തിരുവനന്തപുരം : ഔദ്യോഗികമായ കൊട്ടിക്കലാശം ഇല്ലെങ്കിലും ബി.ജെ.പി ഏറെ പ്രതീക്ഷയോടെ മത്സരിക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പരസ്യ പ്രചരണത്തിന്റെ അവസാന നിമിഷങ്ങളില്‍ ആവേശമായി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. എന്‍.ഡി.എക്ക് ഭരണം കിട്ടിയാല്‍ തിരുവനന്തപുരത്തെ രാജ്യത്തെ ഏറ്റവും മികച്ച നഗരമാക്കുമെന്നും വിമാനത്താവള വികസനം യാഥാര്‍ത്ഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയെ തോല്‍പ്പിക്കാനുള്ള ഇടതു-വലതു മുന്നണികളുടെ അവിശുദ്ധ സഖ്യത്തിന് ജനം വോട്ടിലൂടെ മറുപടി പറയുമെന്നും സുരേന്ദ്രന് പറഞ്ഞു. കോര്‍പ്പറേഷന്റെ വിവിധ ഡിവിഷനുകളില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളോടൊപ്പം സുരേന്ദ്രന് റോഡ് ഷോ നടത്തി. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്റെ റോഡ് ഷോ കാണാന്‍ നിരവധി പേരാണ് തടിച്ചുകൂടിയത്. പ്രവര്‍ത്തകരോടൊപ്പം സെല്‍ഫി എടുത്തും ജംഗ്ഷനുകളില്‍ വോട്ടര്‍മാരെ അഭിവാദ്യം ചെയ്തുമായിരുന്നു സുരേന്ദ്രന്റെ പര്യടനം. കുറവന്‍കോണം, കാച്ചാണി, പി.ടി.പി നഗര്‍, കൊടുങ്ങാനൂര്‍, വട്ടിയൂര്‍ക്കാവ്, കാഞ്ഞിരംപാറ, കുന്നുകുഴി, കുര്യാത്തി എന്നിവിടങ്ങളിലായിരുന്നു റോഡ് ഷോ നടത്തിയത്.
നേരത്തെ അഴിമതിയുടെ ചെളിക്കുണ്ടിലാണ് പിണറായി സര്ക്കാര്റെന്നും മുഖ്യപ്രതിപക്ഷമായ യു.ഡി.എഫിലാവട്ടെ പ്രതിപക്ഷ നേതാവടക്കം അഴിമതിയുടെ പിടിയിലാണെന്നും രണ്ട് മുന്നണികളെയും തദ്ദേശ തിരഞ്ഞെടുപ്പില്‍ ജനം ശിക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത്തവണ 19,000 സ്ഥലങ്ങളില്‍ മത്സരിക്കുന്ന ബി.ജെ.പി കൊല്ലം ജില്ലയിലുള്‍പ്പെടെ വലിയ നേട്ടമുണ്ടാക്കുമെന്നും മറ്റിടങ്ങളില്‍ സഖ്യകക്ഷികള്‍ മത്സരിക്കുമെന്നും സി.പി.എം മത്സരിക്കുന്നതിനേക്കാള്‍ കൂടുതല്‍ സീറ്റുകളില്‍ ബി.ജെ.പി മത്സരിക്കുന്നുണ്ടെന്നും കഴിഞ്ഞ തവണത്തേക്കാള്‍ 5,000 സീറ്റുകളിലാണ് മത്സരിക്കുന്നതെന്നും സുരേന്ദ്രന് പറഞ്ഞിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിൽ തോൽവി ഉറപ്പായതോടെ എൽ.ഡി.എഫും യു.ഡി.എഫും വർഗീയ പ്രചാരണം അഴിച്ചുവിടുകയാണെന്നും സുരേന്ദ്രന് പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷനിൽ ഉൾപ്പെടെ പല സ്ഥലങ്ങളിലും എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ ധാരണയാണ്. ഒരമ്മ പെറ്റ മക്കളെ പോലെയാണ് ഇരുമുന്നണികളും ബി.ജെ.പിക്കെതിരെ പ്രവർത്തിക്കുന്നത്. പാലക്കാട് ഇടതുമുന്നണിയും ഐക്യമുന്നണിയും ഒരേ വാട്സാപ്പ് ഗ്രൂപ്പിലാണ് പ്രചരണം നടത്തുന്നത്. വളരെ വിചിത്രമായ കാര്യങ്ങളാണ് കേരളത്തിൽ നടക്കുന്നതെന്നും സുരേന്ദ്രന് പറഞ്ഞു.
Discussion about this post