഴിയെടുത്തേക്കും.
Discussion about this post