കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം പുരോഗമിക്കുമ്പോള്‍ വോട്ടിംഗ് യന്ത്രത്തില്‍ വ്യാപകമായി ക്രമക്കേട് നടന്നതായി ആരോപണമുന്നയിച്ചു തൃണമൂൽ കോൺഗ്രസ്. ടിഎംസിക്ക് ചെയ്ത വോട്ട് വിവിപാറ്റ് മെഷീനില്‍ ബിജെപിയ്ക്ക് ചെയ്തതായി കാണിച്ചുവെന്നും പരാതിയില്‍ പറയുന്നു. നിരവധി തൃണമൂൽ പ്രവർത്തകരാണ് ഇതേ ആരോപണമുന്നയിച്ച് രംഗത്തെത്തിയിട്ടുള്ളത്.
ബംഗാളിലെ പൂര്‍ബ മെദിനിപ്പൂരിലെ മജ് ല മേഖലയിലുള്ള ബൂത്തിലാണ് ഈ സംഭവം നടന്നിട്ടുള്ളത്. എന്നാൽ പരാജയ ഭീതി പൂണ്ട മമത കള്ളക്കഥകൾ അഴിച്ചു വിടുന്നതായാണ് വിലയിരുത്തൽ. അതേസമയം വോട്ടിംഗ് മെഷീനെക്കുറിച്ച് പരാതി ലഭിച്ചതിനാൽ ഇവിടെ വോട്ടെടുപ്പ് നിര്‍ത്തിവെച്ചിട്ടുണ്ട്. 98, 99 നമ്പര്‍ പോളിങ് ബൂത്തുകളിലാണ് ഇതോടെ വോട്ടെടുപ്പ് തടസ്സപ്പെട്ടിട്ടുള്ളത്.
ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ മത്സരിക്കുന്ന സുവേന്ദു അധികാരിയുടെ മണ്ഡലമാണ് അട്ടിമറി നടന്നെന്നു തൃണമൂൽ ആരോപിക്കുന്ന മെദിനിപ്പൂര്‍ മണ്ഡലം. ഇതോടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുമായി കൂടിക്കാഴ്ചയും നടന്നിരുന്നു. ഇത് മമത പരാജയപ്പെടുമെന്ന് ഭീതിയിൽ നിന്നുണ്ടായതാണെന്നാണ് സുവേന്ദു പക്ഷത്തിന്റെ ആരോപണം. ചില ആശങ്കകള്‍ പങ്കുവെച്ചുവെന്നാണ് ചീഫ് ഇലക്ടറല്‍ ഓഫീസറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തൃണമൂല്‍ നേതാവ് സുദീപ് ബന്ധോപാധ്യായ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്.
ഇതിനിടെ ബൂത്ത് ഏജന്റുമാരെ നിയമിക്കുന്ന രീതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും കമ്മീഷനെ സമീപിച്ചിട്ടുണ്ട്. 294 നിയമസഭാ സീറ്റുകളില്‍ 30 എണ്ണത്തിലേക്കാണ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. പുരുലിയ, ബാങ്കുര, ജാര്‍ഗ്രാം, പൂര്‍ബ മെദിനിപ്പൂര്‍, പശ്ചിമ മെദിനിപ്പൂര്‍ ജില്ലകളിലാണ് ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. 73 ലക്ഷം വോട്ടര്‍മാരാണ് പോളിങ് ബൂത്തിലെത്തുന്നത്. മുപ്പത് മണ്ഡലങ്ങളില്‍ 191 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.
Discussion about this post