തിരുവനന്തപുരം: കേരളത്തില്‍ നിയസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനഘട്ടത്തിലെത്തി നില്‍ക്കെ പോളിങ് ശതമാനം 70 കടന്നു. വൈകുന്നേരം ആറുമണി വരെയുള്ള കണക്കനുസരിച്ച് 71.31 ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ണൂര്‍ കോഴിക്കോട് ജില്ലകളില്‍ ശക്തമായ പോളിങ്ങാണ് രേഖപ്പെടുത്തുന്നത്.
ഇരു ജില്ലകളിലും പോളിങ് ശതമാനം 75 പിന്നിട്ടു. വോട്ട് ചെയ്തതവര്‍ ശതമാനക്കണക്കില്‍- സ്ത്രീകള്‍ 71.08, പുരുഷന്മാര്‍ 71.02, ട്രാന്‍സ് ജെന്‍ഡേഴ്‌സ് 35.64. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് കൂടുതല്‍ പോളിങ് നടന്നത്. കേരളം ഉറ്റുനോക്കുന്ന നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലും പോളിങ് നില മെച്ചപ്പെട്ട നിലയിലാണ്.
തികഞ്ഞ ആത്മവിശ്വാസത്തിലാണ് മൂന്ന് മുന്നണികളും. 957 സ്ഥാനാര്‍ഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. ചരിത്ര വിജയമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ജനം ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.
കല്‍പറ്റ മണ്ഡലം കണിയാമ്പറ്റ പഞ്ചായത്തിലെ 54-ാം നമ്പര്‍ ബൂത്തായ അന്‍സാരിയ കോംപ്ലക്‌സില്‍ കൈപ്പത്തി ചിഹ്നത്തിനുള്ള വോട്ട് താമരയ്ക്കു പോകുന്നതായി പരാതി. ഇവിടെ വോടെടുപ്പ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കലക്ടറേറ്റില്‍നിന്നു തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. മൂന്നു പേര്‍ കൈപ്പത്തിക്കു വോട്ട് ചെയ്തതില്‍ രണ്ടു പേരുടെ വോട് താമരയ്ക്കും ഒരാളുടേത് ആന ചിഹ്നത്തിലുമായാണ് വിവിപാറ്റില്‍ കാണിച്ചത്.
ചിലയിടത്തൊഴികെ വോടെടുപ്പ് സമാധാനപരമാണ്. കഴക്കൂട്ടത്ത് സിപിഎം പ്രവര്‍ത്തകരുടെ ആക്രമണത്തിൽ അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കാട്ടായിക്കോണത്ത് സിപിഎം പ്രവര്‍ത്തകര്‍ ബൂത്ത് ആക്രമിച്ചെന്ന് ബിജെപി ആരോപിച്ചു. സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍ സ്ഥലത്തെത്തി. ബൂത്ത് ഓഫിസിലിരുന്ന പ്രവര്‍ത്തകര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ഇവിടെയുണ്ടായിരുന്നു.
ആറന്മുള ചുട്ടിപ്പാറയില്‍ സിപിഎം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. തളിപ്പറമ്പ് ആന്തൂരില്‍ ബൂതുകള്‍ സന്ദര്‍ശിച്ച യുഡിഎഫ് സ്ഥാനാര്‍ഥിയെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു. ബൂത്ത് ഏജന്റിന് മർദ്ദനമേറ്റു. വോട്ടു ചെയ്യാന്‍ കാത്തുനില്‍ക്കുന്നതിനിടെ നാലുപേര്‍ കുഴഞ്ഞുവീണു മരിച്ചു.
ഹരിപ്പാട് പതിയാങ്കരയില്‍ കഴിഞ്ഞ ദിവസമുണ്ടായ തര്‍ക്കത്തിന്റെ തുടര്‍ച്ചയായി പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ വീട് ഒരു സംഘം ആക്രമിച്ചു. കണ്ടു നിന്നയാള്‍ കുഴഞ്ഞു വീണു മരിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മണിക്കുട്ടന്റെ അയല്‍വാസി ശാര്‍ങ്ങധരന്‍ ആണ് മരിച്ചത്.
തളിപ്പറമ്പിൽ കള്ളവോട്ടിനും ശ്രമമുണ്ടായി. ബൂത്ത് നമ്പര്‍ 110ല്‍ കള്ളവോടിനെത്തിയ ആളെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തിരിച്ചയച്ചു. ഇയാള്‍ സിപിഎം പ്രവര്‍ത്തകനെന്ന് യുഡിഎഫ് ആരോപിച്ചു. അറസ്റ്റ് ചെയ്യണമെന്ന ആവശ്യം പൊലീസ് തള്ളി. ഒന്നാം നമ്പര്‍ ബൂതില്‍ കള്ളവോട് ചലഞ്ച് ചെയ്ത യുഡിഎഫ് ബൂത്ത് ഏജന്റിന് മർദ്ദനമേറ്റു. അമ്പലപ്പുഴയില്‍ ഇരട്ടവോടുള്ളയാളുടെ പേരില്‍ വോട്ടു ചെയ്യാനെത്തിയ ആളെ തടഞ്ഞു. ബൂത്ത് നമ്പര്‍ 67ല്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ ആളാണ് കള്ളവോട്ടിന് ശ്രമിച്ചത്.
വോട്ടെടുപ്പ് അവസാനിച്ചപ്പോള്‍ ശക്തമായ പോളിംഗ് ആണ് സംസഥാനത്ത് ഇത്തവണ നടന്നത്. പോളിംഗ് ശതമാനം 73.58 ആണ്.
Discussion about this post