കണ്ണൂര്‍: രാമായണത്തിന്റെ പ്രസക്തി വര്‍ദ്ധിച്ചുവെന്നും ചുട്ടെരിക്കാന്‍ ആഹ്വാനം ചെയ്തവര്‍ പോലും രാമായണ പ്രഭാഷണം നടത്തുകയാണെന്നും ആര്‍എസ്എസ് നേതാവ് വത്സന് തില്ലങ്കേരി. രാമായണം ചുട്ടെരിക്കേണ്ട കൃതിയാണെന്ന് പറഞ്ഞവരുണ്ട്. ജഡയുടെ പനയോലക്കെട്ടൊക്കെ തീയില്‍ ചുട്ടെരിക്കണം എന്ന് പാടിയ കവികളൊക്കെയുണ്ട്. രാമായണത്തെ ഭര്‍ത്സിച്ച് ആക്ഷേപിച്ച പുരോഗമനക്കാരും സാഹിത്യകാരന്മാരും സാംസ്കാരിക നായകന്മാരും എല്ലാം മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നു. ഇന്ന് അങ്ങനെയുള്ളവര്‍ പോലും രാമായണത്തിന്റെ കാലിക പ്രസക്തിയെക്കുറിച്ച് പ്രഭാഷണം നടത്തുന്നിടത്തേക്ക് അതിന്റെ പ്രസക്തി വര്‍ദ്ധിച്ചു. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന, ഒരു മാസം നീണ്ടുനിന്ന രാമായണ കലോത്സവത്തിന്റെ സമാപനത്തില്‍ തില്ലങ്കേരി പറഞ്ഞു.
രാമായണ മാസാചരണം ആര്‍എസ്എസ് അജണ്ടയാണെന്നാരോപിച്ച് ഇടത് സംഘടനകള്‍ നേരത്തെ പ്രചാരണം നടത്തിയിരുന്നു. രാമായണം കത്തിക്കണമെന്ന ആഹ്വാനം പുകസ ഉള്‍പ്പെടെയുള്ളവര്‍ നല്കി. എംഎല്‍എയും സിപിഎം നേതാവുമായ എം.സ്വരാജ് ഏതാനും ദിവസം മുന്‍പ് തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ഉപദേശക സമിതിയുടെ രാമായണ മാസാചരണത്തില്‍ പ്രഭാഷണം നടത്തിയിരുന്നു. ഇത് പരോക്ഷമായി സൂചിപ്പിച്ചാണ് തില്ലങ്കേരിയുടെ ഒളിയമ്പ്.
കോവിഡ് കാലത്തും കേരളത്തിലും മലയാളികള്‍ ഉള്ളിടത്തും രാമായണ പാരായണവും പരിപാടികളും നടക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കര്‍ക്കടകമാസം രാമായണ മാസമായി ഇന്ന് ഭക്തിയോടെ മലയാളികള്‍ ആചരിച്ചുവരുന്നുണ്ട്. 1982ല്‍ എറണാകുളത്ത് നടന്ന വിശാല ഹിന്ദു സമ്മേളനത്തിലാണ് കര്‍ക്കിടക മാസം രാമായണമാസമായി ആചരിക്കാന്‍ ആഹ്വാനമുണ്ടായതും പിന്നീട് നടപ്പിലാക്കപ്പെട്ടതും. ഇതിന് പിന്നിലുള്ള പ്രേരണ പരമേശ്വര്‍ജിയായിരുന്നു. ബന്ധങ്ങളുടെ പവിത്രത രാമായണം തുറന്നുകാണിക്കുന്നു. കുടുംബ ബന്ധങ്ങള്‍ ദൃഢമായാല്‍ ആ രാജ്യം ശക്തമാകുമെന്ന് രാമായണം പഠിപ്പിക്കുന്നു. നമ്മുടെ മൂല്യബോധത്തിന്റെ ഉജ്ജ്വല പ്രതീകമാണ് രാമായണവും രാമനും. തില്ലങ്കേരി വിശദീകരിച്ചു.
ഓണ്‍ലൈനായി നടന്ന പരിപാടി കാഞ്ഞങ്ങാട് രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. നടന് വിനീത് ശ്രീനിവാസന് ആശംസ അറിയിച്ചു. പരിപാടിക്ക് എല്ലാ പിന്തുണയും നല്‍കുന്നതായും പുരസ്കാരങ്ങള്‍ ലഭിച്ചവരെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. രാഹുല്‍, ആദിദേവ് എന്നിവര്‍ക്ക് ലവ-കുശ പുരസ്കാരവും സമര്‍പ്പിച്ചു.
Discussion about this post