ന്യൂഡല്‍ഹി: തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ആചാരപരമായ കാര്യങ്ങളില്‍ രാജകുടുംബത്തിന് അവകാശമുണ്ടെന്ന വാദം സുപ്രീം കോടതി അംഗീകരിച്ചു. ചില നിബന്ധനകളോടെയാണിത്. അതേസമയം ഭരണച്ചുമതല താല്‍ക്കാലിക ഭരണ സമിതിക്കെന്നും സുപ്രീം കോടതി വ്യക്തമാക്കി. ക്ഷേത്രം ഏറ്റെടുക്കാന്‍ മുന്നിട്ടിറങ്ങിയ സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് വിധി. ജസ്റ്റിസുമാരായ യു.യു.ലളിതും, ഇന്ദു മല്‍ഹോത്രയും അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജസ്റ്റിസ് യു.യു. ലളിതാണ് വിധി പ്രസ്താവം നടത്തിയത്.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന 2011 ലെ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് തിരുവിതാംകൂര്‍ രാജകുടുംബം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ക്ഷേത്രത്തിന്റെ ഭരണവും ആസ്തിയും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നായിരുന്നു ഹൈക്കോടതി വിധി.
ക്ഷേത്രത്തിലെ എല്ലാ നിലവറകളും തുറന്ന് ആസ്തിയും മൂല്യവും തിട്ടപ്പെടുത്തണം, നിധികള്‍ പ്രദര്‍ശിപ്പിക്കാന്‍ മ്യൂസിയമുണ്ടാക്കണം തുടങ്ങിയ നിര്‍ദേശങ്ങളും ജസ്റ്റിസുമാരായ സി.എന്‍. രാമചന്ദ്രന് നായര്‍, കെ. സുരേന്ദ്രമോഹന്‍ എന്നിവരുടെ ബെഞ്ച് സര്‍ക്കാരിന് നല്‍കിയിരുന്നു.
തിരുവിതാംകൂറിലെ അവസാനത്തെ രാജാവിന് ശേഷമുള്ള ഭരണാധികാരി സംസ്ഥാന സര്‍ക്കാരാണെന്നും ക്ഷേത്രം രാജാവിന്റെ അനന്തരാവകാശിക്ക് കൈമാറാന്‍ വ്യവസ്ഥയില്ലാത്തതിനാല്‍ അത് സര്‍ക്കാരില്‍ നിക്ഷിപ്തമാകുമെന്നുമാണ് 2011 ജനുവരിയില്‍ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയില്‍ വ്യക്തമാക്കിയിരുന്നത്. ക്ഷേത്രത്തിലെ വിവിധ നിലവറകളില്‍ ഉള്ള അമൂല്യനിധികളുടെ കണക്ക് എടുക്കാനും ജസ്റ്റിസുമാരായ സി.എന്‍.രാമചന്ദ്രനും കെ.സുരേന്ദ്ര മോഹനും അടങ്ങുന്ന ഹൈക്കോടതി ബെഞ്ച് നിര്‍ദേശിച്ചിരുന്നു.
ക്ഷേത്രഭരണത്തില്‍ രാജകുടുംബത്തിന് അവകാശമില്ലെന്ന കേരള ഹൈക്കോടതി വിധി തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവിതാംകൂര്‍ രാജകുടുംബം സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ക്ഷേത്രത്തിന്റെ സ്വത്തില്‍ ഒരു അവകാശവും തിരുവിതാംകൂര്‍ രാജകുടുംബം ഉന്നയിക്കുന്നില്ല. എന്നാല്‍ പ്രത്യേകതകളുള്ള ക്ഷേത്രമാണ്. ക്ഷേത്രത്തിന്റെ ആസ്തിയും സ്വത്തും പ്രതിഷ്ഠക്ക് (വിഗ്രഹത്തിന്) അവകാശപ്പെട്ടതാണ്. അത് നോക്കിനടത്താനുള്ള ഭരണപരമായ അവകാശമാണ് രാജകുടുംബം കോടതിയില്‍ ആവശ്യപ്പെട്ടത്.
