തിരുവനന്തപുരം: സിപിഎമ്മിനെ ഏറെ പ്രതിരോധത്തിലാക്കിയ കൊലപാതകമാണ് ടി.പി. ചന്ദ്രശേഖരന്റെത്. നേതൃത്വത്തിലേക്ക് വരെ അന്വേഷണം നീങ്ങി. യുഡിഎഫ് ഭരണകാലത്ത് സിപിഎമ്മിന്റെ കൊലയാളി സംഘത്തെയും നേതാക്കളെയും പോലീസ് അഴിക്കുള്ളിലാക്കി. ടി.പി.യെ കുലംകുത്തിയെന്ന് ആവര്‍ത്തിച്ച് കൊലപാതകത്തെ പരോക്ഷമായി പിന്തുണക്കുകയും ചെയ്തു പിണറായി. എന്നാല്‍ പിന്നീട് ഇടത് സര്‍ക്കാര്‍ അധികാരമേറ്റതോടെ അന്നത്തെ മിടുക്കരായ പോലീസ് ഉദ്യോഗസ്ഥര്‍ വേട്ടയാടപ്പെട്ടു.
കേസ് അന്വേഷിച്ച നാല് ഡിവൈഎസ്പിമാരെയും ക്രമസമാധാന ചുമതലകള്‍ നല്‍കിയില്ല. അന്വേഷണത്തിന് നേതൃത്വം നല്കിയ അനൂപ് കുരുവിള ജോണ്‍ കുറ്റപത്രം തയ്യാറാക്കിയതിന് പിന്നാലെ എന്‍ഐഎയിലേക്ക് പോയി. പിണറായി സര്‍ക്കാരിന്റെ കാലത്ത് തിരിച്ചെത്തിയ അദ്ദേഹത്തെ പോലീസ് അക്കാദമിയിലേക്കാണ് അയച്ചത്. ഡിഐജിയായി സ്ഥാനക്കയറ്റം ലഭിച്ചപ്പോഴും ക്രമസമാധാന വിഭാഗത്തില്‍ പരിഗണിക്കാതെ തീവ്രവാദ വിരുദ്ധ സേനയിലാണ് ചുമതല നല്‍കിയത്.
മറ്റൊരു ഉദ്യോഗസ്ഥനായ സന്തോഷിനെ പിണറായി അധികാരത്തിലെത്തിയതോടെ കോഴിക്കോട്ട് നിന്നും തിരുവനന്തപുരത്തേക്ക് മാറ്റി. നിരവധി കേസ് അന്വേഷണങ്ങളില്‍ കോടതിയുടെ പോലും പ്രശംസ പിടിച്ചുപറ്റിയ അദ്ദേഹത്തെ നിയമിച്ച് പ്രധാന്യമില്ലാത്ത സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് കമാണ്ടന്റായും. പിന്നീട് ക്രൈബ്രാഞ്ചിലേക്ക് മാറ്റി. എസ്പി ജോസി ചെറിയാനെ ചെറിയ കേസുകള്‍ ഏല്‍പ്പിച്ചെങ്കിലും സ്വന്തം നാടായ കോഴിക്കോട്ടേക്ക് അടുപ്പിച്ചില്ല. എസ്പി എം.ജെ. സോജനെയും ക്രസമാധാന വിഭാഗത്തില്നിന്നൊഴിവാക്കി.
ടി.പി. വധത്തിലെ ഗൂഢാലോചനയെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്തിയ ഡിജിപി എന്‍.ശങ്കര്‍ റെഡ്ഡിയെ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയിലും പോലീസ് ഹൗസിംഗ് ആന്റ് കണ്സ്ട്രഷന് കോര്‍പ്പറേഷനിലുമായി 4 വര്‍ഷം ഒതുക്കി. ഒരു മാസം മുന്‍പ് സ്ഥാനക്കയറ്റം ലഭിച്ചപ്പോള്‍ നിയമിച്ചത് റോഡ് സുരക്ഷാ കമ്മീഷണറായും. അഭിനന്ദനം ഏറ്റുവാങ്ങിയവര്‍ ശിക്ഷ ഏറ്റുവാങ്ങിയപ്പോള്‍ ആരോപണങ്ങള്‍ നേരിട്ടവര്‍ പ്രധാന സ്ഥാനങ്ങളിലെത്തി.
