കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ തോൽവി ഏറ്റുവാങ്ങിയ പി.സി.ജോര്‍ജിന് വധഭീഷണിയുമായി ഈരാറ്റുപേട്ട സ്വദേശി. ഈരാറ്റുപേട്ടയില്‍ ഇനി കാലുകുത്തിയാല്‍ പേപ്പട്ടിയെ തല്ലും പോലെ തല്ലുമെന്നാണ് ഫേസ്‌ബുക്കിലൂടെ യുവാവിന്റെ ഭീഷണി. വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. വീഡിയോ ഇങ്ങനെ,
‘ഒരു ഇലക്ഷന്‍ ഒക്കെയാകുമ്പോള്‍ വിജയവും പരാജയവും ഒക്കെ സംഭവിക്കും. സ്വാഭാവികം. പക്ഷേ ഒരു ഈരാറ്റുപേട്ടക്കാരന്‍ എന്ന നിലയ്ക്ക് പിസി ജോര്‍ജിനോട് എനിക്ക് പറയാനുള്ളത് ഒറ്റ കാര്യമേ ഉള്ളു. ഒരു എംഎല്‍എയെ തല്ലി എന്ന മോശപ്പേര് പേട്ടക്കാര്‍ക്ക് വരാതിരിക്കാന്‍ വേണ്ടി ഞങ്ങൾ വെയ്റ്റ് ചെയ്തതാണ്. ഇനി ഈരാറ്റുപേട്ട പരിസരത്ത് നിന്നെ കണ്ടാല്‍ പേപ്പട്ടിയെ തല്ലുന്നത് പോലെ നിന്നെ ഞങ്ങള് തല്ലും. പേപ്പട്ടിയെ തല്ലുന്നത് പൊലെ നിന്നെ തല്ലും. തല്ലും എന്നുപറഞ്ഞാ തല്ലും.’- യുവാവ് വീഡിയോയിൽ പറഞ്ഞു.
യുവാവ് ഭീഷണി മുഴക്കുന്നത് വിദശത്ത് നിന്നാണെന്നാണ് സൂചന. അതേസമയം, പൂഞ്ഞാര്‍ മണ്ഡലത്തിന്റെ ചരിത്രത്തില്‍ പിസി ജോര്‍ജിനെ ചേര്‍ത്തുപിടിച്ചിട്ടുള്ള പ്രദേശങ്ങളിലൊന്നാണ് ഈരാറ്റുപേട്ട. മുന്നണികള്‍ മാറിയപ്പോഴും ജോര്‍ജിന് നിശ്ചിത ശതമാനം വോട്ടുവിഹിതം ഈരാറ്റുപേട്ടയില്‍ നിന്ന് ഉറപ്പിക്കാമായിരുന്ന രാഷ്ട്രീയ സാഹചര്യം നിലനിന്നിരുന്നു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിന് പിന്നാലെ കേരളാ രാഷ്ട്രീയത്തിലുണ്ടായ മാറ്റങ്ങള്‍ ജോര്‍ജിലുണ്ടാക്കിയ സ്വാധീനമാണ് ഈരാറ്റുപേട്ടയെ ജോര്‍ജില്‍ നിന്ന് അകറ്റിയത്.
2016ലെ തെരഞ്ഞെടുപ്പില്‍ നഗരസഭ പരിധിയില്‍ ജോര്‍ജിന് 7195 വോട്ടുകള്‍ ലഭിച്ച ജോര്‍ജിന് ഇത്തവണ ലഭിച്ചത് വെറും 1125 വോട്ടുകളാണ്. പ്രചരണത്തിനിടയില്‍ ഈരാറ്റുപേട്ടയില്‍ നിന്ന് ചിലര്‍ ജോര്‍ജിനെ കൂവിയതും ഇതുമായി കൂട്ടിച്ചേര്‍ത്ത് വായിക്കാവുന്നതാണ്.
പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേകര, തിടനാട് പഞ്ചായത്തുകളിലാണ് നേട്ടമുണ്ടാക്കാന്‍ സാധിച്ചത്. എന്നാല്‍ ഈ പ്രദേശങ്ങളിലൊന്നും ഭുരിപക്ഷം ലഭിക്കാനുള്ള അത്രയും വോട്ടുകള്‍ നല്‍കിയില്ല. മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കുമെന്ന് പ്രവചിച്ചവര്‍ക്കും തെറ്റി. പല മേഖലകളിലെയും ന്യൂനപക്ഷ വോട്ടുകള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തിങ്കലിന്റെ പെട്ടിയിലാണ് വീണത്.
Discussion about this post