പദ്മനാഭസ്വാമി ക്ഷേത്രം സ്വകാര്യ ക്ഷേത്രമാണ് എന്ന നിലപാടാണ് രാജകുടുംബം കേരള ഹൈക്കോടതിയില്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കുമ്പോള് രാജകുടുംബം ഈ നിലപാട് തിരുത്തി. പൊതുക്ഷേത്രം ആണെന്ന നിലപാടിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് സുപ്രീം കോടതി രാജകുടുംബത്തിന്റെ ഹര്‍ജികള്‍ കേള്‍ക്കാന്‍ തീരുമാനിച്ചത്.
അതേസമയം ഇന്ത്യന്‍ യൂണിയനില്‍ തിരുവിതാംകൂര്‍ ഭാഗമാകുന്നതുമായി ബന്ധപ്പെട്ട ഉടമ്പടിയില്‍ പദ്മനാഭസ്വാമിക്ഷേത്രവും രാജകുടുംബവും തമ്മിലുള്ള ബന്ധം വിശദീകരിച്ചിട്ടുണ്ടെന്ന് കോടതിയില്‍ രാജകുടുംബം ചൂണ്ടിക്കാട്ടി. കവനന്റിന്റെ അടിസ്ഥാനത്തില്‍ ആണ് 1950ലെ ട്രാവന്‍കൂര്‍ കൊച്ചി ഹിന്ദു ആരാധനാലയ നിയമം നിലവില്‍ വരുന്നത്. ഒരു ദേവസ്വം ബോര്‍ഡിന്റെയും അധികാര നിയന്ത്രണത്തില്‍ പദ്മനാഭസ്വാമി ക്ഷേത്രത്തെ ഉള്‍പ്പെടുത്തിയിട്ടില്ല. പദ്മനാഭസ്വാമിയുടെ ദാസന്മാരാണ് തങ്ങള്‍ എന്നും തിരുവിതാംകൂര്‍ രാജകുടുംബം കോടതിയില്‍ വാദിച്ചു.
നിര്‍ദിഷ്ട ഭരണസമിതി സംബന്ധിച്ച് ക്ഷേത്രം ട്രസ്റ്റി മുന്നോട്ട് വച്ച നിര്‍ദേശം
പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണത്തിനായി കേരള ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ അഞ്ചംഗ ഭരണ സമിതി രൂപീകരിക്കണം എന്നാണ് ക്ഷേത്രം ട്രസ്റ്റി രാമ വര്‍മ്മ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്. അധ്യക്ഷനെ നിയമിക്കേണ്ട ചുമതല കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ആകണം. ഓരോ അംഗങ്ങളെ വീതം ക്ഷേത്രം ട്രസ്റ്റി, കേരള സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍ എന്നിവര്‍ക്ക് നാമനിര്‍ദേശം ചെയ്യാം. അഞ്ചാമത്തെ അംഗം ക്ഷേത്രം തന്ത്രി ആയിരിക്കണമെന്നും രാമവര്‍മ്മ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ രാമവര്‍മ്മയുടെ ഈ അഭിപ്രായത്തോട് രാജകുടുംബത്തിലെ മറ്റ് അംഗങ്ങള്‍ പൂര്‍ണ്ണമായും യോജിച്ചിരുന്നില്ല എന്നാണ് സൂചന.
ഭരണസമിതി സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വച്ച നിര്‍ദേശം
എട്ടംഗ അംഗ ഭരണസമിതി രൂപീകരിക്കുന്നതിനുള്ള ശുപാര്‍ശയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിക്ക് കൈമാറിയത്. ‘പദ്മാനാഭ ദാസന്’ ഭരണ സമിതിയില്‍ അംഗം ആയിരിക്കും എന്ന് സര്‍ക്കാര്‍ ശുപാര്‍ശയില്‍ വ്യക്തമാക്കിയിരുന്നു. അഞ്ച് അംഗങ്ങളെ മന്ത്രിസഭയിലെ ഹിന്ദു അംഗങ്ങള്‍ നോമിനേറ്റ് ചെയ്യും. ഇതില്‍ ഒരു വനിതയും, പട്ടിക ജാതി/പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ഒരു അംഗവും ഉണ്ടാകും.
