കൊച്ചി: ബിഎംഎസ് എന്നത് സിഐടിയു പോലെയും എഐടിയുസി പോലെയും ഒക്കെ ബഹുമാനിക്കപ്പെടേണ്ട സംഘടനയാണെന്ന് 24 ന്യൂസ് അവതാരക സുജയ്യ പാർവ്വതി.അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് ബിഎംഎസ് തൃപ്പൂണിത്തുറ സീതാറാം കലാമന്ദിറിൽ സംഘടിപ്പിച്ച വനിതാ സമ്മേളനത്തിൻറെ ഉദ്ഘാടകയായിരുന്നു സുജയ്യ. ഇതിൻറെ പേരിൽ സമൂഹമാദ്ധ്യമങ്ങളിൽ നടക്കുന്ന ചർച്ചകൾക്കാണ് സുജയ്യയുടെ മറുപടി.
ബിഎംഎസിന്റെ പരിപാടിയിൽ പങ്കെടുത്തത് കൊണ്ട് സംഘിയാക്കുകയാണെങ്കിൽ അതങ്ങ് ആയിക്കോയെന്നും സുജയ്യ തുറന്നു പറയുന്നു. കേരളത്തിൽ ഇടതുപക്ഷം നടത്തുന്ന പരിപാടികളിൽ പങ്കെടുക്കുന്നതിന് പ്രശ്നമില്ല, പിന്നെ എന്തുകൊണ്ടാണ് രാജ്യം ഭരിക്കുന്ന പാർട്ടിയുടെ പരിപാടിയിൽ പങ്കെടുത്താൻ കോലാഹലങ്ങളുണ്ടാകുന്നതെന്നും സുജയ്യ പാർവ്വതി ചോദിക്കുന്നു.
സ്ത്രീസുരക്ഷയിൽ കേരളത്തിന്റെ യഥാർത്ഥചിത്രം പൊതുസമൂഹം ചർച്ച ചെയ്യേണ്ടതുണ്ട്. സംസ്ഥാനത്ത് ഒരു ദിവസം 47 സ്ത്രീകൾ അക്രമത്തിന് ഇരകളാകുന്നു. അത് ഞാനോ നിങ്ങളോ ഒക്കെ ആകുന്ന കാലം അധികം ദൂരെയല്ല. സ്ത്രീകൾക്കെതിരെ ഏറ്റവും കൂടുതൽ അതിക്രമക്കേസുകൾ (17183 കേസുകൾ) റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ വർഷമാണ്. കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ കേരളത്തിൽ ഉണ്ടായത് 1,03,354 കേസുകളാണ്.
ഓരോ സംഭവം ഉണ്ടാകുമ്പോഴും തീപാറുന്ന ചർച്ചകൾ നടക്കും. പാർട്ടികളിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്കെതിരെ പോലും അക്രമങ്ങൾ നടക്കുന്നു. അത്തരം പരാതികൾ പാർട്ടി കോടതികൾ ആണ് അന്വേഷിക്കുന്നത്. പിന്നെ എവിടെയാണ് സ്ത്രീ സുരക്ഷിതമാകുക. പാർട്ടി കോടതിയാണോ സ്ത്രീയുടെ സുരക്ഷയെക്കുറിച്ച് മറുപടി പറയേണ്ടതെന്ന് നമ്മൾ സ്വയം ചോദിച്ചു നോക്കണം. ഈ നാട്ടിലെ നിയമസംവിധാനം പിന്നെ എന്തിനാണെന്നും സുജയ്യപാർവ്വതി ചോദിക്കുന്നു.
ബിഎംഎസ് പരിപാടിയിൽ സുജയ്യപാർവ്വതി പങ്കെടുക്കുന്നുവെന്ന നോട്ടീസ് പുറത്തുവന്നപ്പോൾ മുതൽ സമൂഹമാദ്ധ്യമങ്ങളിൽ വിഷയം വലിയ ചർച്ചയായിരുന്നു. എന്നാൽ തനിക്കെതിരെ വന്ന എല്ലാ ട്രോളുകൾക്കും ആരോപണങ്ങൾക്കും ശക്തമായ മറുപടിയാണ് ഉദ്ഘാടക പ്രസംഗത്തിലൂടെ സുജയ്യ നൽകിയത്.
Discussion about this post