സിപിഎമ്മിന്റെ കൊടും ക്രിമിനല്‍ കൊടിസുനിയെ മുടക്കോഴിമല അര്‍ധരാത്രി നടന്നു കയറി പിടികൂടിയ ഷൗക്കത്തലി ഉടന്‍ തന്നെ എന്‍ഐഎയിലേക്ക് ഡപ്യൂട്ടേഷന് വാങ്ങി കടന്നു. വീണ്ടും പിണറായിയെയും സിപിഎമ്മിനെയും പ്രതിക്കൂട്ടിലാക്കി സ്വര്‍ണ്ണക്കടത്ത് കേസ് വിവാദമാകുമ്പോള്‍ എന്‍ഐഎ അന്വേഷണ സംഘത്തില്‍ പാര്‍ട്ടിയുടെ കണ്ണിലെ കരടായ ഷൗക്കത്തലിയുമുണ്ട്.
ടിപി കേസിലെ പ്രതികളെ പിടികൂടുകയും പിന്നീട് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ എന്‍ഐഎയിലേക്ക് ഡപ്യൂട്ടേഷനില്‍ പോകുകയും ചെയ്ത ഷൗക്കത്തലിക്ക് അന്വേഷണത്തിന്റെ പ്രധാന ചുമതല നല്കുമ്പോള് തുടര്‍ നടപടികളെ സംബന്ധിച്ച് രാഷ്ട്രീയ കേന്ദ്രങ്ങള്‍ക്കും ആകാംക്ഷയുണ്ട്. ഏതു ജോലി നല്കിയാലും പേടിയില്ലാതെ ആ ദൗത്യം പൂര്‍ത്തിയാക്കുന്ന ഉദ്യോഗസ്ഥനെന്നാണ് സേനയിലുള്ളവര്‍ ഷൗക്കത്തലിയെക്കുറിച്ച് പറയുന്നത്. ആക്ഷനു പറ്റിയ ഓഫിസര്‍.
കലാപമോ അക്രമാസക്തമായ മാര്‍ച്ചോ അവസാനിപ്പിക്കാന്‍ ഉദ്യോഗസ്ഥരുടെ ആദ്യപരിഗണന ഷൗക്കത്തലിയായിരിക്കും. സിപിഎം നേതാവായ പി.മോഹനനെ അറസ്റ്റു ചെയ്യാന്‍ മറ്റ് ഉദ്യോഗസ്ഥര്‍ മടിച്ചപ്പോള്‍ ദൗത്യം ഏറ്റെടുത്തത് ഷൗക്കത്തലിയാണ്. മുടക്കോഴി മലയില്‍ അര്‍ധരാത്രി കയറി കൊടി സുനിയെയും സംഘത്തെയും പിടികൂടിയതു കേരള പൊലീസിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. ‘സൈലന്റ് നൈറ്റ്’ എന്നു പേരിട്ട ആ ഓപ്പറേഷന് ചുക്കാന്‍ പിടിച്ചത് ഷൗക്കത്തലിയാണ്. ആദ്യമായാണ് അത്തരമൊരു ഓപ്പറേഷന് കേരള പൊലീസ് നടത്തുന്നത്.
മുടക്കോഴി മല ഓപ്പറേഷന്
കൊടി സുനിയെയും സംഘത്തെയും തേടിയുള്ള റെയ്ഡ് വിവരം പലതവണ ചോര്‍ന്നതോടെയാണ് എഐജി അനൂപ് കുരുവിള ജോണിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് രാത്രി ഓപ്പറേഷന് നടത്താന്‍ തീരുമാനിച്ചത്. ഉന്നതോദ്യോഗസ്ഥരുടെ വിശ്വസ്തര്‍ മാത്രമായിരുന്നു സംഘത്തില്‍. മലയുടെ വശങ്ങളിലൂടെ പ്രതികള്‍ രക്ഷപ്പെടാതിരിക്കാന്‍ മുഴക്കുന്ന്, തില്ലങ്കേരി, മാലൂര്‍ പഞ്ചായത്തുകളിലൂടെയുള്ള എല്ലാ വഴികളും പൊലീസ് അടച്ചു. പതിവു വാഹന പരിശോധനയ്ക്കെന്നു തോന്നിക്കുന്ന വിധത്തിലായിരുന്നു പൊലീസിന്റെ നില്‍പ്പ്. ഡിവൈഎസ്പി എ.പി.ഷൗക്കത്തലിയുടെ നേതൃത്വത്തില്‍ ഇരുപതിലധികം പേരടങ്ങുന്ന സംഘം വടകരയില്‍നിന്നു ടിപ്പര്‍ ലോറിയില്‍ പുലര്‍ച്ചെ രണ്ടു മണിയോടെ മുഴക്കുന്നില്‍ എത്തി. ചെങ്കല്ല് എടുക്കുന്ന സ്ഥലമായതിനാലാണു ടിപ്പര്‍ തിരഞ്ഞെടുത്തത്.
