തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിന്റെ രാജിക്കായി പ്രതിപക്ഷ പ്രക്ഷോഭം കത്തിപ്പടരുകയാണ്. സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് ചോദ്യം ചെയ്ത വാര്‍ത്തകളാണ് പ്രക്ഷോഭങ്ങളെ ശക്തമാക്കിയത്. ആരാണ് കെ.ടി. ജലീല്‍?. മുസ്ലിം ഭീകരവാദ സംഘടനയായ സിമിയില്‍നിന്നും മുസ്ലിം ലീഗിലൂടെ സിപിഎമ്മിലെത്തി മന്ത്രിയായ മതതീവ്രവാദിയെന്നാണ് ഒറ്റ വാചകത്തില്‍ ഇതിന് ഉത്തരം. ചരിത്രകാരന്, കോളേജ് അദ്ധ്യാപകന്, രാഷ്ട്രീയ പ്രവര്ത്തകന്, എഴുത്തുകാരന്, ഗ്രന്ഥകര്‍ത്താവ് എന്നീ പൊയ്മുഖങ്ങള്‍ യഥാര്‍ത്ഥ മുഖം മറച്ചുവെക്കാന്‍ അദ്ദേഹം എടുത്തണിയാറുണ്ട്.
ജലീലിന്റെ പൂര്‍വ്വാശ്രമം ജമാഅത്തെ ഇസ്ലാമിയും അതിന്റെ വിദ്യാര്‍ത്ഥി-യുവജന വിഭാഗമായി 1977 ഏപ്രില്‍ 25-നു പിറവികൊണ്ട ‘സിമി’യുമാണ്. ഇതേ സിമിയാണ് പില്ക്കാലത്ത് മെറ്റമോര്‍ഫോസിസ് വഴി ‘പോപ്പുലര്‍ ഫ്രന്റ് ഓഫ് ഇന്ത്യ’യായി ഭാവപ്പകര്‍ച്ച നേടിയത്. ‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’ എന്ന ചുമരെഴുത്ത് സിമി നാടാകെ നടത്തിക്കൊണ്ടിരുന്നപ്പോള്‍ ആ സംഘടനയുടെ സജീവ പ്രവര്‍ത്തകനായിരുന്നു ജലീല്‍. അദ്ദേഹം പഠിച്ചതാകട്ടെ മതേതര ജനാധിപത്യം വേണ്ട, ഇസ്ലാമിക സമഗ്രാധിപത്യം മതി എന്നുദ്ഘോഷിച്ച ജമാഅത്തെ ഇസ്ലാമിക്കാരുടെ അറബി കോളേജിലാണ്.
മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ 1967 മെയ് 30നായിരുന്നു ജനനം. പിതാവ് കെ. ടി കുഞ്ഞിമുഹമ്മദ്. മാതാവ് പാറയില്‍ നഫീസ. ഫാത്തിമയാണ് ഭാര്യ. മക്കള്‍: മുഹമ്മദ് ഫാറൂഖ്, അസ്മാ ബീവി, സുമയ്യ ബീഗം. പിഎസ്എംഒ കോളേജില്‍ ഡിഗ്രിക്ക് പഠിച്ച 1988, 89 കാലത്ത് സിമിയുടെ പ്രവര്‍ത്തകനായിരുന്നു. 1988ല്‍ കോളജ് യൂനിയന്‍ ചെയര്മാന് സിമി സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചു. 124 വോട്ടിന് തോറ്റു. പിറ്റേ വര്‍ഷം, 1989-ല്‍, യുയുസി സ്ഥാനത്തേക്ക് മല്‍സരിക്കുന്നതുമായി ബന്ധപ്പെട്ട് സിമി നേതൃത്വവുമായി ഇടഞ്ഞു. തുടര്‍ന്ന് യൂനിയന്‍ ചെയര്മാന് സ്ഥാനത്തേക്ക് മല്‍സരിച്ചുവെങ്കിലും എട്ടു വോട്ടിനു തോറ്റു. പിന്നാലെ, ജലീല്‍ സിമിയില്‍നിന്നും പുറത്തായി. തുടര്‍ന്ന് മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എംഎസ്എഫില്‍ (മുസ്ലിം സ്റ്റുഡന്റ്സ് ഫെഡറേഷന്) ചേര്‍ന്നു.
