കണ്ണൂര്‍: ക്രൈസ്തവ വിരുദ്ധ സിനിമകള്‍ക്കെതിരെ കടുത്ത നിലപാടുമായി കത്തോലിക്കാ സഭ. ഇത്തരം സിനിമകള്‍ക്ക് പിന്നില്‍ തീവ്രവാദ പ്രവര്‍ത്തനത്തിലൂടെ സമാഹരിച്ചെത്തുന്ന പണം വനിയോഗിക്കപ്പെട്ടതായി സംശയിക്കുന്നതായും വിശദമായ അന്വേഷണം വേണമെന്നും തലശ്ശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. അടുത്തിടെ ഇറങ്ങിയ ഇരുപതോളം സിനിമകളുടേത് ക്രൈസ്തവ വിരുദ്ധ പ്രമേയങ്ങളാണ്. കുമ്പസാരമെന്ന കൂദാശയെ അവഹേളിക്കുന്നതില്‍ മത്സരിക്കുകയായിരുന്നു സിനിമകള്‍. സന്യസ്തരെ, വിശുദ്ധ കുര്‍ബാനയെ, വൈദികരുടെ ബ്രഹ്മചര്യ ജീവിതത്തെ എല്ലാം അധിക്ഷേപിച്ചു. സാമൂഹിക സന്തുലിതാവസ്ഥ തകര്‍ക്കുന്നതിന് ഈ സിനിമകള്‍ വഹിച്ച പങ്ക് വലുതാണ്.
കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനം മറ്റൊരു തലത്തിലേക്ക് മാറിയത് ജോസഫ് മാഷുടെ കൈവെട്ടിയ സംഭവത്തോടു കൂടിയാണ്. കേരളം അതുവരെ ഒരു ഭീകര പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറിയിരുന്നില്ല. സ്വര്‍ണക്കടത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ കൈവെട്ട് കേസിലെ പ്രതികളായിരുന്നവരുമുണ്ടെന്ന് എന്‍ഐഎ തന്നെ പറയുന്നു. കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളും സ്വര്‍ണക്കടത്തും തമ്മില്‍ ബന്ധമുണ്ട്. ക്രൈസ്തവ വിരുദ്ധ തീവ്രവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ സ്വര്‍ണക്കടത്തില്‍ മുഖ്യ കണ്ണികളാണെന്നതും തെളിവുകളാണ്. സ്വര്‍ണക്കടത്തിലൂടെ കൈവരിച്ച പണത്തിന്റെ വലിയൊരു ഭാഗം മുതല്‍ മുടക്കിയിരിക്കുന്നത് സിനിമാ മേഖലയിലാണ്. ഈ സാഹചര്യത്തില്‍ ക്രിസ്ത്യന്‍ വിരുദ്ധ സിനിമകള്‍ക്ക് പണമെത്തിയത് സംബന്ധിച്ച് അന്വേഷണം നടത്തണം.
കേരളത്തില്‍ ലൗ ജിഹാദ് മറച്ചുപിടിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ട്. കോഴിക്കോട് പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്കി പീഡിപ്പിച്ച് മതംമാറാന്‍ നിര്‍ബന്ധിച്ച സംഭവത്തില്‍ പോലീസ് രണ്ട് മാസം ഒരു നടപടിയും എടുത്തിരുന്നില്ല. ജനവികാരമുയര്ന്നപ്പോഴാണ് നടപടിയുണ്ടായത്. സഭ കൃത്യമായ കണക്കുകള്‍ ശേഖരിച്ചാണ് സംസാരിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ മാത്രം അറുപത് ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ഇരകളായി. ഹിന്ദു ഭവനങ്ങളിലും സംഭവിക്കുന്ന യാഥാര്‍ത്ഥ്യമാണിത്. ഹിന്ദുക്കളും ക്രിസ്ത്യാനികളും ഇതിനെതിരെ സംസാരിക്കുമ്പോള്‍ ഇസ്ലാം വിരുദ്ധമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. ഇത് തീവ്രവാദ സംഘടനകളുടെ താത്പര്യമാണ്. ഇപ്രകാരം ചെയ്യുന്നവര്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വളംവച്ചു കൊടുക്കുകയാണ്. അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post