ന്യൂഡല്‍ഹി: കേരളത്തില്‍ ഇടതുസര്‍ക്കാരിനെ രാഷ്ട്രീയക്കുരുക്കിലാക്കിയ സ്വര്‍ണക്കടത്ത് കേസില്‍ പിടിമുറുക്കി കേന്ദ്രസര്‍ക്കാര്‍. കേന്ദ്രത്തിനുകീഴിലുള്ള കസ്റ്റംസിനുപുറമേ വിവിധ അന്വേഷണ ഏജന്‍സികള്‍ അന്വേഷണം തുടങ്ങി. സി.ബി.ഐ. അന്വേഷണത്തിനും സാധ്യതയേറി. സി.ബി.ഐ. ഉദ്യോഗസ്ഥര്‍ ബുധനാഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തി പ്രാഥമികവിവരങ്ങള്‍ ശേഖരിച്ചു. സി.ബി.ഐ. ആസ്ഥാനത്തേക്ക് അയക്കുന്ന പ്രാഥമിക അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും കേസെടുക്കണമോയെന്ന് തീരുമാനിക്കുന്നത്.
സ്വര്‍ണക്കടത്തില്‍ ഉന്നതോദ്യോഗസ്ഥര്‍ക്കും പങ്കുണ്ടോയെന്നാകും സി.ബി.ഐ. അന്വേഷിക്കുക. പ്രതികള്െക്കതിരേ കസ്റ്റംസ് നിയമമനുസരിച്ചുള്ള നിയമനടപടി മാത്രമേ നിലവില്‍ കസ്റ്റംസിനെടുക്കാന് കഴിയൂ. ക്രിമിനല്‍ അന്വേഷണം നടത്താന്‍ അധികാരമില്ല. അതിനാല്‍ സ്വര്‍ണക്കടത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ വലിയ ശൃംഖല കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരാനാണ് സി.ബി.ഐ. അന്വേഷണത്തിലൂടെ ലക്ഷ്യമിടുന്നത്. ആവശ്യമെങ്കില്‍ എന്‍.ഐ.എ., എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് എന്നിവ ഉള്‍പ്പെടെ കൂടുതല്‍ അന്വേഷണ ഏജന്‍സികള്‍ പങ്കെടുക്കും. എല്ലാവശങ്ങളും പഴുതടച്ച് അന്വേഷിക്കാനാണ് കേന്ദ്രനിര്‍ദേശം. സ്വര്‍ണമടങ്ങിയ ബാഗെത്തിയ വിലാസത്തിന്റെ ഉടമയായ തിരുവനന്തപുരം യു.എ.ഇ. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥനില്‍നിന്ന് വിവരങ്ങള്‍ ആരായാന്‍ അനുമതി വേണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം വിദേശകാര്യമന്ത്രാലയം പരിഗണിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന് പറഞ്ഞു. യു.എ.ഇ. അധികൃതരോട് ഇക്കാര്യം ചര്‍ച്ചചെയ്യും. മന്ത്രി മുരളീധരന് ചൊവ്വാഴ്ച വൈകീട്ട് ധനമന്ത്രി നിര്‍മലാ സീതാരാമനെക്കണ്ട് വിഷയം ചര്‍ച്ചചെയ്തു.
സംസ്ഥാനസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ കേസില്‍ പരമാവധി നേട്ടം കൊയ്യാനാകും ബി.ജെ.പി. നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ ബി.ജെ.പി. നേതാക്കള്‍ അമിത് ഷായ്ക്ക് ഉള്‍പ്പെടെ കത്തയച്ചിരുന്നു. അതിനാല്‍ അന്വേഷണത്തിന്റെ ഗതി സംസ്ഥാന സര്‍ക്കാരിനും നിര്‍ണായകമാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ധനകാര്യമന്തി നിര്‍മലാ സീതാരാമന് എന്നിവര്‍ അന്വേഷണ പുരോഗതി വിലയിരുത്തി. കേന്ദ്ര ആഭ്യന്തരമന്ത്രാലയം, ധനകാര്യമന്ത്രാലയം, വിദേശകാര്യമന്ത്രാലയം എന്നീ മൂന്ന് വകുപ്പുകളുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം. നാല് കേന്ദ്ര ഏജന്‍സികള്‍ പിന്നാലെയുണ്ട്. കസ്റ്റംസ് അന്വേഷണം തുടങ്ങി. സി.ബി.ഐ., എന്‍.ഐ.എ, എന്‍ഫോഴ്സ്മെന്റ് എന്നിവ കാര്യങ്ങള്‍ വിലയിരുത്തുന്നു. സമഗ്രമായ അന്വേഷണം കേന്ദ്രം നടത്തുമെന്നും രക്ഷിക്കാന്‍ ശ്രമിക്കുന്നവരെയടക്കം നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്നും കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരന് പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പുകളും തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും മുന്നില്‍നില്‍ക്കേ സ്വര്‍ണക്കടത്ത് കേസ് രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങുകയാണ് ബി.ജെ.പി. നേതൃത്വം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ കേരളത്തിലും ബംഗാളിലും സി.പി.എമ്മിനെ അടിക്കാനുള്ള വടിയായാണ് ബി.ജെ.പി. സംഭവത്തെ വീക്ഷിക്കുന്നത്. സ്വര്‍ണക്കടത്തില്‍ പ്രതികരണവുമായി ബുധനാഴ്ച ബി.ജെ.പി.യുടെ ദേശീയനേതാക്കള്‍ രംഗത്തുവന്നത് ഇതിന്റെ ഭാഗമായാണ്. കേരള സര്‍ക്കാരിന്റെ ഇടപാടുകള്‍ സുതാര്യമല്ലെന്നാണ് സ്വര്‍ണക്കടത്ത് കേസ് ആവര്‍ത്തിച്ച് തെളിയിക്കുന്നതെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി. മുരളീധര്‍ റാവു ബുധനാഴ്ച പത്രസമ്മേളനത്തില്‍ പറഞ്ഞു. ‘ജനങ്ങള്‍ സത്യം കണ്ടുകഴിഞ്ഞു. മുഖ്യമന്ത്രിക്ക് ഇനിയൊന്നും ഒളിക്കാനാവില്ല. മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുള്ള ഒരാള്‍ക്ക് ഇപ്പോള്‍ നീണ്ട അവധിയില്‍ പോകേണ്ടി വന്നിരിക്കുന്നു. കളങ്കരഹിതമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ തെളിയിക്കണം’ മുരളീധര്‍ റാവു പറഞ്ഞു. ബി.ജെ.പി. ദേശീയ വക്താവ് സാംബിത് പത്രയും സ്വര്‍ണക്കടത്തില്‍ പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെയും കുറ്റാരോപിതയായ സ്വപ്നാ സുരേഷിന്റെയും ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തായിരുന്നു പ്രതികരണം. സ്വര്‍ണം എന്ന് മലയാളത്തില്‍ അടിക്കുറിപ്പും ചേര്‍ത്തിരുന്നു.
Discussion about this post