ഇസ്ലാമാബാദ്: ഇന്ത്യയുമായി ഉണ്ടായ മൂന്ന് യുദ്ധങ്ങള്‍ തങ്ങള്‍ക്ക് നല്‍കിയത് ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമെന്ന് പാകിസ്താന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. അൽ അറബിയ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഷഹബാസ് ഷെരീഫ് ഇക്കാര്യം പറഞ്ഞത്. തൊഴിലില്ലായ്മയും പണപ്പെരുപ്പവും കൊണ്ട് പാകിസ്ഥാൻ പൊറുതിമുട്ടുന്ന സമയത്താണ് ഷഹബാസിന്റെ പ്രസ്താവന. ഭക്ഷ്യവസ്തുക്കളുടെയും ഡീസൽ-പെട്രോൾ വിലയും കുതിച്ചുയരുകയാണ്. പാക് മാധ്യമങ്ങൾ പ്രധാനമന്ത്രി മോദിയെ പരസ്യമായി പുകഴ്ത്തുകയും ഇന്ത്യ എല്ലാവിധത്തിലും ശക്തമാണെന്ന് പറയുകയും ചെയ്യുന്നു. ‘ഞങ്ങള്‍ പാഠം പഠിച്ചു. യഥാര്‍ഥ പ്രശ്നങ്ങള്‍ പരിഹരിച്ച് സമാധാനപരമായി മുന്നോട്ട് പോകാനാണ് നിലവില്‍ ആഗ്രഹിക്കുന്നത്’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയും പാകിസ്താനും അയല്‍ രാജ്യങ്ങളാണ്. ഇരുരാജ്യങ്ങളുംഒരുമിച്ച് നില്‍ക്കണം. സമാധാനപരമായി പുരോഗതിയിലേക്ക് മുന്നേറണോ, അതോ തര്‍ക്കിച്ച് സമയവും സമ്പത്തും നഷ്ടപ്പടുത്തണമോ എന്ന് തീരുമാനിക്കണം. ഇരു രാജ്യങ്ങളും അണ്വായുധ ശക്തികളാണ്. ഒരു യുദ്ധമുണ്ടായാല്‍ എന്താണ് സംഭവിച്ചതെന്ന് പറയാന്‍ ആരാണ് ജീവനോടെയുണ്ടാകുകയെന്നും ഷഹബാസ് ഷെരീഫ് ചോദിച്ചു.
ഇന്ത്യ സംഭാഷണത്തിന് തയ്യാറാണെന്ന സന്ദേശം ലോകത്തിന് നൽകണം . കശ്മീരിൽ മനുഷ്യാവകാശങ്ങൾ തുടർച്ചയായി ലംഘിക്കപ്പെടുന്നു. ആർട്ടിക്കിൾ 370 പ്രകാരം കശ്മീരികളുടെ അവകാശങ്ങൾ ഇന്ത്യ എടുത്തുകളഞ്ഞു. 2019 ഓഗസ്റ്റിൽ സ്വയംഭരണാവകാശം റദ്ദാക്കി. ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുന്നു, എന്ത് വില കൊടുത്തും ഇതെല്ലാം അവസാനിപ്പിക്കണം, അങ്ങനെ ഇന്ത്യ ചർച്ചയ്ക്ക് തയ്യാറാണെന്ന സന്ദേശം ലോകത്തിന് ലഭിക്കും.
“ഞങ്ങൾക്ക് ദാരിദ്ര്യം അവസാനിപ്പിക്കണം. ഞങ്ങൾക്ക് അഭിവൃദ്ധിയും പുരോഗതിയും വേണം. ഞങ്ങളുടെ ആളുകളെ പഠിപ്പിക്കാനും അവർക്ക് ആരോഗ്യ സൗകര്യങ്ങളും തൊഴിലും നൽകാനും ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങൾക്ക് ബോംബുകൾക്കും വെടിക്കോപ്പുകൾക്കുമായി ഞങ്ങളുടെ വിഭവങ്ങൾ പാഴാക്കാൻ കഴിയില്ല. ഈ സന്ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും ഷഹബാസ് ഷെരീഫ് പറഞ്ഞു.
Discussion about this post