ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വാക്സിനേഷന് വേഗത്തിലാക്കാന്‍ റഷ്യയിൽ നിന്ന് വാക്സിന് എത്തി. റഷ്യന്‍ നിര്‍മ്മിത കോവിഡ് വാക്സിനായ സ്ഫുട്നികാണ് ഇന്ത്യയില്‍ എത്തിയത്. മോസ്കോയില്‍ നിന്ന് 150,000 ഡോസ് വാക്സിനുകളാണ് ഹൈദരാബാദില്‍ എത്തിയത്. ഇന്ത്യയിലെ ഡിസ്ട്രിബ്യൂട്ടര്‍മാരായ ഡോ. റെഡ്ഡീസ് ലബോറട്ടറിക്കാണ് സ്ഫുട്നിക് കൈമാറുക. വാക്സിനേഷന് മുമ്പായി സെന്‍ട്രല്‍ ഡ്രഗ്സ് അഥോറിറ്റിയുടെ അനുമതി ഡോ. റെഡ്ഡീസ് നേടേണ്ടതായിട്ടുണ്ട്. കൊറോണ വൈറസിനെതിരെ 90 ശതമാനം ഫലപ്രദമാണ് സ്ഫുടിനിക് എന്നാണ് പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുള്ളത്.
റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണ്‍ വഴി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സ്ഫുടിനിക് ഇന്ത്യയില്‍ എത്തിക്കാന്‍ തീരുമാനമായത്. മോസ്കോയില്‍ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് വാക്സിന് എത്തിച്ചത്. ആദ്യം എത്തിയ ബാച്ചിന് പിന്നാലെ മൂന്ന് മില്യണ്‍ ഡോസ് വാക്സിനുകള്‍ കൂടി ഈ മാസം റഷ്യ ഇന്ത്യയ്ക്ക് നല്‍കും.ഇന്ത്യയെ മഹാമാരിയില്‍ നിന്ന് മോചിപ്പിക്കാന്‍ സഹായിക്കുമെന്ന് മുതിര്‍ന്ന റഷ്യന്‍ ഉദ്യോഗസ്ഥന് നേരത്തെ വ്യക്തമാക്കിയിരുന്നു.
അധികം താമസിയാതെ സ്ഫുട്നിക് ഇന്ത്യയില്‍ നിര്‍മ്മിക്കാനും പദ്ധതിയുണ്ട്. റഷ്യന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കമ്പനി വികസിപ്പിച്ച വാക്സിന് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ രാജ്യത്തെ അഞ്ച് പ്രമുഖ കമ്പനികളുമായാണ് നിലവില്‍ കരാറുള്ളത്. പ്രതിവര്‍ഷം 85 കോടി ഡോസ് വാക്സിന് വികസിപ്പിക്കാനാണ് പദ്ധതി. കൊവിഷീല്‍ഡിനും കൊവാക്സിനും ശേഷം ഇന്ത്യ അംഗീകാരം നല്കുന്ന മൂന്നാമത്തെ വാക്സിനാണ് സ്പുട്നിക് 5. എന്നാല്‍ യുഎസോ യൂറോപ്യന്‍ രാജ്യങ്ങളോ സ്പുട്നിക് ഇതുവരെ അംഗീകരിച്ചിട്ടില്ല.
ഗാം കോവിഡ് വാക് എന്ന കോഡ് നാമത്തില്‍ അറിയപ്പെടുന്ന സ്പുട്നിക് 5 വാക്സിനിലും ഉപയോഗിച്ചിരിക്കുന്നതുകൊവിഷീല്ഡിനു സമാനമായി അഡിനോവൈറസുകളാണ്. എന്നാല്‍ കൊവിഷീല്‍ഡില്‍ നിന്നു വ്യത്യസ്തമായി രണ്ട് വ്യത്യസ്ത അഡിനോവൈറസുകളണ് ഈ വാക്സിനിലുള്ളത്. ഈ വൈറസുകളില്‍ കൊറോണ വൈറസിന്റെ സ്പൈക്ക് പ്രോട്ടീന്‍ ഇണക്കിച്ചേര്‍ക്കുകയാണുണ്ടായത്. 59 രാജ്യങ്ങളില്‍ ഈ വാക്സിന് ഉപയോഗിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. ഇന്ത്യയും ഈ പട്ടികയിലാണ് ഇപ്പോള്‍ ഇടം പിടിച്ചിരിക്കുന്നത്.
Discussion about this post