തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് സ്വര്‍ണത്തട്ടിപ്പിന്റെ മുഖ്യ ആസൂത്രകയായ സ്വപ്‌ന സുരേഷിന് ഐടി വകുപ്പ് ജോലി നല്‍കിയ സംഭവത്തില്‍ ഉരുണ്ടുകളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഞാനറിഞ്ഞല്ല ആ നിയമനം. കൂടുതല്‍ അറിയില്ല- പത്രസമ്മേളനത്തില്‍ ഇത്രയും പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞു. മുഖ്യമന്ത്രിക്ക് കീഴിലാണ് ഐടി വകുപ്പ്. സ്വന്തം വകുപ്പില്‍ നടന്ന നിയമനം വിവാദമായിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇത് സംബന്ധിച്ച് അറിയില്ലെന്ന വാദം അവിശ്വസനീയമാണ്. പ്രതികള്‍ക്ക് സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്ന് വ്യക്തം. മുഖ്യമന്ത്രി സ്വപ്‌നക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. സ്വപ്നയെ ഇതുവരെ പിടികൂടാനായിട്ടില്ല.
സ്വര്‍ണക്കടത്തു കേസിലെ ആരോപണങ്ങളെ അസംബന്ധമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് പിണറായി ചെയ്തത്. പ്രതിക്കുവേണ്ടി മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് വിളിച്ചുവെന്ന ആരോപണം അസംബന്ധം. ഒരു കേസിലേയും തെറ്റുകാരെ സംരക്ഷിക്കുന്ന ലാവണമല്ല മുഖ്യമന്ത്രിയുടെ ഓഫിസ്. ഈ ഓഫിസിലെ ജനങ്ങള്‍ക്ക് അറിയാം. അതിനെ കളങ്കപ്പെടുത്താന്‍ സുരേന്ദ്രന്റെ നാക്ക് പോര മുഖ്യമന്ത്രി പറഞ്ഞു. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചു. കസ്റ്റംസാണ് അന്വേഷിക്കുന്നത്; ജാഗ്രതയോടെ അന്വേഷണം മുന്നോട്ടുപോകുന്നു. സ്ഥാനസര്‍ക്കാര്‍ അന്വേഷണത്തിന് മുഴുവന്‍ പിന്തുണയും നല്‍കും. ഈ ഘട്ടത്തില്‍ അവരെ അഭിനന്ദിക്കുന്നു. തെറ്റ് ചെയ്യുന്നവര്‍ക്ക് മറ്റ് ദുരാരോപണങ്ങള്‍ ഉന്നയിച്ച് പരിരക്ഷ നല്‍കുന്ന സമീപനം പാടില്ല അദ്ദേഹം പറഞ്ഞു.
നിയമനം വിവാദമായതോടെ സ്വപ്നയെ ഐടി വകുപ്പ് പിരിച്ചുവിട്ടു. കെഎസ്‌ഐടിഎല്ലിനു കീഴില്‍ സ്‌പേസ് പാര്‍ക്കിന്റെ മാര്‍ക്കറ്റിംഗ് ലൈസന്‍ ഓഫീസര്‍ ആയിരുന്നു സ്വപ്‌ന. താല്‍ക്കാലിക നിയമനം ആയിരുന്നു ഇവരുടേത് എന്നും ഐടി വകുപ്പ് അറിയിച്ചു. യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാര്‍ഗോ ഉപയോഗിച്ച് 15 കോടി രൂപയുടെ സ്വര്‍ണം കടത്തിയ കേസിലാണ് സ്വപ്‌നയ്‌ക്കെതിരെ അന്വേഷണം നടക്കുന്നത്. കഴിഞ്ഞ മാസം 30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കാര്‍ഗോയിലാണ് സ്വര്‍ണം കണ്ടെത്തിയത്. സ്വപ്‌ന നേരത്തെ യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥയായിരുന്നു. തട്ടിപ്പ് വിവരം പുറത്തുവന്നതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ സ്വപ്‌നയ്ക്കായി തെരച്ചില്‍ തുടരുകയാണ്.
അറസ്റ്റിലായ യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത്തും സ്വപ്‌നയും തിരുവനന്തപുരത്തെ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. ഇവിടെ ജോലി ചെയ്യുമ്പോള്‍ തന്നെ ഇരുവരും ഡിപ്‌ളോമിക് ചാനല്‍ വഴി സ്വര്‍ണം കടത്തിയിരുന്നുവെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. പിന്നീട് ചില പ്രശ്‌നങ്ങളുടെ പേരില്‍ ഇരുവരെയും കോണ്‍സുലേറ്റില്‍ നിന്ന് മാറ്റി. എന്നാല്‍ പിന്നീടും ഇവര്‍ കള്ളക്കടത്ത് തുടര്‍ന്നു. വിമാനത്താവളത്തില്‍ ബാഗ് എത്തിയാല്‍ ക്ലിയറിംഗ് ഏജന്റിന് മുന്നില്‍ വ്യാജ ഐഡി കാര്‍ഡ് കാണിച്ച് ഏറ്റുവാങ്ങുകയാണ് പതിവ്. തടിപ്പിനെ കുറിച്ച് ഏജന്റിന് അറിവുണ്ടായിരുന്നില്ല .നയതന്ത്ര ബാഗാണ് എന്നതിനുള്ള അറ്റഷെ ഒപ്പിട്ട കത്തും സരിത് ഹാജരാക്കുമായിരുന്നു. ഈ സാഹചര്യത്തില്‍ കോണ്‍സുലേറ്റിലെ ചിലര്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടാകമെന്ന് കസ്റ്റംസ് സംശയിക്കുന്നു.
Discussion about this post