പെഷവാർ : അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പാകിസ്താനിലെ ഗോത്ര ജില്ലകളിൽ ഭീകരവാദവും, തട്ടിക്കൊണ്ടു പോകലും പതിവാകുന്നു. സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് ഗോത്രവർഗക്കാർ തെരുവിലിറങ്ങി. ദക്ഷിണ വസീറിസ്ഥാൻ ഗോത്രവർഗ ജില്ലയുടെ ആസ്ഥാനമായ വാനയിലാണ് 5,000-ത്തിലധികം ഗോത്രക്കാർ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. തങ്ങളുടെ പ്രദേശങ്ങളിൽ വർദ്ധിച്ചുവരുന്ന അശാന്തി, ഭീകരത, തട്ടിക്കൊണ്ടുപോകലുകൾ എന്നിവയാണ് ഗോത്രവർഗ്ഗത്തെ പ്രകോപിപ്പിക്കുന്നത്.
അഫ്ഗാനിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിരോധിത സംഘടനയായ തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടി.ടി.പി.) ഗ്രൂപ്പാണ് ബലൂചിസ്ഥാൻ പ്രവിശ്യകളിൽ അക്രമം നടത്തുന്നതെന്നാണ് പാക് അധികൃതർ പറയുന്നത്. പുഷ്തൂൺ ദേശീയവാദിയും പുഷ്തൂൺ തഹഫൂസ് പ്രസ്ഥാനത്തിന്റെ (പിടിഎം) നേതാവുമായ മൻസൂർ പുഷ്തീൻ പ്ലക്കാർഡുകളും ബാനറുകളും ഉയർത്തി പ്രതിഷേധക്കാരെ അഭിസംബോധന ചെയ്തു.
ജില്ലയിൽ ഭീകരാക്രമണം രൂക്ഷമായതിൽ പ്രതിഷേധിച്ച് വാന ബസാറിലെ എല്ലാ കടകളും മാർക്കറ്റുകളും അടച്ചു. വ്യാപാരികളെയും നിക്ഷേപകരെയും ഭീകരർ ഭയപ്പെടുത്തിയെന്നും നിലവിലുള്ള ക്രമസമാധാന സാഹചര്യത്തിൽ തങ്ങളുടെ ബിസിനസ്സ് നടത്താൻ തയ്യാറല്ലെന്നും പുഷ്തീൻ പറഞ്ഞു.
മറിച്ചായാൽ ആദിവാസി യുവാക്കളും തീവ്രവാദികളെപ്പോലെ ആയുധമെടുക്കേണ്ടി വരുമെന്നും പുഷ്തീൻ പറഞ്ഞു. ആദിവാസി മേഖലയിലെ പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് സമരക്കാർ പറഞ്ഞു. പ്രദേശത്ത് സമാധാനം നിലനിർത്തുന്നതിനും ബന്ദികളെ, തട്ടിക്കൊണ്ടുപോയവരുടെ കസ്റ്റഡിയിൽ നിന്ന് മോചിപ്പിക്കുന്നതിനും സർക്കാർ നടപടികൾ കൈക്കൊള്ളണമെന്നും അവർ പറഞ്ഞു.
2009 ൽ സൈനിക ആസ്ഥാനത്ത് നടന്ന ആക്രമണം ഉൾപ്പെടെ പാകിസ്ഥാനിലുടനീളം നടന്ന നിരവധി മാരകമായ ആക്രമണങ്ങൾക്ക് പിന്നിൽ ടിടിപിയെയാണ് സർക്കാർ കുറ്റപ്പെടുത്തുന്നത്. എന്നാൽ ഇന്ത്യയിൽ അക്രമങ്ങൾ നടത്താൻ പാകിസ്താൻ അഭയം നൽകി വളർത്തിയ തീവ്രവാദ സംഘടനകളും ജനങ്ങൾക്കെതിരെ തിരിയുന്നുണ്ടെന്ന വിവരം സർക്കാർ മറച്ച് വയ്ക്കുകയാണ്.
Discussion about this post