തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന പ്രളയ സഹായ തട്ടിപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനുമായി ബന്ധം. പ്രളയത്തിന്റെ മറവില്‍ ഗല്‍ഫില്‍നിന്ന് 150 കോടിയോളം രുപ നിയമവിരുദ്ധ വഴിയിലൂടെ കേരളത്തിലെത്തിച്ചതില്‍ അഞ്ച് കോടി രൂപ വീണാ വിജയന് ലഭിച്ചു. പ്രളയ സമയത്ത് യുഎഇ സര്‍ക്കാറിന്റെ അനുമതി ഇല്ലാതെ ഗള്‍ഫില്‍ പിരിച്ച പണം വിവിധ സംഘടനകള്‍ക്ക് വീതിച്ചു നല്‍കുകയായിരുന്നു. ഇതില്‍ 40 കോടിയോളം രൂപ കോഴിക്കോട്ടെ ഒരു മുസ്ലിം സംഘടനക്ക് മാത്രം ലഭിച്ചു. ഇത് ജലീലുമായി അടുത്ത ബന്ധമുള്ള സംഘടനയാണ്. ഈ സംഘടനക്ക് കീഴിലുള്ള സ്ക്കൂളിന്റെ ഐടി കണ്‍സല്‍ട്ടന്‍സി കരാര്‍ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്സാലോജിക്കിന് നല്കി. 5 കോടി രൂപയാണ് കരാര്‍ തുക. പണം നല്‍കുന്നതിനായി സ്കൂളിനെയും കമ്പനിയെയും തമ്മില്‍ ബന്ധിപ്പിച്ചതാണെന്നാണ് വിവരം.
വീണയുടെ കമ്പനി ഇത്തരത്തില്‍ പണക്കൈമാറ്റം നിയമവിധേയമാക്കുന്നതിന് സൃഷ്ടിക്കപ്പെട്ടതാണെന്ന ആരോപണം നിലവിലുണ്ട്. കമ്പനിക്ക് സംസ്ഥാന സര്‍ക്കാര്‍ വഴിവിട്ട് നിരവധി സഹായങ്ങള്‍ നല്‍കിയിരുന്നു. മുഖ്യമന്ത്രിക്ക് കീഴിലുള്ള ഐടി വകുപ്പ് സെക്രട്ടറി ശിവശങ്കരന്റെ സഹായത്തോടെ വീണയുടെ കമ്പനിക്ക് പ്രോജക്ടുകള്‍ നല്‍കുന്നതായി നേരത്തെ ആരോപണമുണ്ട്. ഈ വിവരങ്ങള്‍ അറിയുന്ന ജലീല്‍ സര്‍ക്കാരിനെയും പാര്‍ട്ടിയെയും ഭീഷണിപ്പെടുത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. വിവരങ്ങള്‍ പുറത്തുവരുമെന്ന ഭയമാണ് ജലീലിനെ സംരക്ഷിക്കുന്നതിലേക്ക് സര്‍ക്കാരിനെയും പാര്‍ട്ടിയെയും എത്തിച്ചത്. നേരത്തെ ആരോപണമുയര്‍ന്നപ്പോള്‍ മന്ത്രിമാരായിരുന്ന ജയരാജനെയും ശശീന്ദ്രനെയും തോമസ് ചാണ്ടിയെയും പിണറായി മാറ്റിയിരുന്നു. ഇതിനേക്കാള്‍ പരിഗണന എന്തുകൊണ്ടാണ് ജലീലിന് നല്‍കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം. മുഖ്യമന്ത്രിയുടെ മകളുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്നും വീണാ വിജയന് സ്വപ്നയുമായി നിരവധി വട്ടം ചര്‍ച്ച നടത്തിയെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന് ചൂണ്ടിക്കാട്ടി.
എക്സാലോജിക് സൊലൂഷന് പ്രൈവറ്റ് ലിമിറ്റഡും വിവാദ സ്ഥാപനമായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് കമ്പനിയും തമ്മിലുള്ള ബന്ധം നേരത്തെ പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിയുടെ മകളുടേത് ഏകാംഗ ഡയറക്ടര്‍ കമ്പനിയാണ്. രാജ്യത്ത് ലക്ഷക്കണക്കിന് ഏകാംഗ ഡയറക്ടര്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അവയിലൊന്നും തന്നെ ബഹുരാഷ്ര കമ്പനികളുടെ ഡയറക്ടര്‍മാര്‍ കണ്‍സള്‍ട്ടന്റുമാരായി പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍ മുഖ്യമന്ത്രിയുടെ മകളുടെ ഏകാംഗ ഡയറക്ടര്‍ കമ്പനിയുടെ കണ്‍സള്‍ട്ടന്റ് ബഹുരാഷ്ട കമ്പനിയായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് കമ്പനി ഡയറക്ടര്‍ ജെയ്ക് ബാലകുമാറാണ്.
കമ്പനിയുടെ വരവുചിലവ് സംബന്ധിച്ച് കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയത്തില്‍ നിന്നും ലഭിച്ച കണക്കുപ്രകാരം ജെയ്ക് ബാലകുമാറിന് ശമ്പളം കൊടുക്കുന്നതായി ഓഡിറ്റ് രേഖയില്‍ കാണാനില്ല. എന്നാല്‍ ജെയ്ക് ബാലകുമാറിന്റെ കമ്പനിക്ക് മുഖ്യമന്ത്രി ധാരാളം കണ്‍സള്‍ട്ടന്‍സി വാരിക്കോരി കൊടുക്കുകയാണ്. 2016 മുതല്‍ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ കണ്‍സള്‍ട്ടന്റായ ജെയ്ക് ബാലകുമാര്‍ ഡയറക്ടറായ പിഡബ്ല്യൂസിയ്ക്ക് വ്യവസായ ഇടനാഴി 14000 കോടി രൂപ, കെ ഫോണ്‍ 2000 കോടി, ഇ ബസ് 6000 കോടി, ഇ മോബിലിറ്റി (തുക കണക്കാക്കിയിട്ടില്ല) അടക്കം ഏകദേശം 25000 കോടി രൂപയുടെ ചിലവ് വരുന്ന പദ്ധതികളുടെ കണ്‍സള്‍ട്ടന്‍സിയാണ് നല്‍കിയത്. മകളുടെ കമ്പനിയുടെ കണ്‍സള്‍ട്ടന്‍സി ഫീസ് ഈ ഇനത്തിലാണ് കണക്കാക്കുന്നതെന്നാണ് ആരോപണം.
Discussion about this post