തിരുവനന്തപുരം : രാജ്യത്ത് ഒരിടത്തും കേട്ടുകേള്‍വിയില്ലാത്ത തരത്തില്‍ കേരളത്തില്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലുകള്‍ കളങ്കപ്പെടുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. സ്വര്‍ണ്ണക്കള്ളക്കടത്തില്‍ പ്രതികള്‍ നല്‍കിയ രഹസ്യമൊഴി ഭരണഘടനാപദവിയിലിരിക്കുന്ന ഉന്നതരിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ സംവിധാനം ദുരുപയോഗിച്ചാണ് കള്ളക്കടത്ത് സംഘം പ്രവര്‍ത്തിച്ചതെന്ന ബി.ജെ.പിയുടെ ആരോപണം ശരി വെക്കുന്നതാണ് പുതിയ സംഭവ വികാസങ്ങള്‍. ഭരണ സംവിധാനമാകെ സ്വര്‍ണ്ണക്കടത്തിന് കൂട്ടുനിന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് സീല്‍ വെച്ച കവറില്‍ കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ചത്. പ്രതികളുടെ രഹസ്യമൊഴി പുറത്തു വരുമ്പോള്‍ മുഖ്യമന്ത്രിക്കും ചില മന്ത്രിമാര്‍ക്കും ഭരണഘടനയുടെ തലപ്പത്തിരിക്കുന്നവര്‍ക്കും രാജിവെക്കേണ്ടി വരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഒരു ഭരണ സംവിധാനം പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തിയാണ് അന്താരാഷ്ട്ര സ്വര്‍ണ്ണക്കടത്ത് നടത്തിയത്. ഗ്രീന്‍ ചാനല്‍ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് ഭരണഘടനാ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍ ഉള്‍പ്പെടെ ഹവാലയും റിവേഴ്‌സ് ഹവാലയും നടത്താന്‍ കള്ളക്കടത്തുകാരെ സഹായിച്ചത്. ഇതു സംബന്ധിച്ച ഒരു ചോദ്യത്തിനും മുഖ്യമന്ത്രിയും സി.പി.എം സെക്രട്ടറിയും ഉത്തരം നല്‍കുന്നില്ല. സി.പി.എം കേന്ദ്ര നേതൃത്വത്തിനും കുറ്റകരമായ മൗനമാണ്. ഇതില്‍ നിന്നും ശ്രദ്ധതിരിച്ചുവിടാനാണ് വര്‍ഗീയ പ്രീണനം നടത്തുന്നത്. മുഖ്യമന്ത്രി ഇനിയെങ്കിലും തെറ്റ് സമ്മതിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെ കള്ളപ്പണവുമായി ബന്ധപ്പെട്ട വിഷയം തീര്‍ക്കാനാണ് മുഖ്യമന്ത്രി ധര്‍മ്മടത്തേക്ക് പോയത്. സി.എം രവീന്ദ്രനെ ചോദ്യം ചെയ്യും മുമ്പ് അദ്ദേഹം ധര്‍മ്മടത്ത് പോയത് പലതും ഒതുക്കിതീര്‍ക്കാനാണ്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മൂന്നില്‍ രണ്ട് സീറ്റുകള്‍ എന്‍.ഡി.എ നേടും. ലാവ്ല്ലിന്‍ കേസില്‍ പിണറായി വിജയനെ സഹായിച്ചത് കോണ്‍ഗ്രസായിരുന്നു. മന്‍മോഹന്‍സിംഗിന്റെ ഉപദേശകനായിരുന്ന ടി. കെ നായരും എ.കെ ആന്റണിയുമായിരുന്നു കേസ് ഒഴിവാക്കി കൊടുത്തതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Discussion about this post