ദേവസ്വത്തിലെ ഒരു ജീവനക്കാരനെ മന്ത്രിസഭയിലെ ഹിന്ദു അംഗങ്ങള്‍ നാമനിര്‍ദേശം ചെയ്യും. മുഖ്യതന്ത്രി എക്സ്-ഒഫീഷ്യോ മെമ്പര്‍ ആകും. തൊട്ട് കൂടായ്മയില് വിശ്വസിക്കുന്നവരെയും ഹിന്ദുമത വിശ്വാസികള്‍ അല്ലാത്തവരെയും ഭരണസമിതിയിലേക്ക് നാമനിര്‍ദേശം ചെയ്യില്ല. സര്‍ക്കാര്‍ ജീവനക്കാരെയും നാമനിര്‍ദേശം ചെയ്യില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
കണക്കെടുപ്പ് സംബന്ധിച്ച് രാജകുടുംബവും സര്‍ക്കാരും സുപ്രീം കോടതിയില്‍ സ്വീകരിച്ച നിലപാട്
പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ആകെയുള്ളത് ആറു നിലവറകളാണ്. എ,ബി നിലവറകളിലാണ് അമൂല്യമായ നിധിശേഖരമുള്ളത്. ഇ,എഫ് നിലവറകള്‍ ക്ഷേത്രാവശ്യത്തിനായി എപ്പോഴും തുറക്കുന്നവയാണ്. സി,ഡി നിലവറകളില്‍ ഉത്സവാവശ്യത്തിനുള്ള ആഭരണങ്ങള്‍ സൂക്ഷിക്കുന്നവ ആണ്.
ബി ഒഴികെയുള്ള എല്ലാ നിലവറകളും തുറന്ന് കണക്ക് എടുത്തിട്ടുണ്ട്. എ നിലവറയില്‍ കണക്കെടുത്തപ്പോള്‍ ഒന്നേകാല്‍ ലക്ഷം കോടിയോളം രൂപ വിലമതിക്കുന്ന ശേഖരം കണ്ടെത്തിയിരുന്നു. സ്വര്‍ണാഭരണങ്ങള്‍, സ്വര്‍ണക്കട്ടികള്‍, രത്നങ്ങള്‍, സ്വര്‍ണവിഗ്രഹങ്ങള്‍ എന്നിവ എ നിലവറയില്‍നിന്ന് കണ്ടെത്തിയിരുന്നു.
ശയനമൂര്‍ത്തി വിഗ്രഹത്തിന്റെ തലയുടെ ഭാഗത്താണ് എ എന്ന ശ്രീപണ്ടാരം നിലവറയും ബി എന്ന മഹാഭാരതക്കോണത്ത് നിലവറയും സ്ഥിതിചെയ്യുന്നത്. അഗസ്ത്യമുനിയുടെ സമാധി സങ്കല്പം ഉള്ളയിടം കൂടിയാണ് ഇവിടം എന്ന് രാജകുടുംബം പറയുന്നു. രണ്ടു തട്ടുകളായാണ് ബി നിലവറയുള്ളത്. അടച്ചിരിക്കുന്നത് കരിങ്കല്‍ വാതിലുകള്‍ ഉപയോഗിച്ച്. ഇതു തുറക്കാന്‍ നിലവില്‍ സംവിധാനമില്ല എന്നാണ് രാജകുടുംബത്തിന്റെ വാദം.
നിലവറ തുറക്കണമെങ്കില്‍ വാതിലുകള്‍ തകര്‍ക്കണം. ഇതു ക്ഷേത്രത്തിനു കേടുപാടുകള്‍ വരുത്തുമെന്നും രാജകുടുംബം ചൂണ്ടിക്കാട്ടുന്നു. ആചാരപരമായ കാരണങ്ങളാല്‍ ബി നിലവറ തുറക്കാന്‍ അനുവദിക്കില്ല. ബി നിലവറയുടെ പൂമുഖമായ ചെറിയ അറയാണ് മുന്‍പ് തുറന്നിട്ടുള്ളത്. ഈ ചേമ്പറിനെ ബി നിലവറയായി തെറ്റിദ്ധരിക്കുകയാണെന്ന് തിരുവിതാംകൂര്‍ രാജകുടുംബം പറയുന്നു.