ചെങ്കല്‍ തൊഴിലാളികളുടെ വേഷത്തിലായിരുന്നു പൊലീസ്. വടകരയില്‍നിന്ന് മാഹി, തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂര്‍, ഉളിയില്‍, തില്ലങ്കേരി വഴി പെരിങ്ങാനത്ത് എത്തിയ ശേഷമാണു സംഘം മലയിലേക്കു കയറിയത്. മാഹിയില്‍നിന്നു മറ്റൊരു ചെറുസംഘം ഉരുവച്ചാല്‍, മാലൂര്‍ വഴി പുരളിമലയുടെ മുകളില്‍നിന്ന് താഴോട്ടിറങ്ങി മലയിലെത്തി. മൂന്നാമത്തെ സംഘം മുഴക്കുന്ന് കടുക്കാപ്പാലം വഴി മുടക്കോഴി മലയിലേക്കു കയറിയെത്തി. മൊബൈല്‍ വെളിച്ചത്തിലായിരുന്നു കാട്ടിലൂടെയുള്ള മലകയറ്റം.
പുലര്‍ച്ചെ രണ്ടു മണിക്കാണു പൊലീസ് സംഘം അടിവാരത്തെത്തുന്നത്. അപ്പോഴേക്കും മഴ തുടങ്ങി. സംഘത്തിനു മഴ ഉപദ്രവവും അനുഗ്രഹവുമായി. മഴ കനത്തതോടെ മല കയറ്റം ദുഷ്കരമായി. മൊബൈല്‍ ഫോണുകള്‍ നനഞ്ഞു കേടായി. പക്ഷേ, മഴയുടെ ശബ്ദത്തില്‍ പൊലീസിന്റെ ചലനശബ്ദങ്ങള്‍ ആരും കേള്‍ക്കാത്തതു ഗുണവുമായി. സ്ഥലത്തെക്കുറിച്ച് അറിയാത്തതിനാല്‍ പൊലീസിനു നാലു കിലോമീറ്ററോളം കൂടുതല്‍ നടക്കേണ്ടി വന്നു. ഒളിസങ്കേതം കണ്ടെത്തുമ്പോള്‍ സമയം പുലര്‍ച്ചെ നാലുമണി.
മുഴക്കുന്ന് പഞ്ചായത്തിലെ മുടക്കോഴി മലയില്‍ റോഡില്‍നിന്നു രണ്ടു കിലോമീറ്റര്‍ ചെങ്കുത്തായ കയറ്റം കയറി ചെല്ലുന്ന ചെരുവിലായിരുന്നു കൊടി സുനിയുടെ കൂടാരം. പ്ലാസ്റ്റിക് ഷീറ്റു കൊണ്ട് കെട്ടിയ ടെന്റില്‍ നിലത്ത് പ്ലാസ്റ്റിക് വിരിച്ച് അതിനു മുകളില്‍ കമ്പിളി വിരിച്ചാണു സുനിയും സംഘവും കഴിഞ്ഞിരുന്നത്. കൂടാരം വളഞ്ഞു പൊലീസ് അകത്തു കടക്കുമ്പോള്‍ കൊടി സുനി, ഷാഫി, കിര്‍മാണി മനോജ് എന്നിവരും മൂന്നു സഹായികളും സുഖനിദ്രയിലായിരുന്നു. പൊലീസാണെന്ന് അറിയിച്ചപ്പോഴേക്കും തോക്കുചൂണ്ടി എതിരിടാനായി ശ്രമം. അരമണിക്കൂര്‍ നീണ്ട ബലപ്രയോഗത്തിലൂടെയാണു സംഘത്തെ പൊലീസ് കീഴടക്കിയത്.
Discussion about this post