കെയുഡബ്ല്യുജെ അംഗമല്ലാത്ത വിനു വി ജോണിനു മുന്നിൽ മുട്ടു മടക്കേണ്ടി വന്നത് യൂണിയനിലെ സി ഐ ടി യു ലോബിക്ക് കനത്ത ക്ഷീണമായി. ഏറെക്കാലമായി കെയുഡബ്ല്യുജെയുടെ നിതാന്ത വിമർശകനാണ് വിനു.വി.ജോൺ. പ്രസ് ക്ലബുകളുടെ രണ്ടര കോടി രൂപയുടെ സർക്കാർ ഫണ്ട് വെട്ടിപ്പൊക്കെ ഏഷ്യാനെറ്റ് ന്യൂസ് അവറിൽ വിനു എടുത്തിട്ടലക്കിയിരുന്നു.
വിനു വി ജോണും മാധ്യമ പ്രവർത്തകൻ റോയി മാത്യുവും ഒരുമിക്കുന്ന ചാനൽ ചർച്ചകളിൽ ജുഗൽബന്ദി പോലെ കെ യുഡബ്ല്യുജെ അഴിമതിക്കഥകൾ പാട്ടായി. തട്ടിപ്പു വീരന്മാരായ മോൻസൻ മാവുങ്കലും പ്രവീൺ റാണയും പ്രസ് ക്ലബ് കുടുംബമേളകളിൽ വിശിഷ്ടാതിഥികളും സ്പോൺസർമാരുമായതിൻ്റെ നാറ്റക്കഥകൾ ന്യൂസ് അവറിൽ നിറഞ്ഞു. മുട്ടിൽ മരംമുറി കേസിലെ മാധ്യമ ഇടപെടലുകളും വിനുവും റോയി മാത്യുവും തുറന്നു കാട്ടി.
സി ഐ ടി യു ഹർത്താൽ അക്രമത്തെ പിച്ചും നുള്ളുമായി നിസാരവൽക്കരിച്ച ഇളമരം കരിം എം പി ക്കെതിരെ വിനു രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചതാണ് സി പി എമ്മിനെ പ്രകോപിപ്പിച്ചത്. ഏഷ്യാനെറ്റിലേക്ക് മാർച്ചു നടത്തിയും വിനുവിൻ്റെ കാറിൻ്റെ ടയർ കാറ്റഴിച്ചു വിട്ടും വീട്ടിൽ കയറി പോസ്റ്റർ ഒട്ടിച്ചും സിഐടിയു ഗുണ്ടായിസം കാട്ടി. കൻ്റോൺമെൻ്റ് പൊലീസ് സ്റ്റേഷനിൽ കരിം പരാതിയും നൽകി. വിനുവിനെതിരായ അതിക്രമങ്ങളോടു പ്രതികരിക്കണമെന്ന് കെ യുഡബ്ല്യുജെയിൽ ആവശ്യമുയർന്നിരുന്നു.
എന്നാൽ ദേശാഭിമാനിക്കാരനായ അന്നത്തെ ജനറൽ സെക്രട്ടറി സുഭാഷ് വഴങ്ങിയില്ല. യൂണിയൻ്റെ പ്രസ്താവനയ്ക്കു പകരം വന്നത് അന്നത്തെ പ്രസിഡൻറ് കെ പി .റജിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് മാത്രം. ഏകദേശം ഒരു വർഷം മുൻപ് ഇളമരം കരിം നൽകിയ പരാതി കുത്തിപ്പൊക്കി വിനുവിനെ വിരട്ടാൻ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം.മനോജ് ഇടപെട്ടതായാണ് സൂചന. ലൈഫ് മിഷൻ കേസും മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായുള്ള വഴിയടക്കലും വിനു ന്യൂസ് അവറിൽ പൊളിച്ചടുക്കിയതിൻ്റെ പ്രതികാരം.
പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ വിനുവിനു നോട്ടീസ് ലഭിച്ചത് മൂന്നു ദിവസമായി സമൂഹ മാധ്യമങ്ങളിൽ ചർച്ചയായപ്പോഴും കെയുഡബ്ല്യുജെ നേതൃത്വം പൊട്ടൻ കളി തുടർന്നു. യൂണിയൻ സംസ്ഥാന സമിതിയിലെ ഏഷ്യാനെറ്റ് പ്രതിനിധി എസ്.സതീഷിൻ്റെ കടുത്ത നിലപാടാണ് സംസ്ഥാന ജനറൽ സെക്രട്ടറി കിരൺ ബാബുവിനെ വെട്ടിലാക്കിയത്. വിനു വിഷയത്തിൽ യൂണിയൻ ഇടപെടണമെന്നു സതീഷ് സംസ്ഥാന സമിതി വാട്സാപ് ഗ്രൂപ്പിൽ നിരന്തരം ആവശ്യപ്പെട്ടെങ്കിലും പ്രസിഡൻറ് വിനിതയും കിരൺ ബാബുവും പ്രതികരിച്ചില്ല. യൂണിയൻ നേതൃത്വം ചിലരുടെ കയ്യിൽ പാവകളിക്കുന്നതിനാൽ സംസ്ഥാന സമിതിയിൽ തുടരാൻ നാണക്കേടുണ്ടെന്നു സതീഷ് തുറന്നടിച്ചു. സതീഷും ഏഷ്യാനെറ്റിലെ 200 അംഗങ്ങളും യൂണിയനിൽ നിന്നു രാജി വയ്ക്കുമെന്നു ഭീഷണി മുഴക്കിയതോടെ സമിതിയിലെ ദേശാഭിമാനിയും കൈരളിയും ഒഴിച്ചുള്ള അംഗങ്ങൾ അനുരജ്ഞനത്തിനിറങ്ങി.
വിനുവിനെ പിന്തുണച്ചും ഭാരവാഹികളെ വിമർശിച്ചും മനോരമയിൽ നിന്നുള്ള സംസ്ഥാന സമിതി അംഗം സിബി ജോൺ തൂവൽ പോസ്റ്റ് ഇട്ടത് വഴിത്തിരിവായി. മൗനം പൂണ്ടിരുന്ന യൂണിയൻ സംസ്ഥാന സമിതി അംഗങ്ങൾ ഓരോരുത്തരായി വാ തുറന്നു. ഭൂരിപക്ഷം വിനുവിന് അനുകൂലമാണെന്നു മനസിലാക്കിയ കിരണും വിനീതയും നിരുപാധികം കീഴടങ്ങി. വിനുവിനെ ചോദ്യം ചെയ്തതിൽ പ്രതിഷേധിച്ചുള്ള യൂണിയൻ പ്രസ്താവന മിനിട്ടുകൾക്കകം തയാർ. പക്ഷേ ദേശാഭിമാനി – കൈരളി അംഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ വിനുവിനെ താറടിച്ചുള്ള പരാമർശങ്ങൾ തുടരുന്നുണ്ട്.
Discussion about this post