ന്യൂഡൽഹി : അഗ്നിവീർ സേന റിക്രൂട്ട്മെന്റ് റാലിയിൽ വിജയിപ്പിക്കാമെന്ന വ്യാജേന ഉദ്യോഗാർത്ഥികളിൽ നിന്ന് പണം തട്ടിയ സംഘത്തിലെ പ്രധാനി അറസ്റ്റിൽ . നേപ്പാളിലെ സ്യജ്യാസ് ജില്ല സ്വദേശി വേൽ നാരായൺ മനേന്ദറിനെയാണ് വാരണാസിയിലെ കാന്ത് ഏരിയയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.
നവംബർ 16 മുതൽ ഡിസംബർ 6 വരെ വാരാണസിയിൽ അഗ്നിവീർ സേന റിക്രൂട്ട്മെന്റ് റാലി നടന്നിരുന്നു. ഇതിൽ വിജയിക്കാത്ത ഉദ്യോഗാർത്ഥികളെ പാസാക്കാനെന്ന പേരിൽ 3 ലക്ഷം രൂപ വരെ സംഘം കൈപ്പറ്റിയിരുന്നുവെന്ന് പോലീസ് പറയുന്നു. റാലിയിൽ പരാജയപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സംഘം വൈദ്യസഹായം നൽകുകയായിരുന്നുവെന്ന രീതിയിൽ മിലിട്ടറി ഇന്റലിജൻസിന് റിപ്പോർട്ട് ലഭിച്ചിരുന്നു . തുടർന്ന് വിവരം ഇന്റലിജൻസ് എസ്ടിഎഫിന് കൈമാറി . പിന്നാലെ എസ്ടിഎഫ് വാരണാസിയിൽ പരിശോധന നടത്തി വേൽ നാരായണിനെ പിടികൂടുകയായിരുന്നു .
സൈനിക റിക്രൂട്ട്മെന്റ് റാലിയിൽ പരാജയപ്പെട്ട യുവാക്കളിൽ ചിലരാണ് ഈ വിവരം മിലിട്ടറി ഇന്റലിജൻസിനെ അറിയിച്ചതെന്നും സൂചനയുണ്ട്. അറസ്റ്റിലായ വേൽ നാരായൺ മനേന്ദർ ആറ് മാസത്തോളമായി ഒരു റസ്റ്റോറന്റിൽ പാചകക്കാരനായി ജോലി ചെയ്തു വരികയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇതിനിടെ നേപ്പാൾ സ്വദേശിയായ ദിവാസ് വിശ്വകർമയെ പരിചയപ്പെട്ടു. ഇരുവരും ചേർന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് റിപ്പോർട്ട് . സംഘത്തിലെ മറ്റ് അംഗങ്ങൾക്കായി തിരച്ചിൽ തുടരുകയാണെന്ന് എസ്ടിഎഫ് അറിയിച്ചു.
Discussion about this post