എന്നാല്‍ നേരത്തെ ഏഴുതവണ ബി നിലവറ തുറന്നതായി കണ്ട്രോളര് ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ആയിരുന്ന വിനോദ് റായ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ബി നിലവറയിലെ അമൂല്യ വെള്ളിശേഖരത്തില് നിന്നെടുത്താണ് ക്ഷേത്രത്തിലെ, തിരുവമ്പാടി ക്ഷേത്രത്തില്‍ വെള്ളിപൂശിയതെന്ന വാദം രാജകുടുംബം നിഷേധിച്ചിട്ടുണ്ട്. ബി നിലവറ വിവിധ ഘട്ടങ്ങളില്‍ തുറന്നിട്ടുണ്ട് എന്നാണ് സംസ്ഥാന സര്‍ക്കാരും സുപ്രീം കോടതിയില്‍ സ്വീകരിച്ച നിലപാട്.
അമികസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ റിപ്പോര്‍ട്ട്
2012ലാണ് ഗോപാല്‍ സുബ്രമണ്യത്തിനെ പദ്മനാഭസ്വാമി ക്ഷേത്രം കേസില്‍ ജസ്റ്റിസുമാരായ ആര്.എം.ലോധ, എ.കെ.പട്നായിക് എന്നിവര്‍ അടങ്ങിയ സുപ്രീംകോടതി ബെഞ്ച് അമിക്കസ്ക്യൂറി ആയി നിയമിച്ചത്. സംസ്ഥാന സര്‍ക്കാര്‍ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ആയിരുന്ന ലിസ് മാത്യു ആണ് ആയിരുന്നു ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ പേര് മുന്നോട്ടുവച്ചത്. അക്കാലത്ത് തിരുവിതാംകൂര്‍ രാജകുടുംബത്തിനുവേണ്ടി ഹാജരായിരുന്ന കെ.കെ.വേണുഗോപാല്‍ ഉള്‍പ്പടെയുള്ളവര്‍ അതിനെ പിന്തുണച്ചു.
2015 ഫെബ്രുവരിയില്‍ ഗോപാല്‍ സുബ്രമണ്യം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച 575 പേജ് ഉള്ള റിപ്പോര്‍ട്ടില്‍ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് 266 കിലോ സ്വര്‍ണ്ണം നഷ്ടപ്പെട്ടതായി വ്യക്തമാക്കിയിരുന്നു. വിവിധ ഘട്ടങ്ങളില്‍ ക്ഷേത്രത്തിന്റെ നിലവറകളില്‍നിന്ന് എടുത്ത സ്വര്‍ണ്ണം തിരികെ വച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടിലെ മറ്റൊരു പ്രധാന കണ്ടെത്തല്‍. ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ ശുപാര്‍ശ അനുസരിച്ച് താത്കാലിക ഭരണസമിതിയെയും കോടതി നിയമിച്ചിരുന്നു.
എന്നാല്‍ 2018 നവംബര്‍ 25ന് പത്മനാഭസ്വാമി ക്ഷേത്രം കേസിലെ അമിക്കസ് ക്യൂറി സ്ഥാനത്തുനിന്ന് ഒഴിയാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീം കോടതിക്ക് കത്ത് നല്കി. പത്മനാഭസ്വാമി ക്ഷേത്രം കേസിന്റെ അന്തിമവാദം സുപ്രിം കോടതിയില്‍ ആരംഭിക്കാനിരിക്കെ ആണ് ഗോപാല്‍ അമിക്കസ്ക്യൂറി സ്ഥാനത്ത് നിന്ന് ഒഴിയാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയത്. വ്യക്തിപരമായ അസൗകര്യം കാരണം അമിക്കസ് സ്ഥാനം ഒഴിയാന്‍ അനുവദിക്കണം എന്ന ആവശ്യമാണ് കത്തില്‍ ഉന്നയിച്ചിരുന്നത്. കോടതി ഈ ആവശ്യം അംഗീകരിച്ചു. തുടര്‍ന്ന് അമിക്കസ് ക്യൂറി ഇല്ലാതെയാണ് കേസിന്റെ അന്തിമവാദം കോടതിയില്‍ നടന്നത്.
Discussion about this post