പിജിക്ക് പഠിക്കുന്ന കാലത്ത് എംഎസ്എഫ് മലപ്പുറം ജില്ലാ കലാവേദി കണ്‍വീനറായിരുന്നു. ഇന്നത്തെ കൊണ്ടോട്ടി എംഎല് എ ടി വി ഇബ്രാഹിമും ഇന്നത്തെ മണ്ണാര്‍ക്കാട് എംഎല്‍എ എന്‍ ഷംസുദ്ദീനുമായിരുന്നു അന്ന് എംഎസ്എഫ് ജില്ലാ പ്രസിഡന്റും സെക്രട്ടറിയും. തുടര്‍ന്ന് കുറ്റിപ്പുറത്തുനിന്നും ജില്ലാ കൗണ്‍സിലിലേക്ക് മല്‍സരിച്ചു. ജനപ്രതിനിധി എന്ന നിലയിലെ കന്നിയങ്കത്തില്‍ ജലീല്‍ വിജയിച്ചു. ജില്ലാ കൗണ്‍സില്‍ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായി. ഇന്നത്തെ മഞ്ചേരി എംഎല്‍എ അഡ്വ. എം.ഉമ്മര്‍ ആയിരുന്നു അന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. പിന്നീട് ജലീല്‍ കുറ്റിപ്പുറം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റായി. അവിടെനിന്നാണ് ജലീലിന്റെ രാഷ്ട്രീയ വളര്‍ച്ച. മുന്‍ ഡെപ്യൂട്ടി സ്പീക്കറും മുസ്ലിം ലീഗ് നേതാവുമായിരുന്ന കൊരമ്പയില്‍ അഹമ്മദ് ഹാജിയായിരുന്നു അന്ന് ജലീലിന്റെ ഗോഡ്ഫാദര്. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി ജലീല്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടു.
അടുത്ത തവണ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ജലീല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശം നല്കി. എന്നാല്‍, ലീഗ് നേതൃത്വം ഇടപെട്ട് മല്‍സരം ഒഴിവാക്കി. യൂത്ത്ലീഗ് അഖിലേന്ത്യാ കണ്‍വീനര്‍ എന്നൊരു തസ്തിക ഉണ്ടാക്കി ജലീലിനെ ദേശീയ തലത്തിലേക്ക് മാറ്റാനായിരുന്നു പദ്ധതി. കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കങ്ങളും ഇതിനു കാരണമായതായി പറയുന്നു. യൂത്ത്ലീഗ് അഖിലേന്ത്യാ കണ്‍വീനര്‍ പദവി സ്വീകരിക്കാതെ ജലീല്‍ പിന്നീട് രാജിവെക്കുകയും ഇടതുപക്ഷവുമായി അടുക്കുകയുമായിരുന്നു. തുടര്‍ന്ന് ജലീല്‍ ഇടതുപക്ഷത്തേക്ക് മാറി. കുറ്റിപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ എല്‍ ഡി എഫ് പിന്തുണയോടെ മല്‍സരിച്ചു. അന്നത്തെ സവിശേഷ രാഷ്ട്രീയ സാഹചര്യത്തില്‍ ജലീല്‍ 8781 വോട്ടിനു അട്ടിമറി വിജയം നേടി. 2011 ലും 16 -ലും തവനൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്നാണ് പിണറായി വിജയന് മന്ത്രിസഭയില്‍ അംഗമായത്.
തദ്ദേശ സ്വയംഭരണ വകുപ്പാണ് ജലീലിന് ആദ്യം നല്‍കിയത്. ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിന്നും മാറ്റി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല നല്കി. അവിടെയും വിവാദങ്ങള്‍ പിന്നാലെ കൂടി. എംജി സര്‍വ്വകലാശാലയിലെ ബിടെക് വിദ്യാര്‍ഥികളുടെ മാര്‍ക്കുദാന ആരോപണം വിവാദമായി. അതിനിടെയാണ്, സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷുമായി ഫോണില്‍ സംസാരിച്ചു എന്ന വിവാദം ഉയരുന്നത്. യു എ ഇ കോണ്‍സുലേറ്റിന്റെ റമദാന് സഹായ വിതരണവുമായി ബന്ധപ്പെട്ടാണ് വിളിച്ചതെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. അതിനിടെ, കോണ്‍സുലേറ്റ് നല്കിയ ഖുര്‍ആന്‍ സര്‍ക്കാര്‍ വാഹനത്തില്‍ വിതരണത്തിന് കൊണ്ടുപോയതായി തെളിഞ്ഞു. അതോടെ അതായി വിവാദം. അതിനിടെയാണ്, എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് ജലീലിനെ ചോദ്യം ചെയ്തത്. സിമിയും മുസ്ലിം ലീഗും ജലീല്‍ ഉപേക്ഷിച്ചത് മാനസാന്തരം വന്നിട്ടോ അവരുടെ പ്രത്യയശാസ്ത്രം ഇഷ്ടപ്പെടാതിരുന്നിട്ടോ അല്ല. അവസരങ്ങള്‍ ലഭിക്കാതിരുന്നതിലെ അതൃപ്തി മാത്രമാണ് ഇതിന് കാരണമായത്. സിപിഎമ്മില്‍ മതേതരവാദിയായി ഇപ്പോഴത്തെ വേഷം അദ്ദേഹം അഭിനയിക്കുന്നു എന്ന് മാത്രം.
Discussion about this post